
എഐ മേഖലയിൽ വലിയ നിക്ഷേപവുമായി മുന്നേറുകയാണ് ടെക്ക് ഭീമനായ മെറ്റ. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചത്ര വേഗത്തിൽ മുന്നേറുന്നില്ലെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. എഐ ഇൻഫ്രാസ്ട്രക്ചറിലേക്ക് ബില്ല്യൺ ഡോളർ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം ചില മേഖലകളിൽ ചെലവ് കുറയ്ക്കുകയും ജീവനക്കാരെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടും എഐ ഏജന്റുകളുടെ വികസനം മന്ദഗതിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മേയ് മാസത്തിൽ ഏകദേശം 8,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. കൂടാതെ 7,000 ജീവനക്കാരെ എഐ കേന്ദ്രീകൃത പുതിയ ടീമുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എഐ ഇൻഫ്രാസ്ട്രക്ചറിലേക്ക് ഏകദേശം 145 ബില്ല്യൺ ഡോളർ വരെ ഈ വർഷം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
കഴിഞ്ഞ നാല് മാസമായി എഐ ഏജന്റുകളുടെ വികസനം പ്രതീക്ഷിച്ച രീതിയിൽ വേഗം നേടിയിട്ടില്ലെന്ന് മാർക്ക് സക്കർബർഗ് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. എഐ മോഡലുകൾ ഉപയോഗിച്ച് ഉപയോക്താവിന് വേണ്ടി വിവിധ ജോലികൾ നിർവഹിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് എഐ ഏജന്റുകൾ. മെറ്റ ഇപ്പോഴും 'സൂപ്പർഇന്റലിജൻസ്' ലക്ഷ്യമിട്ടുള്ള യാത്രയിലാണ് എന്നും അടുത്ത മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ നിക്ഷേപത്തിന്റെ ഗുണഫലങ്ങൾ കൂടുതൽ വ്യക്തമായി കാണാനാകുമെന്നുമാണ് സർക്കർ ബർഗിന്‍റെ പ്രതീക്ഷ.
പുനഃസംഘടനയുടെ ഭാഗമായി നടത്തിയ മാറ്റങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാത്തതിനെ കുറിച്ച് കമ്പനി ഉള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. 2024 ആരംഭത്തിൽ തന്നെ വേഗത കുറവാണെന്ന് ഉന്നത ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. മാർച്ചിൽ മെറ്റ പുതിയ “അപ്ലൈഡ് എഐ” വിഭാഗം രൂപീകരിക്കുകയും ആയിരക്കണക്കിന് എഞ്ചിനീയർമാരെയും പ്രോഡക്ട് മാനേജർമാരെയും എഐ പ്രോജക്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഈ മാറ്റങ്ങൾ പല ജീവനക്കാരിലും അസംതൃപ്‍തി ഉണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
എഐ ഏജന്റുകൾ പരിശീലിപ്പിക്കാൻ ജീവനക്കാരുടെ മൗസ് മൂവ്‌മെന്റുകളും കീബോർഡ് ഉപയോഗവും ട്രാക്ക് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നിരുന്നു. സ്വകാര്യതാ ആശങ്കകൾ മൂലം ഈ പദ്ധതി പിന്നീട് താൽക്കാലികമായി നിർത്തിവച്ചു. കമ്പനിയുടെ പരിശോധനയിൽ ജീവനക്കാരുടെ ഡാറ്റ എഐ പരിശീലനത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതായി മെറ്റ അറിയിച്ചു. ജീവനക്കാർക്ക് നിർബന്ധമായി ഇത്തരം പദ്ധതികളിൽ പങ്കെടുക്കേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വൻതോതിൽ നിക്ഷേപവും പുനഃസംഘടനയും നടത്തിയിട്ടും എഐ വികസനത്തിൽ പ്രതീക്ഷിച്ച വേഗത കൈവരിക്കാനാകാത്തത് മെറ്റയ്ക്ക് വലിയ വെല്ലുവിളിയാണെന്നാണ് നിരീക്ഷണം.