162 വര്‍ഷം തടവുശിക്ഷ, കുറ്റം നാലു യുവതികളെ തട്ടിക്കൊണ്ടുപോയി ക്രൂരബലാല്‍സംഗം ചെയ്തത്!

By Web TeamFirst Published Jun 30, 2022, 7:22 PM IST
Highlights

 ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ഒരാള്‍ തന്നെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി ദൂരെയുള്ള വിജനമായ മലനിരകളില്‍ കൊണ്ടുപോയി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തു അതിനുശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു അവരുടെ പരാതി. ഒരു രാത്രി മുഴുവന്‍ പീഡനം തുടര്‍ന്നശേഷം പിറ്റേന്ന് തെരുവില്‍ തള്ളുകയായിരുന്നു ഇവരെ. 

വീടില്ലാത്തതിനാല്‍ തെരുവില്‍ അന്തിയുറങ്ങുന്ന സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കത്തിയും തോക്കും കാണിച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിന് 162 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ ഡെന്‍വറില്‍ നാലു സ്ത്രീകളെ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയ 33-കാരനാണ് കോടതി 162 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍, ശിക്ഷാ ഇളവ് ലഭിച്ചാലും ജീവിതകാലം മുഴുവന്‍ ഇയാള്‍ പ്രൊബേഷനില്‍ തുടരണമെന്നും കോടതി വിധിച്ചു. 

അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജോസഫ് ഗബ്രിയേല്‍ വാന്‍ എക്ക് എന്ന യുവാവിനാണ് തടവുശിക്ഷ വിധിച്ചത്. 2020-ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ഡെന്‍വര്‍ നഗരത്തില്‍ തെരുവു ജീവിതം നയിക്കുന്ന സ്ത്രീകളെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 

2020 ഏപ്രില്‍ 19-നാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിച്ചതെന്ന് ഷെരീഫ് ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. തെരുവില്‍ അന്തിയുറങ്ങുന്ന ഒരു സ്ത്രീയാണ് അന്ന് പൊലീസിനെ സമീപിച്ചത്. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ഒരാള്‍ തന്നെ ട്രക്കില്‍ കയറ്റിക്കൊണ്ടുപോയി ദൂരെയുള്ള വിജനമായ മലനിരകളില്‍ കൊണ്ടുപോയി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തു അതിനുശേഷം ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്തു എന്നായിരുന്നു അവരുടെ പരാതി. ഒരു രാത്രി മുഴുവന്‍ പീഡനം തുടര്‍ന്നശേഷം പിറ്റേന്ന് തെരുവില്‍ തള്ളുകയായിരുന്നു ഇവരെ. 

തൊട്ടു പിന്നാലെ, മൂന്ന് സ്ത്രീകള്‍ കൂടി സമാനമായ പരാതികളുമായി പൊലീസിനെ സമീപിച്ചു.  ഇതുപോലെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ട്രക്കില്‍ കയറ്റി ജെഫേഴ്‌സണ്‍ കൗണ്ടിയിലെ വിജനമായ മലമ്പ്രദേശത്തേക്ക് കൊണ്ടുപോയി പല വട്ടം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് രണ്ട് സ്ത്രീകള്‍ പരാതിപ്പെട്ടത്. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയശേഷമാണ് ഇയാള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയതെന്ന് ഇവര്‍ പരാതിയില്‍ പറഞ്ഞു. മറ്റൊരു സ്ത്രീയാവട്ടെ, നടന്നുപോവുന്നതിനിടെ തന്നെ വണ്ടിനിര്‍ത്തി ബലമായി വണ്ടിയിലേക്ക് വലിച്ചുകയറ്റി ഒരു കുന്നിന്‍പുറത്ത് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിപ്പെട്ടത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കൊളറാഡോ സ്വദേശിയായ ജോസഫ് ഗബ്രിയേല്‍ വാന്‍ എക്ക് അറസ്റ്റിലായത്. ഇയാള്‍ അപകടകാരിയായ ലൈംഗിക അതിക്രമി ആണെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മാര്‍ച്ച് മാസം ഒരു ജെഫേഴ്‌സണ്‍ കൗണ്ടി ജഡ്ജ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോവല്‍, ലൈംഗിക അതിക്രമശ്രമം, നിയവിരുദ്ധമായ ലൈംഗിക അതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 

തെരുവില്‍ കഴിയുന്ന, ദുര്‍ബലകളായ സ്ത്രീകള്‍ ആയതിനാലാണ് ഇയാള്‍ ഇവരെ ഇരകളായി കണക്കാക്കിയതെന്ന് ജഡ്ജ് വിധിന്യായത്തില്‍ പറഞ്ഞു. അവരെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും വിജനമായ സ്ഥലത്തേക്ക് രാത്രിയില്‍ കൊണ്ടുപോയി  ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും അതിരാവിലെ തെരുവില്‍ കൊണ്ടു തള്ളുകയുമായിരുന്നു. ഈ ക്രൂരത പരിഗണിച്ചാണ്, ഇത്രയും കൂടുതല്‍ വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 

click me!