
മരുന്നുപയോഗിച്ച് 75 കിലോ ഭാരം കുറച്ച അമേരിക്കൻ യുവതി ഇപ്പോൾ നേരിടുന്നത് അതിഭീകരമായ വെല്ലുവിളി. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ ഒസെംപിക് ഉപയോഗിച്ചാണ് 34 -കാരിയായ ആമി കെയ്നെ തന്റെ ശരീരഭാരം 136 കിലോയിൽ നിന്നും 61 -ലേക്ക് എത്തിച്ചത്. ഈ അസാധാരണമായ നേട്ടത്തിലൂടെ ഇവർ സോഷ്യൽ മീഡിയയിൽ സെൻസേഷനായി മാറുകയും ചെയ്തിരുന്നു.
മൂന്നു കുട്ടികളുടെ അമ്മയായ യുവതി രണ്ടുവർഷം കൊണ്ടാണ് മരുന്നുകൾ കുത്തിവെച്ച് തന്റെ ശരീരഭാരം വലിയ അളവിൽ കുറച്ചത്. എന്നാൽ, ഇന്ന് വലിയ വെല്ലുവിളികളാണ് ഇവർ നേരിടുന്നത്.
തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ ആമി തന്നെയാണ് പങ്കുവച്ചത്. ഈ മാറ്റം തന്റെ ആത്മാഭിമാനം വർദ്ധിപ്പിച്ചെങ്കിലും താൻ നേരിടുന്ന വെല്ലുവിളികൾ സമാനമായ യാത്രകൾ നടത്തുന്നവർ കൂടി അറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു തുറന്നു പറച്ചിൽ എന്നാണ് ആമി വീഡിയോയിൽ പറയുന്നത്.
തന്റെ ശരീരഭാരം കുറഞ്ഞു എങ്കിലും ശരീരത്തിലെ അധികചർമ്മം ഇപ്പോൾ തനിക്കൊരു ഭീഷണിയായിരിക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. അരക്കെട്ടിനോട് ചേർന്നുള്ള ഭാഗത്ത് വലിയ അളവിലാണ് ചർമം തൂങ്ങിക്കിടക്കുന്നത് എന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ ആ ചർമ്മത്തെ നീക്കം ചെയ്യുന്നതിനുള്ള ചികിത്സാ നടപടികൾ നടത്തിവരികയാണെന്നും ആമി പറയുന്നു.
മരുന്നുകൾ ഉപയോഗിച്ച് ഭാരം കുറച്ച നിരവധി ആളുകൾ ഈ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലെ ബോർഡ് സർട്ടിഫൈഡ് പ്ലാസ്റ്റിക് സർജനായ ഡോ. സിയാമാക് ആഘ ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ പറഞ്ഞത്. അധികചർമ്മം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായതായും അദ്ദേഹം പങ്കുവെച്ചു. ഇത്തരം ആളുകളിൽ വയറിൽ മാത്രമല്ല അധികചർമ്മം കാണാറുള്ളതെന്നും മുഖത്തും കഴുത്തിലും പുറത്തും ഒക്കെ ഇത്തരത്തിൽ അധികചർമ്മം കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില ഹോളിവുഡ് താരങ്ങൾക്കിടയിൽ പോലും ശരീരഭാരം കുറയ്ക്കാനുള്ള ഒരു പ്രതിവിധി എന്ന നിലയിൽ പ്രചാരത്തിലുള്ള മരുന്നാണ് ഒസെംപിക്. ഇത് കഴിച്ചു കഴിഞ്ഞാൽ വിശപ്പ് കുറയുകയും വയർ എപ്പോഴും നിറഞ്ഞിരിക്കുന്ന അനുഭവം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. ഭാരം കുറയുമെങ്കിലും പാർശ്വഫലങ്ങൾ വലുതാണ് എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്.
2024 ജൂലൈയിൽ, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത് പ്രകാരം, ശരീരഭാരം കുറയ്ക്കാൻ നോവോ നോർഡിസ്കിൻ്റെ വെഗോവി അല്ലെങ്കിൽ ഓസെംപിക് ഉപയോഗിച്ച യുഎസ് രോഗികളിൽ നാലിൽ ഒരാൾ മാത്രമാണ് രണ്ട് വർഷത്തിന് ശേഷവും മരുന്നുകൾ ഉപയോഗിക്കുന്നത്.