
സൊമാറ്റോയിലൂടെ ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി പാർട്ണർ തന്നെ കഴിച്ചെന്ന ആരോപണവുമായി യുവാവ്. ഋഷഭ് കൗശിക് എന്ന യുവാവാണ് എക്സ് (ട്വിറ്റർ) ൽ തന്റെ ദുരനുഭവം പങ്കുവെച്ചത്. രാത്രി 10.58 -ന് ഖടക് സിംഗ് കാ ധാബയിൽ നിന്ന് സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്തതായി ഋഷഭ് കൗശിക് പറയുന്നു. ആപ്പിൽ ഡെലിവറി പാർട്ണർ അടുത്തുള്ളതായി കാണിച്ചെങ്കിലും ഭക്ഷണം എത്തിയില്ല. തുടർന്ന് ട്രാക്ക് ചെയ്തു നോക്കിയപ്പോഴാണ് ഡെലിവറി പാർട്ണറുടെ ലൊക്കേഷൻ ഒരേ സ്ഥലത്ത് തന്നെ തുടരുന്നതായി കണ്ടത്. ഡെലിവറി പാർട്ണറും മറ്റൊരാളും ചേർന്ന് തന്റെ ഭക്ഷണം കഴിക്കുകയായിരുന്നു എന്നാണ് കൗശിക്കിന്റെ ആരോപണം.
ഏകദേശം 40 മിനിറ്റോളമാണ് ഡെലിവറി പാർട്ണറുടെ ലൊക്കേഷൻ ഒരേ സ്ഥലത്ത് തുടർന്നത്. തന്റെ ഓർഡർ 100 രൂപയ്ക്ക് വിറ്റുവെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൊമാറ്റോയുടെ കസ്റ്റമർ സർവീസ് വിഭാഗത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ, വിഷയം പരിശോധിക്കുന്നതിനായി ഓർഡർ വിവരങ്ങൾ ഡിഎം ആയി അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഡെലിവറി പാർട്ണർ ഭക്ഷണം കഴിച്ചെന്ന ആരോപണം കമ്പനി പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
I ordered from Khadak Singh Ka Dhaba through @zomato at 10:58 PM. Didn’t receive it but the app told me that the delivery guy is nearby. Went to track my order and, instead of finding my food, I found the delivery partner’s location, and apparently, two people were enjoying my… pic.twitter.com/i0EAdY3aib
— Rishabh Kaushik (@RishabhKaushikk) September 6, 2026
സംഭവത്തിന് പിന്നാലെ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് നിരവധിപ്പേർ ആശങ്ക പ്രകടിപ്പിച്ചു. ഭക്ഷണം മോഷ്ടിക്കാൻ കഴിയുമെങ്കിൽ ഡെലിവറി പങ്കാളികൾക്ക് അതിൽ എന്തെങ്കിലും കലർത്തി കൃത്രിമം കാണിക്കാനും സാധിക്കുമല്ലോ എന്നാണ് ഒരാൾ ചോദിച്ചത്. രാത്രി 10 മണിക്ക് ശേഷം സമാധാനത്തിനായി താൻ ക്യാഷ് ഓൺ ഡെലിവറി മാത്രമാണ് തിരഞ്ഞെടുക്കാറുള്ളതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. സമാനമായ രീതിയിൽ വൈകിയതോ കാൻസൽ ചെയ്തതോ ആയ ഓർഡറുകളെക്കുറിച്ചുള്ള അനുഭവങ്ങളും പലരും പങ്കുവെച്ചു.