കഞ്ചാവ് കൊണ്ടുവന്നുവെന്ന് ആരോപണം, യുവതിയെ പള്ളിയിൽ നിന്നും പുറത്താക്കി, ശരിക്കും കൊണ്ടുചെന്നത് മല്ലിയില

By Web TeamFirst Published Nov 21, 2021, 3:56 PM IST
Highlights

പിന്നീട് പൊലീസ് അവിടെയെത്തി മുഴുവൻ കാര്യങ്ങളും അന്വേഷിച്ചു. ഈ അന്വേഷണത്തിൽ യുവതി നിരപരാധിയാണെന്ന് തെളിഞ്ഞു. 

നാം ചെയ്യാത്ത കുറ്റത്തിന് നമ്മെ ആളുകള്‍ കുറ്റപ്പെടുത്തിയാലെന്താവും അവസ്ഥ? അത്രത്തോളം നമുക്ക് ദേഷ്യവും സങ്കടവും നിസ്സഹായതയും തോന്നുന്ന മറ്റൊരവസ്ഥ കാണില്ല അല്ലേ? അവര്‍ നമ്മെ കേള്‍ക്കാന്‍ കൂടി തയ്യാറാവുന്നില്ലെങ്കിലോ? അമേരിക്കയിലെ ഒക്ലഹോമയിൽ(Oklahoma, United States) ഒരു സ്ത്രീക്ക് സംഭവിച്ചതും അതാണ്. കഞ്ചാവ്(marijuana) കൊണ്ടുവന്നു എന്നും അതിനാല്‍ പള്ളിയിൽ നിന്ന് പുറത്ത് പോകണമെന്നും പറഞ്ഞപ്പോൾ നിരാശയായ ഈ സ്ത്രീ കരഞ്ഞു തുടങ്ങിയിരുന്നു. എന്നാല്‍, സ്ത്രീയുടെ കയ്യിലുണ്ടായിരുന്നത് കഞ്ചാവല്ല പകരം മല്ലിയിലയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 

ഞായറാഴ്ച റിഡംപ്ഷൻ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ ജയിൽ തടവുകാർ ഉൾപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ആഷ്‌ലി എന്ന സ്ത്രീക്ക് മേൽ കഞ്ചാവ് കൊണ്ടുവന്നു എന്ന ആരോപണം ഉയർന്നത്. സഭ ഉൾപ്പെടുന്ന, കറക്ഷൻ ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് തടവുകാരെ പങ്കെടുക്കാൻ അനുവദിക്കുന്ന പ്രോ​ഗ്രാമായിരുന്നു നടന്നു കൊണ്ടിരുന്നത്. ഇപ്പോൾ തടവിൽ കഴിയുന്ന സഹോദരിയെ കാണാനാണ് ആഷ്‍ലി ആ സമയത്ത് അവിടെ എത്തിയത്. സൂപ്പ് തയ്യാറാക്കാൻ സഹോ​ദരിക്ക് നൽകാനായി ഓറഗാനോയും മല്ലിയിലയും കൊണ്ടുവന്നിരുന്നു അവര്‍. അതാണ് കഞ്ചാവാണ് എന്ന് ആരോപിക്കപ്പെട്ടത്. 

വൈറലായ ദൃശ്യങ്ങൾ ടിക്-ടോക്കിലാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. അവിടെ ഒരു സ്ത്രീ സഭാംഗം അവളോട് ആവർത്തിച്ച് പറയുന്നത്: "നീ ഇപ്പോൾ ഇവിടെ നിന്നും പോകണം. നിങ്ങൾ ഇവിടെ മയക്കുമരുന്ന് കൊണ്ടുവരാൻ പാടില്ല" എന്നാണ്. ആഷ്‌ലി അവളെ തിരുത്തുന്നുണ്ട്: "അത് മല്ലിയിലയാണ്! അത് ഭക്ഷണം പോലെ തന്നെയാണ്, ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, അത് സൂപ്പിന് വേണ്ടി ഉള്ളതാണ്. അത് കഞ്ചാവല്ല. ഞാൻ അത് കാണിച്ചുതരാം" എന്നാണ് അവള്‍ പറയുന്നത്. 

ആഷ്‌ലി സഭാംഗങ്ങളോട് ഇത് മണക്കാൻ പോലും ആവശ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ ആരും അത് ചെയ്യാൻ തയ്യാറായില്ല. "ഞാന്‍ അങ്ങനെ ഒരാളല്ല. ദയവായി, ഇത് മണത്ത് നോക്കൂ. ഞാൻ പോകാം, പക്ഷേ നിങ്ങൾ അത് കഞ്ചാവല്ല എന്ന് സ്ഥിരീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് ഭക്ഷണത്തിന് വേണ്ടിയുള്ളതാണ്" അവൾ പറയുന്നു. ഈ സമയത്ത്, ഒരു പാസ്റ്റർ അവളോട് ഒരു പ്രസംഗത്തിന്റെ മധ്യത്തിലാണെന്നും ആഷ്‌ലിയോട് പിന്നീട് സംസാരിക്കാമെന്നും പറയുന്നുണ്ട്. 

പിന്നീട് പൊലീസ് അവിടെയെത്തി മുഴുവൻ കാര്യങ്ങളും അന്വേഷിച്ചു. ഈ അന്വേഷണത്തിൽ യുവതി നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട്, പള്ളി അധികാരികൾ ഒരു പ്രസ്താവന പുറപ്പെടുവിച്ചു, “കുടുംബാംഗങ്ങൾക്കും സന്ദർശകർക്കും അതിഥികൾക്കും സേവനങ്ങളിൽ പങ്കെടുക്കാൻ സ്വാഗതം. എന്നാൽ തടവുകാർക്ക് കൊണ്ടുപോകാൻ ഭക്ഷണ സാധനങ്ങൾ നൽകാൻ അവർക്ക് അനുവാദമില്ല” എന്നായിരുന്നു അതിൽ പറഞ്ഞത്. കൂടാതെ ആഷ്ലിയെ അടുത്ത ആഴ്ച മുതല്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലും മറ്റും പങ്കെടുക്കാനും അനുവദിച്ചു എന്നും പറയുന്നു. 

click me!