
കാലിഫോർണിയയിൽ മകന്റെ സുഹൃത്തായ കൗമാരക്കാരനെ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ചതിന് ഒരു പബ്ലിക് സ്കൂൾ ടീച്ചർ അറസ്റ്റിലായി. വീട്ടിൽ നിന്നും കാണാതായതിന് ശേഷം രണ്ട് വർഷത്തോളമാണ് അധ്യാപിക മകന്റെ സുഹൃത്തിനെ ആരുമറിയാതെ അവരുടെ വീട്ടിൽ താമസിപ്പിച്ചത്.
61 -കാരിയായ കാസ്റ്റില്ലോ ഒലിവാരസാണ് അറസ്റ്റിലായിരിക്കുന്നത്. മാതാപിതാക്കളുടെ അറിവില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിയെ തടവിൽ വയ്ക്കുക, കൗമാരക്കാരൻ ചെയ്ത കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുക, ശിക്ഷാർഹമായ പെരുമാറ്റം കാഴ്ച വയ്ക്കുക തുടങ്ങി നിരവധി കുറ്റങ്ങൾ ഒലിവാരസിന് നേരെ ചാർത്തിയിട്ടുണ്ട്.
2020 ജൂൺ ഒമ്പതിനാണ് 17 -കാരനായ മൈക്കൽ രമിറേസിനെ കാണാനില്ല എന്ന് കാണിച്ച് അവന്റെ മാതാപിതാക്കൾ കേസ് കൊടുക്കുന്നത്. അന്ന് മുതൽ അവനെ ഒലിവാരസ് സ്വന്തം വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. കാണാതെയാവുമ്പോൾ 15 വയസായിരുന്നു മൈക്കലിന്റെ പ്രായം.
ഒടുവിൽ രണ്ട് വർഷത്തിന് ശേഷം 2022 മാർച്ച് 11 -ന് അവൻ തിരികെ വീട്ടിലെത്തി. അതിന് മുമ്പ് 2020 മേയ് 18 -നാണ് വീട്ടുകാർ അവസാനമായി അവനെ കണ്ടത്. അവൻ അവന്റെ ഒരു പഴയ കൂട്ടുകാരന്റെ വീട്ടിൽ താമസിക്കുകയായിരുന്നു ഈ രണ്ട് വർഷവും എന്നും കൂട്ടുകാരന്റെ അമ്മയുടെ പേര് ഒലിവാരസ് എന്നാണെന്നും മൈക്കലിന്റെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.
കുടുംബവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് മൈക്കൽ വീട് വിട്ടിറങ്ങി പോയത് എന്ന് അവന്റെ ഗാർഡിയനായ കേറ്റ് സ്മിത്ത് പറയുന്നു. അക്കരപ്പച്ച എന്ന് തോന്നിയിട്ടാവണം അവൻ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചത്. എന്നിരുന്നാലും മറ്റൊരാളുടെ കുട്ടിയെ ഇങ്ങനെ ഒളിച്ച് താമസിപ്പിക്കാൻ നിങ്ങൾക്ക് യാതൊരു അനുമതിയുമില്ല, അങ്ങനെ താമസിക്കുന്നത് ശരിയാണ് എന്ന് വിശ്വസിക്കുന്നത് തെറ്റാണ് എന്നും സ്മിത്ത് പറഞ്ഞു. ഏതായാലും ഒലിവാരസിനെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.