
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ദൃശ്യവസ്‍തുക്കളുടെ ((Child Sexual Abuse Material - സി.എസ്.എ.എം.) പ്രചാരണം തടയുന്നതിലെ വീഴ്ചകൾ, പ്രമുഖരുടെ അക്കൗണ്ടുകളുടെ ഉള്ളടക്കം തെറ്റായി നീക്കം ചെയ്യുന്നത്, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഉള്ളടക്ക നിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ മെറ്റയുടെ ആഗോള നേതൃത്വത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടും. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കുന്ന മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരുമായി നടക്കുന്ന കൂടിക്കാഴ്ചയിലാണ് ഈ വിഷയങ്ങൾ പ്രധാനമായും ഉന്നയിക്കുക.
കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ തടയാൻ മെറ്റ സ്വീകരിച്ച നടപടികളും കൃത്രിമമായി സൃഷ്ടിക്കുന്ന വിവരങ്ങളും ചിത്രങ്ങളും കണ്ടെത്തി നിയന്ത്രിക്കുന്ന സംവിധാനങ്ങളും സർക്കാർ പരിശോധിക്കും എന്ന് ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ് കൃഷ്‍ണൻ പറഞ്ഞു. ഇത്രയും വലിയ സാങ്കേതിക കമ്പനിയായ മെറ്റയ്ക്ക് ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ ശക്തമായ സംവിധാനങ്ങൾ ഉണ്ടായിരിക്കേണ്ടതാണെന്നും അവ എന്തുകൊണ്ട് ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന കാര്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിരീകരിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും അധിക പരിശോധനാ സംവിധാനവും വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നടപടികളെക്കുറിച്ചുള്ള സാമൂഹിക മാധ്യമ കുറിപ്പ് താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സംഭവവും ചർച്ചയാകും. പിന്നീട് കുറിപ്പ് പുനഃസ്ഥാപിച്ച മെറ്റ, എഐ അധിഷ്‍ഠിതമായി സ്വയം പ്രവർത്തിക്കുന്ന ഉള്ളടക്ക നിയന്ത്രണ സംവിധാനത്തിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്‍തികരമല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
ഇന്ത്യൻ നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള മെറ്റയുടെ സംവിധാനങ്ങൾ, ദേശീയ സുരക്ഷ, പൊതുക്രമം, അൽഗോരിതത്തിന്റെ പക്ഷപാതം, ശുപാർശ സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും ചർച്ചയിൽ ഉൾപ്പെടും. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി മാത്രമല്ല, ആഗോള നേതൃത്വവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിലൂടെ കമ്പനിയുടെ ഉത്തരവാദിത്തം കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
അതേസമയം, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവയ്ക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കണമെന്ന് പാർലമെന്ററി സ്ഥിരംസമിതി ശുപാർശ ചെയ്തതായി സമിതി അധ്യക്ഷനും ഭാരതീയ ജനതാ പാർട്ടി എം പിയുമായ നിഷികാന്ത് ദുബെ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കം ഫലപ്രദമായി തടയുന്നതിൽ ചില സാമൂഹിക മാധ്യമങ്ങൾ പരാജയപ്പെടുന്നുവെന്നും, അതേസമയം ഭരണവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.