രോഗാണുക്കള്‍ക്കു പിന്നാലെ പായുന്നവര്‍!

By Arun AsokanFirst Published Apr 8, 2020, 4:11 PM IST
Highlights

ഒരു മഹാമാരി അപകടകരമായ നിലയില്‍ ഒരു പ്രദേശത്ത് പടര്‍ന്നു കഴിഞ്ഞാല്‍ സാധാരണ മനുഷ്യര്‍ അവിടേക്ക് പോകാന്‍ മടിക്കും. എന്നാല്‍ അത്തരം സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് എത്താന്‍ ശ്രമിക്കുന്ന ചില മനുഷ്യരുണ്ട്.

പീറ്ററിനെപ്പോലുള്ള കുറ്റാന്വേഷകരെ സംബന്ധിച്ചിടത്തോളം രോഗാണുവിനെ കണ്ടെത്തുന്നിടത്ത് ജോലി അവസാനിക്കുന്നില്ല. രോഗാണു, എങ്ങനെ എവിടെ നിന്ന് എപ്പോള്‍ മനുഷ്യനില്‍ എത്തിയെന്ന് അറിയണം. ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് എങ്ങനെ പകരുന്നുവെന്ന് അറിയണം. ഇതെല്ലാം അറിഞ്ഞാല്‍ മാത്രമേ രോഗം പകരുന്നതും സമാനമായ സാഹചര്യം ആവര്‍ത്തിക്കുന്നതും തടയാന്‍ കഴിയൂ.

 

 

ഒരു മഹാമാരി അപകടകരമായ നിലയില്‍ ഒരു പ്രദേശത്ത് പടര്‍ന്നു കഴിഞ്ഞാല്‍ സാധാരണ മനുഷ്യര്‍ അവിടേക്ക് പോകാന്‍ മടിക്കും. എന്നാല്‍ അത്തരം സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് എത്താന്‍ ശ്രമിക്കുന്ന ചില മനുഷ്യരുണ്ട്. രോഗങ്ങളുടെ, രോഗാണുക്കളുടെ, അവ മനുഷ്യരിലേക്ക് കടന്നുകൂടിയ പാതകളുടെ പിന്നാലെ പോകുന്ന ശാസ്ത്രജ്ഞര്‍.

ബെല്‍ജിയംകാരനായ Dr. Peter Piot അത്തരത്തിലൊരാളാണ്. 1976 ല്‍ നടന്ന അന്വേഷണമാണ് രോഗാണു കുറ്റാന്വേഷണ മേഖലയിലെ ഷെര്‍ലക് ഹോംസാക്കി അദ്ദേഹത്തെ മാറ്റിയത്. അജ്ഞാതമായൊരു രോഗത്താല്‍ അന്ന് ആഫ്രിക്കന്‍ രാജ്യമായ സയറില്‍ (ഇന്നത്തെ Democratic Republic of the Congo) മനുഷ്യര്‍ മരിച്ചു വീഴുകയായിരുന്നു. രക്തം വാര്‍ന്ന് അതിഭീതിതമായ മരണം. അന്ന് 27 വയസ്സുണ്ടായിരുന്ന പീറ്റര്‍, ഗവേഷണ സംഘത്തോടൊപ്പമെത്തി രോഗാണുവിനെ കണ്ടെത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ആ രോഗാണു ഇന്ന് എബോള എന്ന പേരില്‍ അറിയപ്പെടുന്നു.

 

Dr. Peter Piot

 

പക്ഷെ പീറ്ററിനെപ്പോലുള്ള കുറ്റാന്വേഷകരെ സംബന്ധിച്ചിടത്തോളം രോഗാണുവിനെ കണ്ടെത്തുന്നിടത്ത് ജോലി അവസാനിക്കുന്നില്ല. രോഗാണു, എങ്ങനെ എവിടെ നിന്ന് എപ്പോള്‍ മനുഷ്യനില്‍ എത്തിയെന്ന് അറിയണം. ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് എങ്ങനെ പകരുന്നുവെന്ന് അറിയണം. ഇതെല്ലാം അറിഞ്ഞാല്‍ മാത്രമേ രോഗം പകരുന്നതും സമാനമായ സാഹചര്യം ആവര്‍ത്തിക്കുന്നതും തടയാന്‍ കഴിയൂ.

