
ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിൽ നിന്നുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികൾ കൈകൾ കോർത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ നിന്ന് ജീവിതം അവസാനിപ്പിച്ചു. ഉത്തർപ്രദേശിലെ താന മഖൻപൂർ പ്രദേശത്തെ ജെബ്ദയിൽ താമസിക്കുന്ന 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ രശ്മി യാദവ് (18), സഹോദരിയും 11-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ മുസ്കൻ (17) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഇവരുവരും വീട്ടില്‍ നിന്നുമിറങ്ങിപ്പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
കൽക്കയിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ട്രാക്കില്‍ കൈകൾ കോർത്ത് പിടിച്ച് രണ്ട് പെണ്‍കുട്ടികൾ നില്‍ക്കുന്നത് കണ്ട് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും ഇരുവരും ട്രാക്കില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. ഇടിയുടെ ആഘോതത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജിആർപി സംഘം രശ്മിയുടെ സഹോദരൻ മോഹിത് യാദവിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.
കുടുംബ പ്രശ്നമാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് കരുതുന്നു. വീട്ടില്‍ നിന്നും ദേഷ്യപ്പെട്ടാണ് ഇരുവരും ഇറങ്ങിപ്പോയതെന്നും വീട്ടിന് നാല് കിലോമീറ്റര്‍ അകലെയുള്ള മഖൻപൂർ റെയിൽവേ യാർഡിന് സമീപത്താണ് അപകടമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ട്രാക്കിലൂടെ വേഗത്തിലെത്തിയ ട്രെയിനിടിച്ച് ഇരുവരുടെയും ശരീരം ചിന്നിച്ചിതറിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അപകടത്തെ തുടര്‍ന്ന് പത്ത് - പതിനഞ്ച് മിനിറ്റോളം ട്രെയിന്‍ പിടിച്ചിട്ടു. അതേസമയം ആത്മഹത്യയ്ക്ക് കാരണം വെളിപ്പെടുത്താന്‍ കുടുംബം മടിച്ചു. കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസിന്‍റെ ആരോപണം. എന്നാല്‍ ഇരുവരും പുസ്തകങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതി മോഹിത് മോഴി നല്‍കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. രശ്മി, മുസ്കന്‍, മോഹിത് എന്നിവര്‍ക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)