
സിവിക് സെൻസില്ലാതെ ഓരോ കാര്യങ്ങൾ ചെയ്ത് ഇന്ത്യക്കാർക്ക് പുറംനാടുകളിൽ പോലും ചീത്തപ്പേരുണ്ടാക്കുന്ന ആളുകൾ കാണും. പലപ്പോഴും ഇന്ത്യക്കാരെ കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാനും ഇത് കാരണമായി തീരാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ജപ്പാനിൽ യാത്ര പോയ സംഘത്തിൽ നിന്നും ഒരു സ്ത്രീ അവിടുത്തെ കടയിൽ നിന്നും മോഷ്ടിച്ച് പിടിക്കപ്പെട്ടതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ക്രൈം റേറ്റ് വളരെ കുറഞ്ഞ ജപ്പാൻ പോലൊരു സ്ഥലത്ത് വലിയ നാണക്കേടാണ് ഈ ഇന്ത്യൻ സ്ത്രീയുണ്ടാക്കിയത്. ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ അവർ പണം നൽകി രക്ഷപ്പെടാൻ നോക്കിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും പോസ്റ്റിൽ പറയുന്നു. പരസ്പര വിശ്വാസത്തിൽ മുന്നോട്ടു പോകുന്ന, ഇന്ത്യയെ ഏറെ ബഹുമാനിക്കുന്ന ജപ്പാനിൽ ഈ സംഭവം ഇന്ത്യക്കാരെ അപഹസിക്കുന്ന തരത്തിലുള്ളതായിപ്പോയി എന്ന് പോസ്റ്റിൽ നിന്നും മനസിലാവും.
പോസ്റ്റ് ഇങ്ങനെ;
ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു സ്ത്രീ തുടക്കം മുതലേ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഞങ്ങളത് അറിഞ്ഞേയില്ല. ഒരു ടൂറിസ്റ്റ് സോവനീർ കടയിൽ വെച്ച് അവർ ഒടുവിൽ പിടിക്കപ്പെട്ടു. പിടിക്കപ്പെട്ട ഉടനെ തന്നെ അവർ പണം നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, ജപ്പാൻ പരസ്പര വിശ്വാസത്തിൽ മുന്നോട്ട് പോകുന്ന ഒരു സമൂഹമാണ്, അവിടെ മോഷണം വളരെ അപൂർവ്വമാണ്, തങ്ങൾക്ക് ഇന്ത്യയോട് വലിയ ബഹുമാനമുണ്ടെന്നുമാണ് ആ ജാപ്പനീസ് കടയുടമ പറഞ്ഞത്. മോഷ്ടിച്ചതിനേക്കാളും, പിടിക്കപ്പെട്ട ശേഷം പണം ഓഫർ ചെയ്തതാണ് അദ്ദേഹത്തെ കൂടുതൽ വേദനിപ്പിച്ചത്. അത് തങ്ങളെ അപമാനിച്ചതായി അദ്ദേഹത്തിന് തോന്നി.
ജപ്പാനിൽ എവിടെയും പൊലീസിനെ കാണാൻ കഴിയില്ല. അവിടെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്. ട്രാഫിക് ഡിസിപ്ലിൻ വളരെ കൂടുതലുമാണ്. ഒടുവിൽ കടയുടമ പൊലീസിനെ വിവരമറിയിച്ചു. ഞങ്ങളുടെ ടൂർ മാനേജരും ആ സ്ത്രീയോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയി. പൊലീസ് സ്റ്റേഷനിൽ വെച്ചും ആ സ്ത്രീ പണം കൊടുത്ത് പ്രശ്നം തീർക്കാൻ ശ്രമിച്ചു. എന്നാൽ ജാപ്പനീസ് പൊലീസിനും അത് ഒട്ടും ഇഷ്ടപ്പെട്ടില്ല.
മോഷണത്തിന് അവിടെ എത്രത്തോളം കഠിനമായ ശിക്ഷയാണുള്ളതെന്നും, അവർ ജയിലിൽ പോകേണ്ടി വരുമെന്നും പൊലീസ് വിശദീകരിച്ചു. എങ്കിലും, അവർ ഒരു ഇന്ത്യക്കാരിയായതുകൊണ്ടും, ജപ്പാൻകാർക്ക് ഇന്ത്യയോട് വലിയ ബഹുമാനമുള്ളതുകൊണ്ടും കടുത്ത താക്കീത് നൽകി അവരെ വെറുതെ വിട്ടു.
In our group, from the beginning one lady has been shoplifting. We were not aware of it. In one of the tourist souvenir shops, she was caught. She immediately offered to pay money. The Japanese shop keeper said that they are a high trust society where stealing is rare and have…
— Muthukrishnan Dhandapani (@dmuthuk) May 30, 2026
പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഇന്ത്യക്കാരെ കുറിച്ച് പുറംനാടുകളിൽ മോശം പേരുണ്ടാക്കുന്നതും നാണക്കേടുണ്ടാക്കുന്നതും ഇത്തരം സംഭവങ്ങളാണ് എന്ന് നിരവധിപ്പേരാണ് അഭിപ്രായപ്പെട്ടത്.