
സ്ട്രീറ്റ് ഫുഡ് പൊതിഞ്ഞുകൊടുക്കാനുപയോഗിച്ചത് ആശുപത്രിയിൽ നിന്നുള്ള സുപ്രധാനമായ രേഖകൾ. രോഗികളുടെ സ്വകാര്യവിവരങ്ങൾ ചോർന്നതിൽ തായ്ലാൻഡിലെ സ്വകാര്യാശുപത്രിക്കെതിരെ രൂക്ഷ വിമർശനം. രോഗികളെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങളടങ്ങിയ 1000 പേജുകളാണ് ചോർന്നത്.
തായ്‍ലാൻഡിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലാണ് ഈ കടലാസുകൾ ഭക്ഷണം പൊതിയാനായി ഉപയോഗിച്ചത്. തായ്‍ലാൻഡ്സ് പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ കമ്മിറ്റി (Thailand's Personal Data Protection Committee) ആശുപത്രിക്കെതിരെ നടപടിയെടുക്കുകയായിരുന്നു. $37,000 (32,34,356 രൂപ) ആണ് ആശുപത്രിയിൽ നിന്നും പിഴയായി ഈടാക്കുക.
'ഡോക്ടർ ലാബ് പാണ്ട' എന്നറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. പലഹാരം പൊതിഞ്ഞു തരാൻ ഉപയോഗിച്ച മേഡിക്കൽ രേഖകളായിരുന്നു ഇൻഫ്ലുവൻസർ പോസ്റ്റ് ചെയ്തത്. രോഗിയെ തിരിച്ചറിയാൻ സഹായിക്കുന്ന സ്വകാര്യ വിവരങ്ങളും രോഗത്തെ കുറിച്ചും മറ്റുമുള്ള വിശദാംശങ്ങളും ഈ കടലാസുകളിൽ ഉണ്ടായിരുന്നു. രേഖകളിൽ ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് ബിയാണ് എന്ന് കാണിച്ചിരിക്കുന്നതും കാണാം. 'ഞാനിത് കഴിക്കുന്നത് തുടരണോ അതോ നിർത്തണോ' എന്നാണ് യുവാവ് വീഡിയോയിൽ ചോദിക്കുന്നത്.
എന്നാൽ, ആശുപത്രി പറഞ്ഞത് ഇത്തരം രേഖകൾ നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള ചുമതല പുറത്ത് നിന്നുള്ള ഒരു ബിസിനസിന് നൽകിയിരുന്നു എന്നാണ്. എന്നാൽ, അവർ വേണ്ടതുപോലെ അത് കൈകാര്യം ചെയ്തില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവർ അത് വീട്ടിൽ സൂക്ഷിച്ചു. അവിടെ വച്ചാണ് ആ രേഖകൾ ചോർന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപ്പേരാണ് ആശുപത്രിയെ രൂക്ഷമായി വിമർശിച്ചത്. 'രോഗികളുടെ സ്വകാര്യവിവരങ്ങളാണ് ചോർന്നത്. ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണ'മെന്നാണ് പലരും പ്രതികരിച്ചത്.