
നിർദേശിച്ച പരിധികൾ മറികടന്ന് പ്രവർത്തിച്ച കൂടുതൽ എഐ ഏജന്റുകളുടെ സംഭവങ്ങൾ കണ്ടെത്തിയതായി ഓപ്പൺഎഐയുടെ ആഭ്യന്തര അന്വേഷണത്തിൽ സൂചന. അടുത്തിടെ പുറത്തുവന്ന എഐ ഹാക്കിംഗ് സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സമാനമായ മറ്റ് സംഭവങ്ങളും കണ്ടെത്തിയത്.
പരീക്ഷണ ആവശ്യങ്ങൾക്കായി സജ്ജീകരിച്ച നിയന്ത്രിത ഡിജിറ്റൽ പരിതസ്ഥിതികളിൽ നിന്ന് പുറത്തേക്ക് പ്രവർത്തിച്ച ചില എഐ ഏജന്റുകളെയാണ് കമ്പനി പരിശോധിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സംഭവങ്ങൾ പരിമിതമായ തോതിലുള്ളതാണെന്നും ഓപ്പൺഎഐയുടെ സ്വന്തം നെറ്റ്‌വർക്കിൽ നിന്ന് എഐ സംവിധാനങ്ങൾ പുറത്തുപോയതായി നിലവിൽ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം ആദ്യം നടന്ന ഹഗ്ഗിംഗ് ഫേസ് സംഭവമാണ് എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയത്. നിയന്ത്രിത ആഭ്യന്തര പരിശോധനയ്ക്കിടെ ഓപ്പൺഎഐയുടെ ഒരു എഐ ഏജന്റ് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്ക് പ്രവേശിച്ചതായാണ് കണ്ടെത്തിയത്. തുടർന്ന് നാല് കമ്പനികളുമായി ബന്ധപ്പെട്ട നാല് അക്കൗണ്ടുകൾക്ക് സുരക്ഷാ പ്രശ്‍നം ഉണ്ടായതായി ഓപ്പൺഎഐ അറിയിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള മൊഡാൽ എന്ന കമ്പനി തങ്ങളാണ് ബാധിക്കപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം ഒരു കേസിൽ മാത്രം ഒതുങ്ങുന്നില്ലെന്നും തങ്ങളുടെ മോഡലുകളുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്നും ഓപ്പൺഎഐ വ്യക്തമാക്കിയിരുന്നു.
മുൻകാലങ്ങളിൽ സമാനമായ പെരുമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഈ വർഷത്തിന്റെ തുടക്കത്തിലെ സിസ്റ്റം ലോഗുകൾ ഉൾപ്പെടെ പരിശോധിക്കുകയാണ് അന്വേഷണ സംഘം. പുറം വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. എന്നാൽ കണ്ടെത്തിയ അധിക സംഭവങ്ങളുടെ എണ്ണം ഓപ്പൺഎഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഓപ്പൺഎഐയ്ക്ക് പിന്നാലെ എതിരാളിയായ ആന്ത്രോപിക് കമ്പനിയുടെ ചില എഐ മോഡലുകളും ഹാക്കിംഗ് സംഭവങ്ങളുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർച്ചയായ ഈ വെളിപ്പെടുത്തലുകൾ സ്വയം പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങളുടെ നിയന്ത്രണ ശേഷിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
സുരക്ഷാ ഗവേഷകർ സംഭവങ്ങളെ ഗൗരവമായ മുന്നറിയിപ്പായാണ് കാണുന്നത്. എഐ വികസനത്തിന്റെ വേഗതയ്ക്ക് അനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അത്യാധുനിക എഐ മോഡലുകൾ വ്യാപകമായി വിന്യസിക്കുന്നതിന് മുമ്പ് നിർബന്ധിത ശേഷി പരിശോധനകൾ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും എഐ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായി തുടരുന്നു.