ടിക്ടോക്കിന് ബദലായി ഇന്ത്യന്‍ ആപ്പ് . 'മിത്രോണ്‍': നിര്‍മ്മിച്ചത് പാകിസ്ഥാനിലെന്ന് വെളിപ്പെടുത്തല്‍.!

By Web TeamFirst Published May 31, 2020, 12:15 PM IST
Highlights

മെയ് 26 ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പിന്‍റെ ഡൗണ്‍ലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്‍റെ ഗൂഗിള്‍ പ്ലേയിലെ റേറ്റിംഗ്. ടിക്ടോക്കിന് ഒരു ഇന്ത്യന്‍ എതിരാളി എന്നാണ് പ്രധാനമായും ഇതിന് ലഭിച്ച വിശേഷണം. 

ദില്ലി: ടിക്ടോക്ക് ആപ്പ് ജനപ്രിയമാണ് ഇന്ത്യയില്‍. എന്നാല്‍ കഴിഞ്ഞ ചില ആഴ്ചകളായി ടിക്ടോക് ഇന്ത്യയില്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയാണ്. ചില ടിക്ടോക് യൂസര്‍മാരും യൂട്യൂബേര്‍സും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ ടിക്ടോക്കിനെതിരായ വലിയ ക്യാംപെയിനായി വളര്‍ന്നു ടിക്ടോക് ഇന്ത്യ ബാന്‍ എന്നത് സോഷ്യല്‍ മീഡിയയിലെ പ്രധാന ഹാഷ്ടാഗായി. ഇതിന് പുറമേ ഗൂഗിള്‍പ്ലേ സ്റ്റോറില്‍ ടിക്ടോക്ക് ആപ്പിന്‍റെ റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. 

ഒടുവില്‍ 50 ലക്ഷത്തോളം റിവ്യൂ റിമൂവ് ചെയ്ത് ഗൂഗിള്‍ തന്നെയാണ് ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമിനെ രക്ഷിച്ചത് എന്നും റിപ്പോര്‍ട്ട് വന്നു. അതിനിടയിലാണ് എന്താണ് ടിക്ടോക്കിന് ബദല്‍ എന്ന ചര്‍ച്ച സജീവമായത്. ഇത് മറ്റൊരു ദേശീ ആപ്പിന്‍റെ പേരിലേക്കാണ് നയിച്ചത്. 'മിത്രോണ്‍' എന്നാണ് ആപ്പിന്‍റെ പേര്. തീര്‍ത്തും സ്വദേശിയായ മിത്രോണ്‍ ടിക്ടോക്കിന് പകരം ഉപയോഗിക്കൂ എന്നതാണ് വലിയ ക്യാംപെയിനായി സോഷ്യല്‍ മീഡിയയില്‍ പരന്നത്.

മെയ് 26 ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പിന്‍റെ ഡൗണ്‍ലോഡ് 50 ലക്ഷം കടന്നുവെന്നാണ് പറയുന്നത്. 4.7 ആണ് ആപ്പിന്‍റെ ഗൂഗിള്‍ പ്ലേയിലെ റേറ്റിംഗ്. ടിക്ടോക്കിന് ഒരു ഇന്ത്യന്‍ എതിരാളി എന്നാണ് പ്രധാനമായും ഇതിന് ലഭിച്ച വിശേഷണം. നേരത്തെ ടിക്ടോക്കിനെതിരെ പ്രചാരണം നയിച്ച പലരും ഈ ആപ്പിന് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ സ്വദേശി നയം ആപ്പിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായി എന്നും ഈ ആപ്പിന് വേണ്ടിയുള്ള പ്രചാരണം വെളിവാക്കുന്നു.

എന്നാല്‍ ഇതിന് ശേഷമാണ് ന്യൂസ് 18ന്‍റെ റിപ്പോര്‍ട്ട് പ്രകാരം സംഭവത്തില്‍ ട്വിസ്റ്റ്. മിത്രോണ്‍ ആപ്പ് ശരിക്കും ഇന്ത്യക്കാരന്‍ അല്ല. അതിന്‍റെ ജനനം പാകിസ്ഥാനിലാണ്. പാകിസ്ഥാനിലെ ക്യൂബോക്സസ് എന്ന കമ്പനി നിര്‍മ്മിച്ച സോര്‍സ് കോഡ് ഉപയോഗിച്ചാണ് 'സ്വദേശിയായ'  മിത്രോണ്‍  പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ക്യൂബോക്സസ് സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഷേക്ക് ഇത് സ്ഥിരീകരിക്കുന്നു. വെറും 34 ഡോളര്‍ അതായത് 2600 രൂപയ്ക്കാണ് ഈ ആപ്പിന്‍റെ സോര്‍സ് കോഡ‍് ഇന്ത്യന്‍ കമ്പനിക്ക് വിറ്റത് എന്നാണ് ഇര്‍ഫാന്‍ ഷേക്ക് പറയുന്നത്. 

‌ഞങ്ങളുടെ സോര്‍സ് കോ‍ഡ് ഉപയോഗിച്ച് പുതിയ പ്രോഡക്ട് അത് വാങ്ങിയ ഉപയോക്താവ് ഉണ്ടാക്കുന്നത് നല്ലതാണ്. എന്നാല്‍ മിത്രോണ്‍ ആപ്പിന്‍റെ കാര്യത്തില്‍ ഞങ്ങളില്‍ നിന്നും വാങ്ങിയ സോര്‍സ് കോഡില്‍ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല, ഡെവലപ്പര്‍ ഒരു സോര്‍സ് കോഡില്‍ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ല, പ്രത്യേകിച്ച് അയാള്‍ പൈസ കൊടുത്ത് വാങ്ങിയതാണെങ്കില്‍. പക്ഷെ അത് ജനങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് ശരിയല്ല, പ്രത്യേകിച്ച് സോര്‍സ് കോഡില്‍ ഒരു മാറ്റവും വരുത്താത്ത അവസ്ഥയില്‍ - ഇര്‍ഫാന്‍ ഷേക്ക് ന്യൂസ് 18 നോട് പറഞ്ഞു. കോഡ് കന്യനില്‍ നിന്നാണ് ഇന്ത്യന്‍ കമ്പനിക്ക് 34 ഡോളറിന് താന്‍ സോര്‍സ് കോഡ് കൈമാറിയത് എന്നാണ് ഇര്‍ഫാന്‍ ഷേക്ക് പറയുന്നത്. 

click me!