165 കിലോമീറ്റർ ട്രെക്ക് ചെയ്ത് കിട്ടിയ ഭാഗ്യം, ഹിമപ്പുലിയുടെ അതിമനോഹര ചിത്രങ്ങൾ പങ്കുവച്ച് ഫോട്ടോഗ്രാഫർ

By Web TeamFirst Published Nov 9, 2022, 12:13 PM IST
Highlights

എന്നാൽ, ഇപ്പോൾ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ കിറ്റിയ പാവ്ലോവ്സ്കി പകർത്തിയ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്.

അങ്ങനെ എളുപ്പത്തിലൊന്നും ആർക്കും കാണാനാവാത്ത ഒരു മൃഗമാണ് ഹിമപ്പുലി. സെൻട്രൽ, സൗത്ത് ഏഷ്യയിലെ പർവ്വതങ്ങളിലാണ് മിക്കവാറും ഇവയെ കാണാറ്. മിക്കവാറും മറ്റ് മൃഗങ്ങൾക്കിടയിലൊന്നും ഇവയെ കാണില്ല. മാത്രമല്ല, ശത്രുക്കളെ കബളിപ്പിക്കാൻ നല്ല കഴിവും ഇവയ്ക്കുണ്ട്. 

IUCN റെഡ് ലിസ്റ്റ് പ്രകാരം വളരെ അധികം വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്നവയാണ് ഹിമപ്പുലികൾ. ലോകമെമ്പാടുമായി വെറും പത്തായിരത്തിൽ താഴെ മാത്രമാണ് ഇവ ഇന്നുള്ളത് എന്ന് കണക്കുകൾ പറയുന്നു. 2040 ഓടുകൂടി ഇതിൽ വീണ്ടും 10 ശതമാനം കുറയാനുള്ള സാധ്യത ഉണ്ട് എന്നാണ് പറയുന്നത്. 

ഇവയെ എളുപ്പത്തിലൊന്നും കണ്ടെത്താൻ സാധിക്കില്ല എന്നത് കൊണ്ടുതന്നെ ഇവയെ 'പർവതങ്ങളിലെ പ്രേതങ്ങൾ' എന്ന് വിളിക്കാറുണ്ട്. ടിബറ്റൻ പീഠഭൂമിയിലും ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ ഹിമാലയത്തിന്റെ ഉയർന്ന ഉയരങ്ങളിലും ഇവ കാണപ്പെടുന്നുണ്ട് എങ്കിലും വളരെ വളരെ അപൂർവമാണ്.

വളരെ ചുരുക്കം ട്രെക്കർമാർക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് അവയുടെ ചിത്രം പകർത്താനുള്ള ഭാഗ്യവും അതുകൊണ്ട് തന്നെ സിദ്ധിച്ചിട്ടുള്ളത്. അതും പലപ്പോഴും വളരെ ദൂരത്ത് നിന്നുമുള്ള അപൂർവമായ ചിത്രങ്ങൾ ഒക്കെ മാത്രമാണ് കിട്ടിയിട്ടുള്ളത്. 

എന്നാൽ, ഇപ്പോൾ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ കിറ്റിയ പാവ്ലോവ്സ്കി പകർത്തിയ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസ നേടുകയാണ്. കിറ്റിയ പകർത്തിയ ഹിമപ്പുലിയുടെ ചിത്രങ്ങൾ അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 165 കിലോമീറ്റർ ട്രെക്ക് ചെയ്ത് പോയ ശേഷമാണ് തനിക്ക് ഈ അപൂർവമായ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞത് എന്നും കിറ്റിയ വ്യക്തമാക്കിയിട്ടുണ്ട്. 

വടക്കൻ-സെൻട്രൽ നേപ്പാളിലെ 7,629 കി.മീ അന്നപൂർണ സംരക്ഷണ മേഖലയുടെ ഭാഗമായിട്ടുള്ള കഠിനമായ ഹിമാലയൻ ഭൂപ്രകൃതിയിലാണ് അവർ ഹിമപ്പുലിക്ക് വേണ്ടി അന്വേഷിച്ചത്. ക്യാമറയും മറ്റുമായി ഭാരവുമേന്തിക്കൊണ്ട് വളരെ കഠിനമായ യാത്ര നടത്തിയതിനൊടുവിലാണ് തനിക്ക് ആ ഹിമപ്പുലിയുടെ ചിത്രങ്ങൾ ഇതുപോലെ പകർത്താൻ കഴിഞ്ഞത് എന്നും കിറ്റിയ പറഞ്ഞു. 

ചിത്രങ്ങൾ കാണാം:

click me!