പീറ്ററിനെപ്പോലെ നിരവധി അന്വേഷകരുണ്ട്. നമ്മുടെ കേരളത്തിലും ഭീതി വിതച്ച നിപ്പയുടെ പിന്നാലെ നിരന്തര യാത്ര നടത്തുന്ന Dr. Jonathan Epstein നെപ്പോലെ നിരവധി പേര്‍. കോവിഡില്‍ ഈ അന്വേഷണം എങ്ങനെ നടന്നു, എത്ര നടന്നു എന്നറിയാനാണ് ഇത്രയും പറഞ്ഞത്. ഏതൊരു എപ്പിഡെമിക് ഔട്ട്‌ബ്രേക്കിലും ഇത്തരം ശാസ്ത്രജ്ഞര്‍ ആദ്യം തെരയുന്ന ഒരു കാര്യമുണ്ട്. ഇന്‍ഡെക്‌സ് പേഷ്യന്റ് . രോഗം പിടിപെട്ട ആദ്യരോഗി.

 

Dr. Jonathan Epstein

 

ആദ്യകോവിഡ് രോഗി ആരായിരുന്നു.

വുഹാനിലെ മാര്‍ക്കറ്റിലാണ് കോവിഡ് രോഗികളുടെ ആദ്യ ക്ലസ്റ്റര്‍ രൂപപ്പെട്ടതെന്നാണ് നിഗമനം. എന്ന് വച്ചാല്‍ ആദ്യം രോഗം പിടിപെട്ട ഒരുപാട് പേര്‍ക്ക് ഈ മാര്‍ക്കറ്റുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നു. പക്ഷെ ഇവിടെ ഒരു പ്രശ്‌നമുണ്ട്. മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത ചിലരും ആദ്യരോഗികളുടെ കൂട്ടത്തില്‍ ഉണ്ട്. നവംബര്‍ 17 ന് രോഗം സ്ഥിരീകരിച്ച അന്‍പത്തി അഞ്ചു വയസ്സുകാരനാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേസെന്ന് സൗത്ത് മോര്‍ണിംഗ് ചൈന പോസ്റ്റ് പോലുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇക്കാര്യം ഉറപ്പിച്ചു പറയുന്ന ഒരു റിപ്പോര്‍ട്ടും പഠനഫലവും ഇനിയും കാണാന്‍ കഴിയുന്നില്ല. അതിന് അര്‍ത്ഥം കോവിഡ് രോഗത്തിന്റെ ഇന്‍ഡക്‌സ് പേഷ്യന്റ് ആരെന്നത് സംബന്ധിച്ച് കൃത്യമായ വിവരം പുറംലോകത്തിന് ഇല്ല എന്നാണ്. ഇന്‍ഡക്‌സ് രോഗി ആരെന്ന് അറിയാമായിരുന്നെങ്കില്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് ,എങ്ങനെയാണ് രോഗം കിട്ടിയതെന്ന് കണ്ടെത്താന്‍ കഴിയുമായിരുന്നു.

ഇതറിയാത്തിടത്തോളം കാലം കോവിഡ് എങ്ങനെ മനുഷ്യനില്‍ എത്തി എന്നത് സംബന്ധിച്ച് ഊഹങ്ങള്‍ മാത്രമേ ഉള്ളൂ. ഇതുകൊണ്ടാണ് കോവിഡ് രോഗത്തിന് കാരണമായ വൈറസ് ജൈവായുധമാണെന്ന തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉയര്‍ന്ന് വരുന്നത്. പക്ഷെ ഈ സിദ്ധാന്തങ്ങള്‍ കൂടുതല്‍ പേരും തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

ചില പ്രത്യേകതരം വവ്വാലുകളില്‍ നിന്ന് കണ്ടെത്തിയ വൈറസിന്റെ ജനിതകവും പുതിയ വൈറസിന്റെ ജനിതകവും തമ്മിലുള്ള സാമ്യമാണ് പ്രകൃതിയിലേക്ക് തന്നെ നോക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഈ ജനിതക പഠനങ്ങളാണ് ഈനാംപേച്ചിയെയും കളത്തില്‍ എത്തിച്ചത്.

ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തള്ളിക്കളയാന്‍ പഠനങ്ങളിലൂടെ കഴിയും. പക്ഷെ ഏത് രീതിയിലാണ് വൈറസ് ആദ്യരോഗിയില്‍ കടന്നുകൂടിയതെന്ന് മനസ്സിലാക്കാന്‍ കഴിയാത്തതില്‍ ഒരു വലിയ റിസ്‌ക് ഉണ്ട്. ഒരു തവണ കൂടി അതേ രീതിയില്‍ വൈറസ് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് ഫലപ്രദമായി തടയാന്‍ കഴിയില്ലെന്നതാണ് പ്രശ്‌നം.

ജനിതക താരതമ്യ പഠനങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്നാണ് അന്വേഷകര്‍ ഇപ്പോള്‍ നോക്കുന്നത്.

click me!