ഒറ്റ രോ​ഗി പോലുമില്ല, കൊവിഡ് സ്പർശിക്കാത്ത ദ്വീപ്!

By Web TeamFirst Published Oct 26, 2021, 1:27 PM IST
Highlights

ഈ ക്യാമ്പ് എയർപോർട്ട് തൊഴിലാളികൾക്കായി സൃഷ്ടിച്ചതാണ്. എന്നാൽ, മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത് ഒരു ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റി. യുണൈറ്റഡ് കിംഗ്ഡത്തിൽ കൊവിഡ് -19 മഹാമാരി നാശം വിതച്ചപ്പോഴും, ഈ ചെറിയ ദ്വീപ് സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്തു.

ഇന്ന് എവിടെ തിരിഞ്ഞു നോക്കിയാലും കൊവിഡ് മഹാമാരിയെ(covid pandemic) കുറിച്ചുള്ള വാർത്തകളാണ്. ലോകം മുഴുവൻ ലോക്ക് ഡൗണും നിയന്ത്രണങ്ങളുമായി ദുരിതം അനുഭവിക്കുമ്പോൾ, സെന്റ് ഹെലീനയിൽ ജീവിതം പതിവുപോലെ തുടരുന്നു. ആഫ്രിക്കൻ രാജ്യമായ അംഗോളയുടെ പടിഞ്ഞാറ് നിന്ന് ഏകദേശം 2,000 കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ് സെന്റ് ഹെലീന(Saint Helena). ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയുടെ ഭാഗമാണ് ദ്വീപ്. അവിടെ ഏകദേശം 4,500 ആളുകൾ താമസമുണ്ട്. എന്നിട്ടും പക്ഷേ ഒരു കൊറോണ വൈറസ് കേസും പോലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാമാരി കടന്ന് ചെല്ലാത്ത ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് സെന്റ് ഹെലീന.

1821 -ൽ ഇവിടെ വച്ചാണ് നെപ്പോളിയൻ മരിക്കുന്നത്. ഇതോടെ ഈ ദ്വീപ് കൂടുതൽ ശ്രദ്ധേയമായി. കൂടാതെ, ഇവിടത്തെ നീലക്കടലും, കടലിൽ നീന്തിത്തുടിക്കുന്ന ഡോൾഫിനുകളും കണ്ണുകൾക്ക് ഒരു വിരുന്നാണ്. ദ്വീപിൽ ഇതുവരെ ഒരു കൊവിഡ് കേസ് പോലും ഉണ്ടായിട്ടില്ലെങ്കിലും, സന്ദർശകർക്ക് നിരവധി നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഈ ദ്വീപിലേക്ക് വരുന്ന ഓരോ വിനോദസഞ്ചാരിയും 14 ദിവസം ബ്രോഡ്‌ലെസ് ക്യാമ്പിൽ ക്വാറന്റീനിൽ കഴിയണം.

ഈ ക്യാമ്പ് എയർപോർട്ട് തൊഴിലാളികൾക്കായി സൃഷ്ടിച്ചതാണ്. എന്നാൽ, മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇത് ഒരു ക്വാറന്റീൻ കേന്ദ്രമാക്കി മാറ്റി. യുണൈറ്റഡ് കിംഗ്ഡത്തിൽ കൊവിഡ് -19 മഹാമാരി നാശം വിതച്ചപ്പോഴും, ഈ ചെറിയ ദ്വീപ് സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇവിടെ എത്തിച്ചേരുന്ന എല്ലാ വിനോദസഞ്ചാരികളും വരുന്നതിന് 72 മണിക്കൂർ മുമ്പ് കൊറോണ നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. അതുപോലെ ഇവിടെനിന്ന് പോകണമെങ്കിലും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.  

click me!