
ന്യൂയോർക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന ടൈറ്റാനിക് കപ്പലിന്റ ശേഷിപ്പുകൾ കാണാനുള്ള യാത്രയിൽ തകർന്ന ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്നതിന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് യുഎസ് കോസ്റ്റ്ഗാർഡ്. തിങ്കളാഴ്ച ഒരു പൊതുപരിപാടിയിലാണ് ടൈറ്റന് തകരുമ്പോഴുള്ള ചിത്രം കോസ്റ്റ് ഗാർഡ് പുറത്തുവിട്ടത്. സമുദ്രാന്തർപേടകത്തിന്റെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള അവസാന സന്ദേശവും തിങ്കളാഴ്ച കോസ്റ്റ്ഗാർഡ് പുറത്ത് വിട്ടു. ഇവിടെ എല്ലാം ശുഭം എന്നർത്ഥമുള്ള ആൾ ഗുഡ് ഹിയർ എന്നതാണ് ടൈറ്റനിൽ നിന്ന് പോളാർ പ്രിൻസിലേക്ക് ലഭിച്ച അവസാന സന്ദേശം. കടലിനടിയിൽ നിന്നുള്ള പേടകത്തിന്റെ വാലറ്റത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
അറ്റ്ലാൻറിക് സമുദ്രത്തിലെ കടൽത്തറയിൽ തകർന്ന നിലയിൽ കണ്ടെത്തിയ ടെറ്റന്റെ വാൽ അറ്റത്തിൽ നിന്നാണ് സമുദ്രാന്തർ പേടകത്തിന്റെ തകർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായത്. 12500 അടി ആഴത്തിൽ നിന്നായിരുന്നു പേടകത്തിന്റെ വാലറ്റം കണ്ടെത്തിയത്. 2023 ജൂൺ മാസത്തിലാണ് ടെറ്റൻ പേടകം തകർന്ന് ഓഷ്യൻ ഗേറ്റ് സിഇഒ അടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ പേടകം തകർന്നതുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ചാനലിന്റെ ഡോക്യുമെന്ററിയിലാണ് പര്യവേഷകരെ രക്ഷപ്പെടുത്താനാവുമെന്ന പ്രതീക്ഷകൾ നൽകിയ വൻ ശബ്ദം പുറത്ത് വന്നിരുന്നു. ഒരു ലോഹവുമായി കൂട്ടിയിടിക്കുന്നതിന് സമാനമായതായിരുന്നു ഈ ശബ്ദം. ദി ടൈറ്റൻ സബ് ടിസാസ്റ്റർ എന്ന ബ്രിട്ടിഷ് ഡോക്യുമെന്ററി ചാനൽ 5 ലൂടെയാണ് പുറത്ത് വന്നത്.
ജൂൺ 18നായിരുന്നു ടൈറ്റൻ സമുദ്രാന്തർഭാഗത്തേക്കുള്ള യാത്ര ആരംഭിച്ചത്. എന്നാൽ ഒരു മണിക്കൂർ 45 മിനിറ്റ് കഴിഞ്ഞതോടെ മദർ വെസലായ പോളാർ പ്രിൻസുമായുള്ള ബന്ധം ടൈറ്റന് നഷ്ടമായിരുന്നു. വിവിധ രാജ്യങ്ങളിലെ സേനകൾ അടക്കം ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ കേട്ട ശബ്ദം വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തത്.
ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് ടെറ്റൻ പേടകം തകർന്ന് കൊല്ലപ്പെട്ടത്. ജൂണ്‍ 18ന് മാതൃപേടകവുമായി ബന്ധം നഷ്ടമായ ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ നാല് ദിവസത്തിന് ശേഷമാണ് കണ്ടെത്താനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം