
പ്രിയപ്പെട്ട മനുഷ്യരെ കാണാൻ ചിലപ്പോൾ ആളുകൾ എന്ത് സാഹസവും കാണിക്കാറുണ്ട്. പലപ്പോഴും അതിന്റെ വരും വരായ്കകളൊന്നും ഇവർ ആലോചിക്കാറില്ല. അങ്ങനെ വിചിത്രമായ പല കാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇവിടെ ഒരു ഭർത്താവ് തന്റെ ഭാര്യയെ കാണാനും അത്തരം ഒരു സാഹസിക പ്രവൃത്തി കാണിച്ചിരിക്കയാണ്. അയാൾ വിയറ്റ്നാമിലും ഭാര്യ നമ്മുടെ ഇന്ത്യയിലെ മുംബൈയിലുമാണ്.
കൊവിഡ് കാരണം രണ്ടു വർഷമായി ഇന്ത്യയിൽ ജോലി ചെയ്യുന്ന ഭാര്യയെ കാണാൻ കഴിയാത്തതുകൊണ്ട് വിയറ്റ്നാമിൽ നിന്നുള്ള ഭർത്താവ്(Vietnamese man) റാഫ്റ്റിംഗ് ബോട്ടിൽ ഇന്ത്യയിലേക്ക് വരാൻ ശ്രമിക്കുകയായിരുന്നു. തായ്‌ലൻഡിൽ നിന്ന് റാഫ്റ്റിംഗ് ബോട്ടിൽ 2,000 കിലോമീറ്ററാണ് 37 -കാരനായ ഹോ ഹോങ് ഹംഗ്(Ho Hoang Hung) തുഴഞ്ഞെത്താൻ ശ്രമിച്ചത്. മുംബൈയിൽ ജോലി ചെയ്യുന്ന ഭാര്യയെ കാണാനുള്ള ശ്രമത്തിൽ ചുഴലിക്കാറ്റ് വരുന്ന സമയമായിട്ട് കൂടി ബംഗാൾ ഉൾക്കടലിലൂടെ തുഴഞ്ഞു വരാൻ ഹോ ശ്രമിക്കുകയായിരുന്നു.
തായ് മെയിൻലാൻഡിൽ നിന്ന് 80 കിലോമീറ്റർ അകലെ സിമിലൻ ദ്വീപുകൾക്ക് സമീപം ബോട്ടിൽ ഹോ തുഴയുന്നത് ഒരു മത്സ്യബന്ധന ബോട്ടാണ് കണ്ടെത്തിയത്. അവർ വിവരം നാവികസേനയുടെ സമുദ്ര സുരക്ഷാ യൂണിറ്റിനെ അറിയിക്കുകയും ചെയ്തു. ഹോയുടെ കയ്യിൽ ഒരു സ്യൂട്ട്‌കേസ്, ഏതാണ്ട് ശൂന്യമായ ഒരു വാട്ടർ ബോട്ടിൽ, ഏകദേശം 10 പാക്കറ്റ് ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ ഉണ്ടായിരുന്നു - പക്ഷേ മാപ്പ്, കോമ്പസ്, GPS, വസ്ത്രങ്ങൾ തുടങ്ങി ഒന്നുമില്ലായിരുന്നു.
മാർച്ച് 2 -ന് ഹോ ചി മിൻ സിറ്റിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറന്ന അദ്ദേഹം വിസയില്ലാതെ ഇന്ത്യയിലേക്ക് വിമാനം കയറാൻ കഴിയില്ലെന്ന് കണ്ടെത്തി. അങ്ങനെ, അയാൾ വഴിമാറി ബാങ്കോക്കിൽ നിന്ന് ഫുക്കറ്റിലേക്ക് ഒരു ബസിൽ കയറി. ഒരു ബോട്ട് വാങ്ങി, മാർച്ച് 5 -ന് ഇന്ത്യയിലേക്ക് തുഴയാൻ കടലിലേക്കിറങ്ങി. ഏകദേശം 2,000 കിലോമീറ്ററാണ് ഇന്ത്യയിലേക്കെത്താൻ ഇയാൾക്ക് തുഴയേണ്ടി വരിക.
18 രാത്രികൾ ഒറ്റയ്ക്ക് കടലിൽ ചെലവഴിച്ച ശേഷമാണ് തായ് മത്സ്യത്തൊഴിലാളികൾ ഇയാളെ കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഹോയെ ഫൂക്കറ്റിലേക്ക് തിരിച്ചയക്കുമെന്ന് തായ് അധികൃതർ അറിയിച്ചു. “ഞങ്ങൾ വിയറ്റ്‌നാമീസ് എംബസിയുമായും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല” തായ് മാരിടൈം എൻഫോഴ്‌സ്‌മെന്റ് കമാൻഡ് സെന്ററിൽ നിന്നുള്ള ക്യാപ്റ്റൻ പിച്ചെ സോംഗ്താൻ എഎഫ്‌പിയോട് പറഞ്ഞു.