
വിപ്ലവകരമായ പുതിയ ദൗത്യത്തിന് തുടക്കം കുറിച്ച് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. 2025 -ഓടെ ചന്ദ്രനിൽ സസ്യങ്ങൾ വളർത്താനാണ് ശാസ്ത്രജ്ഞർ പദ്ധതിയിടുന്നത്. ഭാവിയിൽ ഒരു കോളനിക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്ന് അവർ പറഞ്ഞു. ഒരു സ്വകാര്യ ഇസ്രായേലി ചാന്ദ്ര ദൗത്യം ആയ ബെറെഷീറ്റ് 2 ബഹിരാകാശ പേടകം വഴിയാണ് വിത്തുകൾ ചന്ദ്രനിൽ എത്തിക്കുകയെന്ന് ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ നിന്നുള്ള സസ്യ ജീവശാസ്ത്രജ്ഞനായ ബ്രെറ്റ് വില്യംസ് പറഞ്ഞു. ലാൻഡിംഗിന് ശേഷം സീൽ ചെയ്ത ചേമ്പറിനുള്ളിൽ അവ നനയ്ക്കുകയും മുളയ്ക്കുന്നതിന്റെയും വളർച്ചയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. ദുഷ്കരമായ സാഹചര്യങ്ങളെ എത്ര നന്നായി നേരിടുന്നു, എത്ര വേഗത്തിൽ മുളയ്ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ചെടികൾ തിരഞ്ഞെടുക്കുന്നത്, അദ്ദേഹം പറഞ്ഞു.
ചന്ദ്രനിൽ നട്ടുപിടിപ്പിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഓസ്‌ട്രേലിയൻ റിസറക്ഷൻ ഗ്രാസ് ആണ്. കാരണം ഈ സസ്യത്തിന് എത്ര ദുർഘടമായ സാഹചര്യത്തിലും സ്വയം അതിജീവിക്കാനുള്ള കഴിവുണ്ട്. മാസങ്ങളോളം വെള്ളം ലഭിച്ചില്ലെങ്കിലും ഇവ സ്വയം അതിജീവിക്കും.
ഭക്ഷണം, മരുന്ന്, ഓക്സിജൻ ഉൽപ്പാദനം എന്നിവയ്ക്കായി സസ്യങ്ങൾ വളർത്തുന്നതിനുള്ള ആദ്യപടിയാണ് ഈ പദ്ധതി, ചന്ദ്രനിൽ മനുഷ്യജീവിതം സ്ഥാപിക്കുന്നതിൽ ഇത് നിർണായകമാണെന്ന് ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഭക്ഷ്യ സുരക്ഷാ ആശങ്കകൾക്കും ഗവേഷണം പ്രസക്തമാണെന്ന് കാൻബറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ കെയ്റ്റ്‌ലിൻ ബൈർട്ട് പറഞ്ഞു. “ചന്ദ്രനിൽ ചെടികൾ വളർത്തുന്നതിനുള്ള ഒരു സംവിധാനം സൃഷ്ടിക്കാൻ കഴിഞ്ഞാൽ, ഭൂമിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചില പരിതസ്ഥിതികളിൽ ഭക്ഷണസാധനങ്ങള്‍ വളർത്തുന്നതിനുള്ള ഒരു സംവിധാനം നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും” ബൈർട്ട് പ്രസ്താവനയിൽ പറഞ്ഞു.
ഓസ്‌ട്രേലിയയിലെയും ഇസ്രായേലിലെയും ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന പദ്ധതി ലൂണേറിയ വൺ ഓർഗനൈസേഷനാണ് നടത്തുന്നത്.