
തന്റെ ഭർത്താവിനെ സന്തോഷിപ്പിക്കാൻ 'സുന്ദരിയും വിദ്യാസമ്പന്നയുമായ' സ്ത്രീകളെ തേടുന്നു എന്ന് പരസ്യം കൊടുത്ത് തായ്‌ലൻഡിൽ ഒരു സ്ത്രീ. 'ഭർത്താവിന്റെ കാമുകിയായി' ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീകൾക്കായി അവൾ ഓൺലൈനിൽ കൊടുത്ത പരസ്യം വലിയ രീതിയിൽ വിമർശനത്തിന് കാരണമായി. 44 -കാരിയായ പത്തീമ ചന്മാനാണ് ഇത്തരമൊരു പരസ്യം നൽകിയത്. ബാങ്കോക്കിലാണ് അവരുടെ താമസം.
ഭർത്താവിന് ഒരു കാമുകിയെ തിരയാനുള്ള കാരണവും അവൾ പറയുന്നു. കുറച്ചുകാലമായി ഭർത്താവിനൊപ്പം താൻ ഉറങ്ങുന്നില്ലെന്നും, ഇത് തന്നെ ഒരു മോശം ഭാര്യയാക്കുന്നുവെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ആ കുറവ് നികത്താൻ, അവൾ അവനുവേണ്ടി ഒരു കാമുകിയെ നിയമിക്കാൻ ശ്രമിക്കുകയാണ്. അയാളെ ശാരീരികമായി സന്തോഷിപ്പിക്കാൻ സാധിക്കുന്ന ഒരു സ്ത്രീയെയാണ് താൻ നോക്കുന്നതെന്ന് അവൾ പറയുന്നു. എന്നാൽ സൗന്ദര്യം മാത്രം പോരാ, മനോഹരമായ വ്യക്തിത്വവും നല്ല ആശയവിനിമയ വൈദഗ്ധ്യവും വേണമെന്നും അവൾ കൂട്ടിച്ചേർത്തു. ഈ ജോലിയ്ക്ക് മിനിമം വേതനമായി 450 ഡോളറും അവൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വീട്ടിൽ സൗജന്യമായി താമസിക്കാം, ഭക്ഷണവും ഫ്രീ. ഇതിനകം രണ്ട് ഉദ്യോഗാർത്ഥികളെ ജോലിക്കായി താൻ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്ത്രീ പറയുന്നു.
ഈ വാർത്ത തായ് സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് വഴിവച്ചു. അവൾക്ക് ഭ്രാന്തുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ, താൻ ഒരു കടുത്ത വിഷാദരോഗിയാണെന്നും, ഇപ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ തനിക്ക് ശരിയായി നോക്കാൻ കഴിയുന്നില്ലെന്നും അവൾ പറയുന്നു. അതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തെ കുറിച്ച് ആലോചിച്ചതെന്നും പത്തീമ വിശദീകരിച്ചു. ഭാരമായി മാറുമെന്നതിനാൽ ജോലിയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ത്രീക്ക് കുട്ടി ഉണ്ടാകരുതെന്നും അവൾ വ്യക്തമാക്കി. തീരദേശ പ്രവിശ്യയായ സമുത് പ്രകാനിൽ ദമ്പതികൾ ഒരുമിച്ച് ഒരു കുടുംബ ബിസിനസ്സ് നടത്തുകയാണ്. അതേസമയം, ഓൺലൈനിൽ കണ്ടപ്പോഴാണ് താനും ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു അവളുടെ ഭർത്താവ് പെറ്റഗോണിന്റെ പ്രതികരണം. 'ഞാൻ ഒരിക്കലും ഒരു കാമുകിയെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്റെ ഭാര്യ നൽകിയാൽ ഞാൻ നിരസിക്കില്ല' അയാൾ പറഞ്ഞു.