സേവനം മെച്ചപ്പെടുത്തണം, വേഗം കൂട്ടണം; ബ്രോഡ്ബാൻഡ് സേവനമേഖലയിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ട്രായ്

By Web TeamFirst Published Sep 1, 2021, 7:47 PM IST
Highlights

ഡൗൺലോഡ് വേഗം  അനുസരിച്ച് ബ്രോഡ്ബാൻഡ് കണക്ഷനുകളെ മൂന്നായി തരം തിരിക്കണമെന്നാണ് ട്രായ് ശുപാർശ.

ദില്ലി: രാജ്യത്തെ ബ്രോഡ്ബാൻഡ് സേവനമേഖലയിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി. വയ‍‍ർഡ് ബ്രോഡ്ബാൻഡിൻ്റെ മിനിമം വേഗത സെക്കൻഡിൽ 512 കെബി എന്നത് 2 എംബിയാക്കി ഉയർത്തണമെന്നാണ് പ്രധാന ശുപാർശകളിൽ ഒന്ന്. അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകാൻ സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാൻ ലൈസൻസ് ഫീസ് ഇളവുകൾ നൽകണമെന്നും ശുപാർശയിലുണ്ട്. 

രാജ്യത്തെ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 298 പേജുകൾ ഉള്ള വിശദമായ റിപ്പോർട്ടാണ് ട്രായ് തയ്യാറാക്കിയിരിക്കുന്ന്. മികച്ച കണക്ടിവിറ്റി ഒരോ ഇന്ത്യക്കാരൻ്റെയും അടിയന്തര ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രോഡ്ബാൻഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തണം. കൂടുതൽ ശേഷിയുള്ളതും, വേഗമേറിയതും വിശ്വസ്തവുമായ നെറ്റ്വർക്ക് കണക്ടിവിറ്റി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ട്രായ് ആവർത്തിക്കുന്നു. 

ട്രായിയുടെ ശുപാർശ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

ഡൗൺലോഡ് വേഗം  അനുസരിച്ച് ബ്രോഡ്ബാൻഡ് കണക്ഷനുകളെ മൂന്നായി തരം തിരിക്കണമെന്നാണ് ട്രായ് ശുപാർശ. 

  • രണ്ട് എംബിപിഎസ് മുതൽ 50 എംബിപിഎസ് വരെ വേഗത നൽകുന്ന കണക്ഷൻ ബേസിക് ആയിരിക്കും.
  • അമ്പത് എംബിപിഎസ് മുതൽ 300 എംബിപിഎസ് വരെ വേഗത നൽകുന്നത് ഫാസ്റ്റ് വിഭാഗത്തിൽ പെടും
  • മുന്നൂറ് എംബിപിഎസിന് മുകളിൽ വേഗത നൽകുന്നതിനെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. 

അന്താരാഷ്ട്രതലത്തിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയും സേവനത്തിന്റെ നിലവാരവും വളരെ കുറവാണ്. ഇതിൽ മാറ്റമുണ്ടാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. 

പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഗ്രാമീണ മേഖളകളിൽ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിന് സർക്കാർ സഹായം നൽകണമെന്നാണ് ട്രായ് നിർദ്ദേശം. ഒരു ഉപഭോക്താവിന് ഒരു മാസം പരമാവധി 200 രൂപ എന്ന നിലയിൽ സഹായം ഉണ്ടാകണമെന്നാണ് നിർദ്ദേശം. 

click me!