
വിദ്യാർത്ഥികളുടെ ടിക്ടോക്ക് വീഡിയോ ചിത്രീകരണം അതിരു കടന്നതോടെ ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്ത് സ്കൂൾ അധികൃതർ. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള സതേൺ അലമാൻസ് മിഡിൽ സ്‌കൂളിലാണ് ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്യേണ്ടി വന്നത്. ഒഴിവു സമയങ്ങൾക്ക് പുറമേ ക്ലാസ് കട്ട് ചെയ്തും വിദ്യാർത്ഥികൾ മണിക്കൂറുകളോളം ടിക് ടോക് വീഡിയോകൾ ചിത്രീകരിക്കുന്നതിനായി ശുചിമുറിക്കുള്ളിൽ തങ്ങുന്നത് പതിവാക്കിയതോടെയാണ് അധികൃതരുടെ ഈ നടപടി.
ദി ഡെയ്‌ലി മെയിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടിക്‌ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെ ക്ലാസുകൾ കട്ട് ചെയ്ത് ശുചിമുറിക്കുള്ളിൽ സമയം ചെലവഴിക്കുമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. അധ്യാപകരുടെയോ മറ്റു സ്കൂൾ ജീവനക്കാരുടെയോ ശ്രദ്ധ അത്ര വേഗത്തിൽ പതിയില്ല എന്ന ഉറപ്പുള്ളതിനാലായിരുന്നു ശുചിമുറിക്കുള്ളിലെ കണ്ണാടികൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തുന്നത് വിദ്യാർത്ഥികൾ പതിവാക്കിയത്. ഇതോടെ വിദ്യാർത്ഥികളെ മിക്കവാറും ക്ലാസിൽ കിട്ടാതെയായി. അങ്ങനെയാണ് ശുചിമുറിയിലെ കണ്ണാടി നീക്കം ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തത്.
സ്‌കൂൾ അധികൃതരുടെ സമീപനത്തെ രക്ഷിതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പിന്തുണച്ചു. സ്കൂളിനുള്ളിൽ വിദ്യാർത്ഥികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും തടയണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ കുറിച്ചു. അത്യാവശ്യഘട്ടങ്ങളിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്ന സാധാരണ മൊബൈൽ ഫോണുകൾ മാത്രമേ സ്കൂൾ കുട്ടികൾക്ക് ആവശ്യമുള്ളൂ എന്ന് ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ, സ്മാർട്ട്ഫോൺ ഉപയോഗത്തിൽ നിന്നും കുട്ടികളെ പൂർണമായും അകറ്റി നിർത്തുന്നതിൽ അർത്ഥമില്ലെന്നും അധ്യാപകരുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകളാണ് വേണ്ടതെന്ന അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.