
റഷ്യയിലെ ഒരു ഹൈ സെക്യൂരിറ്റി ജയിലിൽ തടവിൽ കഴിയുന്ന അയാളുടെ പേര് വ്ലാദ്മിർ എന്നാണ്. അറിയപ്പെടുന്നത് 'വ്ലാദ്മിർ ദ കാനിബൽ'. അതായത് അയാൾ ആളുകളെ കൊല്ലുക മാത്രമല്ല ചെയ്തത്. കൊന്നശേഷം ഇരയുടെ ശരീരം ഭക്ഷിക്കുക കൂടി ചെയ്തു. 1997 -ൽ നോവോചെബോക്‌സാർസ്കിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിനാണ് 63 -കാരനായ വ്‌ളാദ്മിർ നിക്കോളയേവിച്ച് നിക്കോളയേവ് ശിക്ഷിക്കപ്പെട്ടത്. ഇയാൾക്ക് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും അപ്പോഴേക്കും റഷ്യയിൽ വധശിക്ഷ നിർത്തലാക്കിയതിനാൽ മരണം വരെ തടവിൽ കഴിയാൻ വിധി വരികയായിരുന്നു.
2001-ൽ കസാക്കിസ്ഥാന്റെ അതിർത്തിക്കടുത്തുള്ള കെ -6 ബ്ലാക്ക് ഡോൾഫിൻ ജയിലിലേക്ക് ഇയാളെ മാറ്റി. ഇവിടെ തടവുകാരെ ഒറ്റപ്പെട്ട സെല്ലുകളിലാണ് പാർപ്പിക്കുക. ഉണർന്നിരിക്കുന്ന സമയങ്ങളിൽ വിശ്രമിക്കാനോ അവരുടെ ബങ്കുകളിൽ ഇരിക്കാനോ ഇവർക്ക് അനുവാദമില്ല.
പിന്നീട്, റഷ്യയിലെ ഏറ്റവും കർശനമായ ഈ ജയിലിലെ ജീവിതത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങി. ഇതിലാണ് വ്ലാദ്മിർ താനെങ്ങനെയാണ് ഇരകളെ കൊന്നശേഷം ഭക്ഷിച്ചത് എന്ന് വെളിപ്പെടുത്തിയത്. അയാൾ പറഞ്ഞത് ഇങ്ങനെ; 'ഞാൻ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കുറച്ച് കുടിച്ചിട്ടുണ്ടായിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തിൽ ഒരാൾ നിൽക്കുന്നത് കണ്ടു. അയാൾ ലൈറ്റ് ചോദിച്ചു. അവിടെ വച്ച് ഒന്നും രണ്ടും പറഞ്ഞ് രണ്ടാളും വഴക്കായി. അയാൾ എന്നെ അടിച്ചു, ഞാൻ അയാളെയും അടിച്ചു. അവസാനം അത് എത്തിച്ചേർന്നത് അയാളുടെ മരണത്തിലാണ്.'
എന്നാൽ, കൊന്നശേഷം ഇരയുടെ ശരീരം ഭക്ഷിക്കുക എന്നൊരു ചിന്തയേ തന്നിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ശരീരം മുറിച്ച് മാറ്റവേയാണ് അങ്ങനെയൊരു ചിന്ത തോന്നിയത്. അങ്ങനെ കുളിമുറിയിൽ കൊണ്ടുപോയി ഇരയുടെ വസ്ത്രം അഴിച്ചു. ശരീരഭാഗങ്ങൾ മുറിച്ചു മാറ്റി. പിന്നീട്, തുടയിൽ നിന്നും ഒരു കഷ്ണമെടുത്ത് വേവിച്ച് കഴിച്ചു. ഇതിലെ ഏറ്റവും ദുരന്തം ഇതൊന്നുമല്ല. ഇതൊന്നുമറിയാത്ത ഇയാളുടെ ഭാര്യയേയും മക്കളെയും കൊണ്ട് കൂടി ഇയാൾ ആ മാംസം കഴിപ്പിച്ചു. കംഗാരുവിന്റെ ഇറച്ചിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്.
മാത്രവുമല്ല, അടുത്തുള്ളൊരു മാംസം വിൽക്കുന്ന കടയിലും കംഗാരുവിന്റെ ഇറച്ചിയാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ച് കിലോ മാംസം ഇയാൾ വിൽക്കാൻ ശ്രമിച്ചുവത്രെ. അവിടെ നിന്നും ഒരു സ്ത്രീക്ക് സംശയം തോന്നി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മനുഷ്യന്റെ ശരീരമാണ് എന്ന് കണ്ടെത്തുന്നതും വ്ലാദ്മിർ അറസ്റ്റ് ചെയ്യപ്പെടുന്നതും.