
പല തരത്തിലുള്ള അജ്ഞാത ജീവികളും പലപ്പോഴും പല തീരങ്ങളിലും അടിയാറുണ്ട്. അതുപോലെ ഏതാണ് എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭീമൻ ജീവി കരക്കടിഞ്ഞതിന്റെ അത്ഭുതത്തിലാണ് ഇവിടെ ബീച്ച് സന്ദർശകർ. സംഭവം നടന്നത് ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒറിഗോണിലെ ഫ്ലോറൻസിന് സമീപമുള്ള തീരത്താണ്. അതുവഴി വാഹനമോടിച്ച് പോവുകയായിരുന്ന അഡോണി ടെഗ്നർ എന്ന പ്രദേശവാസിയാണ് ഈ ജീവിയെ ആദ്യം കണ്ടത്.
ഈ ഭീമൻ ജീവിയെ കുറിച്ച് അഡോണി പറഞ്ഞത് അതിനെ കണ്ടാൽ ഭീമാകരനായ ഒരു ചെകുത്താനെ പോലെയുണ്ട് എന്നാണ്. അതിന്റെ ദേഹം നിറയെ വെളുത്ത നിറത്തിലുള്ള രോമമാണ്. ജീർണ്ണിച്ച് തുടങ്ങിയ ജീവികളുടെ മണമാണ് അതിന്. ഇതുപോലെ ഒരു ജീവിയെ ഞാനിതു വരെ കണ്ടിട്ടില്ല. അതിന് ദേഹത്ത് നിറയെ നാരുകളുണ്ട്.
അഡോണി തന്റെ കാമുകിയായ മെറിക്ക ലിന്നിനെയും വിളിച്ച് ജീവിയെ കാണിച്ച് കൊടുത്തു. എന്നാൽ അവൾക്കും അത് എന്ത് ജീവിയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ഇതിന് മുമ്പും ഇങ്ങനെ പല ജീവികളും തീരത്തടിഞ്ഞതായി കണ്ടിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ജീവിയെ കാണുന്നത് ഇത് ആദ്യമായിട്ടാണ്. ഇത്രയധികം രോമമുള്ള ഒരു ജീവിയെ ഇതുപോലെ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്ന് ലിന്നും പറയുന്നു.
ഏതായാലും ജീവിയെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് അഡോണി അതിന്റെ വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ആർക്കെങ്കിലും ഈ ജീവിയെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.
നിരവധി ആളുകൾ അഭിപ്രായപ്പെട്ടത് ഇതൊരു ഗ്ലോബ്സ്റ്റർ ആയിരിക്കും എന്നാണ്. എന്നാൽ, അതേ സമയം ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഹാറ്റ്ഫീൽഡ് മറൈൻ സയൻസ് സെന്ററിന്റെ അഭിപ്രായം അനുസരിച്ച്, ഇത് തിമിംഗലത്തിന്റെ ജഡമായിരിക്കാം എന്നാണ് പറയുന്നത്. മാസങ്ങളായിരിക്കാം ഇത് ചത്തിട്ട്. അതാവാം രോമങ്ങൾ പോലെ കാണപ്പെടുന്നത് എന്നും അവർ അഭിപ്രായപ്പെടുന്നു.