ഇന്ത്യയുടെ സെമികണ്ടക്ടർ സ്വപ്‍നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു!

Published : Sep 18, 2026, 12:34 PM IST
up hcl foxconn semiconductor unit

Synopsis

ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയിൽ നിക്ഷേപം 1.34 ലക്ഷം കോടി രൂപ കടന്നതായി ട്രാക്‌സിൻ റിപ്പോർട്ട്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് കൂടുതൽ നിക്ഷേപങ്ങളും നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സെമികോൺ 2.0 പദ്ധതിയും വരാനിരിക്കുന്ന സെമികോൺ ഇന്ത്യ 2026 ഉം ഈ മേഖലയ്ക്ക് കൂടുതൽ കരുത്തേകും.

ന്ത്യയിലെ സെമികണ്ടക്ടർ മേഖലയിൽ നിക്ഷേപ താൽപര്യം വർധിക്കുന്നതായി റിപ്പോർട്ട്. ഇതുവരെ ഏകദേശം 1.34 ലക്ഷം കോടി നിക്ഷേപമാണ് രാജ്യത്തെ സെമികണ്ടക്ടർ മേഖലയിലെ കമ്പനികൾ സമാഹരിച്ചതെന്ന് ഡാറ്റാ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്രാക്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ പകുതിയോളം നിക്ഷേപം 2025ന് ശേഷമാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിക്ഷേപത്തിന്റെ വലിയൊരു പങ്ക് കൂടുതൽ കുറച്ച് കമ്പനികളിലേക്കും വലിയ ഇടപാടുകളിലേക്കുമാണ് കേന്ദ്രീകരിക്കുന്നത്.

3,557 കമ്പനികളിൽ 281 കമ്പനികൾക്ക് നിക്ഷേപം

ട്രാക്‌സിൻ നിരീക്ഷിക്കുന്ന 3,557 സെമികണ്ടക്ടർ കമ്പനികളിൽ 281 കമ്പനികൾക്ക് ഇതുവരെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതിൽ 142 കമ്പനികൾ ഓഹരി നിക്ഷേപം നേടിയവയാണ്. സമീപകാലത്തെ ഏറ്റവും വലിയ രണ്ട് നിക്ഷേപ ഇടപാടുകൾ 2025 സെപ്റ്റംബറിലാണ് നടന്നത്. ഇൽജിൻ ഇലക്ട്രോണിക്സ് 1,897 കോടി സ്വകാര്യ ഓഹരി നിക്ഷേപമായി സമാഹരിച്ചു. ടെസോൾവ് സെമികണ്ടക്ടർ 1,437 കോടി സ്വകാര്യ ഓഹരി നിക്ഷേപം നേടി.

ഇലക്ട്രോണിക്സ് നിർമാണ മേഖലയിലേക്ക് കൂടുതൽ പണം

നിക്ഷേപം ലഭിക്കുന്ന ബിസിനസ് മേഖലകളിലും മാറ്റം പ്രകടമാണ്. 2025 മുതൽ ഇലക്ട്രോണിക്സ് നിർമാണ സേവന മേഖലയ്ക്ക് 2,991 കോടി നിക്ഷേപം ലഭിച്ചു. ഇതിൽ കഴിഞ്ഞ 12 മാസത്തിനിടെ മാത്രം 853 കോടി എത്തിയിട്ടുണ്ട്. എംബെഡഡ് ഹാർഡ്‌വെയർ മേഖലയ്ക്ക് 2025 മുതൽ ₹496 കോടി സമാഹരിക്കാനായി. ഇതിന്റെ മുഴുവൻ നിക്ഷേപവും കഴിഞ്ഞ 12 മാസത്തിനിടെയാണ് ലഭിച്ചത്. പവർ മാനേജ്മെന്റ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, ഫാബ്‌ലെസ് സെമികണ്ടക്ടർ നിർമാണം തുടങ്ങിയ മേഖലകളും നിക്ഷേപം ആകർഷിക്കുന്നുണ്ട്.

ബെംഗളൂരുവിൽ കേന്ദ്രീകരിച്ച് നിക്ഷേപം

ഇന്ത്യയിലെ സെമികണ്ടക്ടർ നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രമായി ബെംഗളൂരു തുടരുന്നു. ട്രാക്‌സിൻ നിരീക്ഷിക്കുന്ന കമ്പനികളിൽ 626 എണ്ണം, അതായത് ഏകദേശം 18%, ബെംഗളൂരുവിലാണ്. മേഖലയിൽ ഇതുവരെ സമാഹരിച്ച ആകെ ഓഹരി നിക്ഷേപത്തിന്റെ 40.1% ബെംഗളൂരുവിലെ കമ്പനികളിലേക്കാണ് എത്തിയിരിക്കുന്നത്. നോയിഡ, ഗുരുഗ്രാം, കൊച്ചി, ഹൈദരാബാദ് എന്നിവയാണ് മറ്റ് പ്രധാന കേന്ദ്രങ്ങൾ.

ഏറ്റെടുക്കലുകളും ഓഹരി വിപണി പ്രവേശനവും

സെമികണ്ടക്ടർ മേഖലയിലെ കമ്പനികളുടെ ഏറ്റെടുക്കലുകളും ഓഹരി വിപണി പ്രവേശനവും വർധിക്കുന്നുണ്ട്. 2026ൽ ഇതുവരെ ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയിൽ 62 ഏറ്റെടുക്കലുകൾ നടന്നതായി റിപ്പോർട്ട് പറയുന്നു. ഇതേ കാലയളവിൽ 42 പ്രാരംഭ ഓഹരി വിൽപ്പനകളും നടന്നു. ഇൻഫോചിപ്‌സിന്റെ ₹2,698 കോടി ഏറ്റെടുക്കൽ ഇടപാടാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലുത്. 2026 ഓഗസ്റ്റിൽ ടെംപ്‌സെൻസ് ഇൻസ്ട്രുമെന്റ്‌സും ജൂണിൽ മെറിട്രോണിക്‌സും ഓഹരി വിപണിയിലെത്തി.

നിർമ്മാണത്തിലേക്ക് നീങ്ങുന്ന ഇന്ത്യ

ചിപ്പ് രൂപകൽപ്പനയിലും ഇലക്ട്രോണിക്സ് അസംബ്ലിയിലും മാത്രം ഒതുങ്ങാതെ സമഗ്രമായ സെമികണ്ടക്ടർ പരിസ്ഥിതി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2021ൽ കേന്ദ്ര സർക്കാർ 76,000 കോടി വകയിരുത്തി ഇന്ത്യ സെമികണ്ടക്ടർ മിഷൻ ആരംഭിച്ചിരുന്നു. ചിപ്പ് രൂപകൽപ്പന, ചിപ്പ് നിർമാണം, പാക്കേജിങ്, പരിശോധന, ഉപകരണങ്ങൾ, അസംസ്‍കൃത വസ്‍തുക്കൾ, വിദഗ്ധ പരിശീലനം തുടങ്ങി സെമികണ്ടക്ടർ മേഖലയിലെ വിവിധ ഘട്ടങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.

സെമികോൺ 2.0-ന് 1.27 ലക്ഷം കോടി

ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ സെമികോൺ 2.0 പദ്ധതിക്ക് അനുമതി നൽകി. 1.27 ലക്ഷം കോടി വകയിരുത്താനാണ് നിർദേശം. ചിപ്പ് രൂപകൽപ്പന, സെമികണ്ടക്ടർ ഉപകരണങ്ങളും വസ്‍തുക്കളും, നിർമാണശാലകൾ, നൂതന പാക്കേജിങ്, ഗവേഷണവും വികസനവും, വിദഗ്ധ പരിശീലനം എന്നിങ്ങനെ ആറ് മേഖലകൾക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.

ആറ് സംസ്ഥാനങ്ങളിലായി 12 സെമികണ്ടക്ടർ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 1.64 ലക്ഷം കോടിയിലധികം നിക്ഷേപ പ്രതിബദ്ധതയുള്ള പദ്ധതികളാണിവ. സിലിക്കൺ, സംയുക്ത സെമികണ്ടക്ടർ നിർമാണശാലകൾ, ഡിസ്‌പ്ലേ നിർമാണം, നൂതന പാക്കേജിങ് തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മൂന്നുപദ്ധതികൾ ഇതിനകം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലും വൻ വളർച്ച

ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണ മേഖലയുടെ വളർച്ചയാണ് സെമികണ്ടക്ടർ വ്യവസായത്തിന് അടിത്തറയാകുന്നത്. 2014-15ൽ ഏകദേശം ₹1.9 ലക്ഷം കോടി ആയിരുന്ന ഇലക്ട്രോണിക്സ് ഉൽപ്പാദനം 2025-26ൽ ₹13.11 ലക്ഷം കോടിയായി ഉയർന്നു. ഇതേ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി ഏകദേശം 38,000 കോടിയിൽ നിന്ന് 4.24 ലക്ഷം കോടിയായും വർധിച്ചു.

വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ

ചിപ്‌സ് ടു സ്റ്റാർട്ടപ്പ് പദ്ധതിയുടെ ഭാഗമായി 320 അക്കാദമിക് സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 68,000ത്തിലധികം വിദ്യാർഥികൾക്ക് പരിശീലനവും നൽകി. 24 സെമികണ്ടക്ടർ രൂപകൽപ്പന പദ്ധതികൾക്ക് സാമ്പത്തിക സഹായത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി 105 സ്റ്റാർട്ടപ്പുകൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ ഉപകരണങ്ങളുടെ പിന്തുണ ലഭിച്ചു. 2026 ഏപ്രിലോടെ 75 സ്ഥാപനങ്ങൾ ചേർന്ന് 211 ചിപ്പുകളുടെ രൂപകൽപ്പന പൂർത്തിയാക്കി. ഇതിൽ 7 ചിപ്പുകൾ വിവിധ സാങ്കേതിക ഘട്ടങ്ങളിൽ നിർമിക്കുകയും ചെയ്തു. 12 നാനോമീറ്റർ വരെ നൂതനമായ സാങ്കേതിക ഘട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സെമികോൺ ഇന്ത്യ 2026 ശ്രദ്ധാകേന്ദ്രമാകും

സെപ്റ്റംബർ 17ന് ദ്വാരകയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സെമികോൺ ഇന്ത്യ 2026ൽ ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലെ വളർച്ച പ്രധാന ചർച്ചയാകും. മൂന്നുദിവസം നീളുന്ന പരിപാടിയിൽ ആഗോള ചിപ്പ് നിർമാതാക്കൾ, നയരൂപീകരണ വിദഗ്ധർ, നിക്ഷേപകർ, സെമികണ്ടക്ടർ മേഖലയിലെ വിവിധ കമ്പനികൾ എന്നിവർ പങ്കെടുക്കും. 600ലധികം പ്രദർശകർ, 300 രാജ്യാന്തര കമ്പനികൾ, 6 രാജ്യങ്ങളുടെ പവിലിയനുകൾ, 12 സംസ്ഥാന പവിലിയനുകൾ, 150ലധികം പ്രഭാഷകർ എന്നിവ പരിപാടിയുടെ ഭാഗമാകും. സ്റ്റാർട്ടപ്പ് പ്രദർശനം, വിദ്യാർഥികളുടെ ഹാക്കത്തോൺ, തൊഴിൽശേഷി വികസന പവിലിയൻ തുടങ്ങിയവയും പരിപാടിയിൽ ഉണ്ടാകും. നയ പ്രഖ്യാപനങ്ങളിൽ നിന്നും നിക്ഷേപ വാഗ്ദാനങ്ങളിൽ നിന്നും യഥാർഥ നിർമാണ പദ്ധതികളിലേക്കും ചിപ്പ് രൂപകൽപ്പനയിലേക്കും മാറുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല. ട്രാക്‌സിന്റെ കണക്കുകൾ പ്രകാരം നിക്ഷേപകരുടെ താൽപര്യം വർധിക്കുന്നുണ്ടെങ്കിലും നിക്ഷേപത്തിന്റെ വലിയൊരു പങ്ക് ഇപ്പോഴും താരതമ്യേന കുറച്ച് കമ്പനികളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എഐ മനുഷ്യരാശിക്ക് ഭീഷണിയാകുമോ? ഞെട്ടിക്കുന്ന മുന്നറിയിപ്പ്
ഐഫോൺ ഗെയിമിംഗ് ലോകത്തെ മാറ്റിമറിക്കാൻ ആപ്പിൾ ഒരുങ്ങുന്നുവോ?