ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും സംബന്ധിച്ച കേസിൽ യുഎസ് പ്രസിഡന്‍റ് ട്രംപ്, എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 54 കോടി 24 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. 1996 -ൽ ന്യൂയോർക്കിലെ ഒരു ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിൽ വെച്ച് ട്രംപ് ലൈംഗികമായി ആക്രമിച്ചുവെന്ന പരാതിയിലാണ് കോടതി വിധി. ഈ വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണെന്ന് കരോൾ പ്രതികരിച്ചു.

യുഎസ് പ്രസിഡന്‍റായി ആദ്യ തവണ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ട്രംപിനെതിരെ നിരവധി ലൈംഗീകാരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അധികാരമേറ്റതിന് പിന്നാലെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചവരെല്ലാം നിശബ്ദരായി. എന്നാൽ തന്നെ അപമാനിച്ച വ്യക്തിക്കെതിരെയുള്ള പരാതി പിന്‍വലിക്കാൻ യുഎസ് എഴുത്തുകാരിയായ ഇ. ജീൻ കരോളിൻ തയ്യാറായില്ല. ആ കേസിൽ കഴിഞ്ഞ ദിവസം ട്രംപ് ഇ. ജീൻ കരോളിന് നഷ്ടപരിഹാരമായി 54 കോടി 24 ലക്ഷം രൂപ (5.63 മില്യൺ ഡോളർ) നൽകിയെന്ന് റിപ്പോർട്ട്.

1996 -ലെ കേസ്

ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും സംബന്ധിച്ച കേസിലാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 54 കോടി 24 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറിയത്. കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്‍റെ നിയമസ്ഥാപനത്തിന് കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടതോടെയാണ് പണം കൈമാറിയത്. 1996 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഒരു ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ്, തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നുവെന്ന് ഇ. ജീൻ കരോളിൻ തന്‍റെ പരാതിയിൽ പറയുന്നു. പിന്നാലെ ആരോപണം ട്രംപ് ശക്തമായി നിഷേധി. എന്നാൽ, 2023 -ൽ സിവിൽ കോടതി കരോളിന് അനുകൂലമായി 5 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചു. എന്നാൽ, പിന്നീട് ഈ വിധി മരവിപ്പിച്ചിരുന്നു. ഒടുവിൽ കോടതിയുടെ ഉത്തരവോടെ പലിശ ഉൾപ്പെടെയാണ് ഇപ്പോൾ 54 കോടിയോളം രൂപ ട്രംപ് കൈമാറിയത്.

'വിജയം ഓരോ സ്ത്രീയ്ക്കും വേണ്ടിയുള്ളത്'

ഈ വിധിക്കെതിരെ ട്രംപ് നൽകിയ അപ്പീൽ അടുത്തിടെ യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. ഇ. ജീൻ കരോളിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവരുടെ പുസ്തകത്തിന്‍റെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്നും ട്രംപിന്‍റെ നിയമ സംഘം കോടതിയിൽ ആവർത്തിച്ച് വാദിച്ചിരുന്നു. ആരോപണം നിഷേധിച്ച് ട്രംപിനെതിരെ കരോളിൻ നിരവധി കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതിലെല്ലാം കൂടി 88.3 മില്യൺ ഡോളറാണ് (850 കോടി രൂപ) കോടതി നഷ്ടപരിഹാരമായി വിധിച്ചിട്ടുള്ളത്. കോടതി വിധി നടപ്പായതിൽ സന്തോഷമുണ്ടെന്ന് കരോളിന്‍റെ അഭിഭാഷക റോബർട്ട കപ്ലാൻ മാധ്യമങ്ങളോട് പറഞ്ഞു. "ഈ വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്" എന്നാണ് വിധിയോട് പ്രതികരിച്ച് കൊണ്ട് ജീൻ കരോൾ എഴുതിയത്.