ദുരൂഹസാഹചര്യത്തിൽ പൂച്ചകൾ ചത്തുവീഴുന്നു, കാരണമറിയാതെ ആശങ്കപ്പെട്ട് ​ഗ്രാമവാസികൾ

By Web TeamFirst Published Jul 28, 2022, 10:32 AM IST
Highlights

20 വർഷത്തിനുള്ളിൽ നടാഷയുടെ അയൽക്കാരിയുടെ ആറ് പൂച്ചകളാണ് ഇതുപോലെ ദുരൂഹസാഹചര്യത്തിൽ ചത്തത്. അതുപോലെ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ 12 പൂച്ചകൾ ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്.

ഈസ്റ്റ് യോർക്ക്ഷെയർ ഗ്രാമത്തിലെ പൂച്ചകളെ വളർത്തുന്ന ആളുകളോട് ജാ​ഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് RSPCA (Royal Society for the Prevention of Cruelty to Animals). കാരണം വേറൊന്നുമല്ല. ദൂരൂഹസാഹചര്യത്തിൽ അനേകം പൂച്ചകളാണ് ഇവിടെ ചത്തിരിക്കുന്നത്. RSPCA ഏറ്റവും ഒടുവിലായി രണ്ട് പൂച്ചകളുടെ മരണത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കയാണ്. ‌

ഇൻസ്പെക്ടർ ബെത്ത് ബോയ്ഡ് പറയുന്നത് ഇത് അവിശ്വസനീയമാണ് എന്നാണ്. ഒരു കാരണവും കൂടാതെ രണ്ട് പൂച്ചകൾ ഉടമകളുടെ വീട്ടിലെ തോട്ടത്തിൽ ചത്ത് കിടക്കുകയായിരുന്നു. വിഷബാധ, ശ്വാസതടസം, വിറയൽ എന്നിവ ഏതെങ്കിലും ഉണ്ടാകുന്നുണ്ടോ പൂച്ചകൾക്ക് എന്ന് അന്വേഷിക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നതാഷ ഹാർഡ്‌മാന്റെ പൂച്ചകളായ നർലയെയും കാഷിനെയും ജൂൺ 27 -നാണ് 24 മണിക്കൂറിന്റെ വ്യത്യാസത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് പൂച്ചകൾക്കും പരിക്കേറ്റതിന്റെ ലക്ഷണങ്ങളൊന്നുമില്ല. എന്നാൽ, ഉമിനീർ ഒഴുകുന്നത് വിഷബാധയുടെ ലക്ഷണമാണെന്ന് ഇൻസ്‌പെക്ടർ ബോയ്ഡ് പറഞ്ഞു.

രണ്ടാഴ്ച്ചകൾക്ക് ശേഷം പൂച്ചകളുടെ അമ്മപ്പൂച്ച ഒരു നീലനിറം കലർന്ന ഇറച്ചിക്കഷ്ണവുമായി വരുന്നത് കണ്ടിരുന്നു എന്ന് ഉടമ പറയുന്നു. ഇത് എലിവിഷമാണോ എന്ന് സംശയമുണ്ട്. നടാഷയുടെ മറ്റൊരു പൂച്ചയായ ലില്ലിയെ ജനുവരിയിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാല് വർഷം മുമ്പ് മറ്റൊരു പൂച്ചയും ദുരൂഹസാഹചര്യത്തിൽ ചത്തതായി കണ്ടെത്തി. '11 വർഷമായി താനിവിടെ താമസിക്കുന്നു. അതിനിടയിൽ 15 പൂച്ചകൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു' എന്ന് നടാഷ പറയുന്നു. 

20 വർഷത്തിനുള്ളിൽ നടാഷയുടെ അയൽക്കാരിയുടെ ആറ് പൂച്ചകളാണ് ഇതുപോലെ ദുരൂഹസാഹചര്യത്തിൽ ചത്തത്. അതുപോലെ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ 12 പൂച്ചകൾ ചത്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇത് ആരോ മനപ്പൂർവം പൂച്ചകളെ ലക്ഷ്യം വച്ച് കൊല്ലുന്നതാണ് എന്ന് സംശയിക്കുന്നു എന്നാണ് നടാഷ പറയുന്നത്. 

ഏതായാലും RSPCA ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുപോലെ എന്തെങ്കിലും സംഭവം നടന്നാൽ അറിയിക്കണം എന്നും സംഘടന അറിയിച്ചിട്ടുണ്ട്. പൂച്ചകളെ കൊല്ലുന്ന സീരിയൽ കില്ലർമാർ ഇറങ്ങിയിട്ടുണ്ടോ എന്ന് പോലും സംശയിക്കുന്നുണ്ട് പലരും. 

click me!