മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ടയുമായി യുവാവ് ആശുപത്രിയില്‍. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. സ്ഫോടന സാധ്യത ഭയന്ന് ആശുപത്രിയുടെ ഒരു ഭാഗം ഒഴിപ്പിക്കുകയും ചെയ്തു. 

വളരെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ ഫ്രാൻസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടൗളൂസിലുള്ള റംഗുവിൽ ആശുപത്രിയിലാണ് കഴിഞ്ഞ ശനിയാഴ്ച ഈ അസാധാരണമായ സംഭവമുണ്ടായത്. മലദ്വാരത്തിൽ എട്ട് ഇഞ്ച് നീളമുള്ള പീരങ്കി ഉണ്ടയുമായി ഒരു 24 -കാരൻ ചികിത്സ തേടിയെത്തി. അതോടെ ആശുപത്രിക്കാരും അധികൃതരുമെല്ലാം അന്ധാളിച്ചു പോയി. മാത്രമല്ല, അത്യു​ഗ്രസ്ഫോടനശേഷിയുള്ള പീരങ്കിയുണ്ടയെന്ന് സംശയിച്ച് ആശുപത്രിയുടെ ഒരുഭാ​ഗം ഒഴിപ്പിക്കേണ്ടി വരെ വന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ, ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനാ സമയത്താണ് ഡോക്ടർമാർ ഞെട്ടിപ്പോയത്. ശരീരത്തിനുള്ളിൽ കണ്ടത് ഒന്നാം ലോകമഹായുദ്ധ കാലത്തെ വീര്യമേറിയ സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു.

പീരങ്കി ഉണ്ട പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന ഭീതിയെ തുടർന്ന് ആശുപത്രിയുടെ ഒരു ഭാഗം ഉടൻ തന്നെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയും ചെയ്തുവത്രെ. പിന്നാലെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുവിൽ നിന്ന് അപകടസാധ്യതയില്ലെന്ന് കണ്ടെത്തിയതോടെ അത് സുരക്ഷിതമായി നീക്കം ചെയ്തു.

പഴയകാലത്തെ പിച്ചളയും ചെമ്പും കലർന്ന ഈ പീരങ്കി ഉണ്ട എങ്ങനെയാണ് ഇയാളുടെ ശരീരത്തിനുള്ളിൽ എത്തിയതെന്ന കാര്യത്തിൽ മാത്രം ഒരു ഐഡിയയും കിട്ടിയിട്ടില്ല. പാർട്ടിക്ക് ഇടയിൽ സംഭവിച്ച അബദ്ധമാകാം ഇതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. "യുവാവ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പരിശോധനയിലാണ് അത് ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ടയാണെന്ന് കണ്ടെത്തിയത്" എന്ന് പോലീസ് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ചു വരികയാണത്രെ. എന്നാൽ, നിരോധിത വിഭാഗത്തിൽപ്പെട്ട വെടിക്കോപ്പുകൾ കൈവശം വെച്ചതിനും കൈകാര്യം ചെയ്തതിനും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ ആലോചിക്കുന്നുണ്ടെന്നാണ് പറയുന്നത്.