
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഈ വർഷം മൂന്നാമത്തെ യുകെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരത്തിൽ എത്തിയിരിക്കുന്നത്. ലോകം മുഴുവനുമുള്ള വാർത്താമാധ്യമങ്ങളിൽ ഋഷി സുനക് നിറഞ്ഞു നിൽക്കുമ്പോൾ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ട്രാൻസ് സ്ത്രീകളോടുള്ള സുനകിന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കടുത്ത വിമർശനങ്ങൾ നേരിടുകയാണ്.
ഓഗസ്റ്റ് 25 -ന് ടോക്ക്‌ടിവി സംഘടിപ്പിച്ച ഒരു ഷോയിലാണ് അവതാരകൻ ട്രാൻസ് സ്ത്രീകൾ സ്ത്രീകളാണെന്ന് കരുതുന്നുണ്ടോ എന്ന് സുനക്, ലിസ് ട്രസ് എന്നിവരോട് ചോദിച്ചത്. കരുതുന്നില്ല എന്നായിരുന്നു ഇരുവരുടെയും ഒറ്റവാക്കിൽ ഉള്ള മറുപടി. മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ട്രാൻസ് ആളുകളെ ബഹുമാനിക്കണമെന്നും എന്നാൽ ടോയ്‌ലറ്റ് അല്ലെങ്കിൽ സ്‌പോർട്‌സ് പോലുള്ള വിഷയങ്ങളിൽ ജീവശാസ്ത്രം അടിസ്ഥാനമാണെന്നും ആയിരുന്നു. ഋഷി സുനകന്റെ ഈ നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് അവസരം ഒരുക്കിയിരിക്കുന്നത്.
എന്നാൽ, ഇതിൽ നിന്നും വിരുദ്ധമായി മറ്റൊരു സന്ദേശത്തിൽ അദ്ദേഹം ട്രാൻസ്ജെൻഡേഴ്സിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതായി പിങ്ക് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, "ബ്രിട്ടനിലെ ആരും തങ്ങൾ ആരെന്നോ ആരെയാണ് സ്നേഹിക്കുന്നതെന്നോ ഭയത്താൽ മറയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. LGBT+ ന് ബ്രിട്ടൻ ഏറ്റവും സുരക്ഷിതമായ രാജ്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ട്രാൻസ് ജനങ്ങളോടുള്ള മുൻവിധി തെറ്റാണ്. കൺസർവേറ്റീവ് പാർട്ടിയുടെ പശ്ചാത്തലം പരിഗണിക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു."
എന്നാൽ, സുനക് ട്രാൻസ്ജെൻഡേഴ്സിന് എതിരെ സംസാരിക്കുന്ന വീഡിയോ വൈറൽ ആയതോടെ കടുത്ത വിമർശനമാണ് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഋഷി സുനക്ക് നിലപാടുകൾ ഇല്ലാത്തവനാണെന്നും അവസരവാദിയാണെന്നും ഉൾപ്പടെയുള്ള കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൂടാതെ ഈ നൂറ്റാണ്ടിലും ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാത്ത താനൊക്കെ എന്ത് പ്രധാനമന്ത്രിയാണെടോ എന്നുപോലും ആളുകൾ ചോദിക്കുന്നു.