
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പങ്കുവെച്ച സെൽഫി വീഡിയോ താൽക്കാലികമായി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കംചെയ്ത സംഭവത്തിൽ ക്ഷമ ചോദിച്ച് ടെക്ക് ഭീമനും ഫേസ്‍ബുക്കിന്‍റെ മാതൃകമ്പനിയുമായ മെറ്റ. സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ പിഴവാണ് ഇതെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു. അതേസമയം, സംഭവത്തെ ഗൗരവമായാണ് കേന്ദ്ര സർക്കാർ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മെറ്റ വക്താവ്, വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതാണെന്നും പിഴവ് കണ്ടെത്തിയ ഉടൻ അത് വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കിയതായും അറിയിച്ചു. "ഉള്ളടക്കം പിഴവിനെ തുടർന്നാണ് നീക്കംചെയ്യപ്പെട്ടത്. പിന്നീട് അത് പുനഃസ്ഥാപിച്ചു," എന്നായിരുന്നു മെറ്റയുടെ ഔദ്യോഗിക പ്രതികരണം.
സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, വിഷയത്തിൽ വിശദീകരണം തേടി മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും ആഗോള മേധാവികൾക്ക് കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം സമൻസ് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ എങ്ങനെ നീക്കംചെയ്യപ്പെട്ടു, അതിന് പിന്നിലെ സാങ്കേതിക കാരണം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് നിർദേശം. സംഭവത്തെ സർക്കാർ "അത്യന്തം ഗൗരവമുള്ള വിഷയമായി" കാണുന്നതായും ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായിരുന്ന സാഹചര്യത്തിലായിരുന്നു വീഡിയോ സന്ദേശം. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉയർത്തി വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളോട് നേരിട്ട് സംസാരിക്കുകയും സമാധാനപരമായ സമീപനം സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്ന സന്ദേശമാണ് പ്രധാനമന്ത്രി വീഡിയോയിലൂടെ പങ്കുവെച്ചത്.
സാങ്കേതിക തകരാറാണ് സംഭവത്തിന് കാരണമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സംഭവത്തിന്റെ എല്ലാ വശങ്ങളും കേന്ദ്ര സർക്കാർ പരിശോധിച്ചുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള പിഴവുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളടക്കമുള്ള വിശദാംശങ്ങൾ കമ്പനിയിൽ നിന്ന് തേടാനാണ് കേന്ദ്രത്തിന്റെ നീക്കം എന്നും വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.