
ഭർത്താവിനെ അക്രമിച്ച ചീങ്കണ്ണിയെ തക്കാളിച്ചെടികൾക്ക് വച്ചിരുന്ന കുറ്റിയെടുത്ത് അടിച്ചോടിച്ച് സ്ത്രീ. സൗത്ത് കരോലിനയിലാണ് സംഭവം. പൂന്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കവെയാണ് ഇവരുടെ ഭർത്താവിനെ എട്ടര അടി നീളമുള്ള ഒരു ചീങ്കണ്ണി ഉപദ്രവിക്കാനെത്തിയത്.
ജോയും ഭാര്യ മരിയൻ റോസറും ഒരു റിട്ടയർമെന്റ് ഹോമിലാണ് താമസിക്കുന്നത്. 70 -ലധികം പ്രായമുണ്ട് ഇരുവർക്കും. റിട്ടയർമെന്റ് ഹോമിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തീരെ പ്രതീക്ഷിക്കാതെയാണ് ജോയുടെ നേരെ ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടായത്.
കുളത്തിന്റെ അടുത്ത് പണിയെടുത്തുകൊണ്ടിരിക്കെ അത് ജോയുടെ കാലിൽ കടിച്ച് വലിക്കുകയായിരുന്നു. ആ സമയത്ത് മരിയൻ തൊട്ടടുത്തുണ്ടായിരുന്ന തക്കാളിച്ചെടികളെ താങ്ങി നിർത്തിയിരുന്ന മരക്കുറ്റി വലിച്ചൂരിയെടുത്ത് ചീങ്കണ്ണിക്ക് നേരെ തിരിയുകയായിരുന്നു.
അവർ ചീങ്കണ്ണിയുടെ കണ്ണുകൾ ലക്ഷ്യം വച്ച് വടി വീശി. 'തനിക്ക് തൊട്ടടുത്ത് എന്താണ് ഉള്ളതെന്ന് നോക്കുകയായിരുന്നു ഞാൻ. അത് ഈ തക്കാളിച്ചെടിക്ക് വച്ചിരുന്ന മരക്കുറ്റി ആയിരുന്നു. അത് വലിച്ചെടുത്ത് താനതിന്റെ കണ്ണുകളിലും തലയിലും അടിച്ചു. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി താനെന്തും ചെയ്യാൻ ഒരുക്കമായിരുന്നു' എന്നാണ് മരിയൻ പറഞ്ഞത്.
മരിയന്റെ ഈ പെട്ടെന്നുള്ള പ്രതികരണമാണ് ജോയുടെ ജീവൻ രക്ഷിച്ചത്. പൊലീസും ചുറ്റുമുള്ളവരും എല്ലാം മരിയനെ അഭിനന്ദിക്കുകയാണ്. പൊലീസ് തന്നെ അവളെ വിശേഷിപ്പിക്കുന്നത് ഹീറോ എന്നാണ്. ഷെരീഫ് ഓഫീസിലെ ലെഫ്റ്റനന്റ് ഡാനി അല്ലൻ പറഞ്ഞത്, അവരുടെ പെട്ടെന്നുള്ള ഈ പ്രതിരോധമാണ് ജോയുടെ ജീവൻ രക്ഷിച്ചത്, ശരിക്കും അവർ ഒരു ഹീറോയാണ് എന്നാണ്.
ജോയുടെ കാലിൽ ചീങ്കണ്ണി കടിച്ചതിനെ തുടർന്ന് മുറിവേറ്റിട്ടുണ്ട്. അതുപോലെ, താഴെ വീണ് തലയിലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ചിത്രം പ്രതീകാത്മകം)
2.68 കോടി, പിന്നിൽ ആങ്ങളയും പെങ്ങളും, സംശയം തോന്നിയത് വീഡിയോകോളിൽ, എൻആർഐ യുവാവിനെ പറ്റിച്ചു