'വെളുക്കാന്‍ തേച്ചത് പാണ്ടായോ': മസ്കിന്‍റെ ട്വിറ്റര്‍ ബ്ലൂടിക്കിന് പണം വാങ്ങുന്ന പരിപാടിക്ക് സംഭവിച്ചത്.!

By Web TeamFirst Published Nov 12, 2022, 5:01 PM IST
Highlights

ട്വിറ്റർ അതിന്‍റെ ഐഒഎസ്  ഉപയോക്താക്കൾക്കാണ് പണം കൊടുത്ത് ബ്ലൂടിക്ക് എന്ന ഈ സേവനം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതിലൂടെ ആര്‍ക്കും തങ്ങളുടെ ട്വിറ്റര്‍ പ്രൊഫൈലുകളിൽ നീല ടിക്ക് ലഭിക്കും എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് പറയുന്നത്.

വാഷിംഗ്ടൺ: ട്വിറ്ററിന്‍റെ വെരിഫൈഡ് അക്കൌണ്ട് മാര്‍ക്ക് ആയ ബ്ലൂടിക്കിന് പണം നല്‍കണം എന്ന പരിഷ്കരണത്തിന് പുതിയ ട്വിസ്റ്റുകള്‍ എന്ന് റിപ്പോര്‍ട്ട്.  ഏറ്റവും പുതിയ  വിവരം അനുസരിച്ച് മൈക്രോ ബ്ലോഗിംഗ് സൈറ്റാണ് ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനം 8 ഡോളറിന്  ലഭ്യമാക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ട്വിറ്റർ അതിന്‍റെ ഐഒഎസ്  ഉപയോക്താക്കൾക്കാണ് പണം കൊടുത്ത് ബ്ലൂടിക്ക് എന്ന ഈ സേവനം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതിലൂടെ ആര്‍ക്കും തങ്ങളുടെ ട്വിറ്റര്‍ പ്രൊഫൈലുകളിൽ നീല ടിക്ക് ലഭിക്കും എന്നാണ് മാഷബിള്‍ റിപ്പോര്‍ട്ട് പറയുന്നത്. മാഷബിള്‍ റിപ്പോര്‍ട്ട് പ്രകാരം ട്വിറ്റര്‍ ഐഒഎസ് ആപ്പിന്‍റെ സൈഡ് ബാറില്‍ ബ്ലൂടിക്ക് ലഭിക്കാനുള്ള ഓപ്ഷന്‍ വന്നിരുന്നു. എന്നാല്‍ ഇത് ചിലര്‍ക്ക് അപ്രത്യക്ഷമായി എന്നാണ് വിവരം. 

അതേ സമയം ഈ ഓപ്ഷന്‍ ലഭിച്ച ചിലര്‍ക്ക്  ഫീച്ചർ ലഭ്യമല്ലെന്ന് ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ദി വെർജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് എറര്‍ സന്ദേശമാണ് ലഭിച്ചത്. “Thank you for your interest! Twitter Blue will be available in your country in the future. Please check back later.”  ("നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി! ട്വിറ്റർ ബ്ലൂ ഭാവിയിൽ നിങ്ങളുടെ രാജ്യത്ത് ലഭ്യമാകും. ദയവായി പിന്നീട് പരിശോധിക്കുക.”)-എന്ന സന്ദേശമാണ് ലഭിച്ചത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

എന്നാല്‍ പ്രത്യക്ഷപ്പെട്ട ശേഷം ഉടന്‍ തന്നെ ഈ ഫീച്ചര്‍ അപ്രത്യക്ഷമായതിന് കാരണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ ഗുരുതരമായ ഒരു പ്രശ്നം ഏര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

പണം അടിച്ച് വെരിഫിക്കേഷൻ എന്ന ഫീച്ചർ വന്നയുടൻ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപിനെപ്പോലുള്ള പ്രശസ്ത വ്യക്തികളുടെ നിരവധി വ്യാജ അക്കൗണ്ടുകൾ ബ്ലൂടിക്ക് സ്വന്തമാക്കി.  സെലബ്രൈറ്റികളുടെ പേരില്‍ വ്യാജ അക്കൌണ്ട് ഉണ്ടാക്കി അതിന് വെരിഫിക്കേഷന്‍ വാങ്ങിയ തെളിവുകള്‍ യുഎസ് ടെക് മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടു.

അതേ സമയം സംഭവം വിവാദമായതോടെ  മറ്റൊരാളെ ആൾമാറാട്ടം നടത്താൻ ശ്രമിക്കുന്ന ഏതൊരു അക്കൗണ്ടും, അത് ഒരു പാരഡി അക്കൗണ്ടാണെന്ന് പ്രഖ്യാപിക്കുന്നില്ലെങ്കിൽ അത് റദ്ദാക്കുമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

വ്യാജ അക്കൗണ്ടുകളുടെ വർദ്ധനവിനെ പ്രതിരോധിക്കുന്നതിനായാണ് പ്രധാനമായും ട്വിറ്റർ പണം വാങ്ങി ബ്ലൂടിക്ക് നല്‍കുന്ന പരിപാടി ആരംഭിച്ചത് എന്നാണ് മസ്ക് തന്നെ ഒരുഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതിനിടെ പ്രമുഖരുടെ അക്കൗണ്ടുകളെ "ഔദ്യോഗികമായി" കാണുന്നതിനായി ബ്ലൂടിക്കിന് പുറമേ ഗ്രേ ടിക്ക് ട്വിറ്റര്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ സംശയം ഇടയാക്കിയതോടെ ട്വിറ്റര്‍ അവതരിപ്പിച്് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പിൻവലിക്കുകയും ചെയ്തു.

അതേസമയം ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങി ഉടന്‍ പിന്‍വലിച്ചതിന് കാരണമായി ടെക് വിദഗ്ധര്‍ പറയുന്നത് ഏതെങ്കിലും തരത്തിലുള്ള പിശക് അല്ലെങ്കിൽ ട്വിറ്റർ അതിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോൾ താൽക്കാലിക പിന്‍വലിച്ചതാകാം എന്നാണ് പറയുന്നത്. ഫീച്ചറുകള്‍ അവതരിപ്പിക്കുകയും അത് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി ട്വിറ്ററില്‍ ഉണ്ടാക്കുമെന്നാണ് ചില വിലയിരുത്തലുകള്‍ വരുന്നത്.

അതേ സമയം ട്വിറ്ററിലെ പ്രശ്നങ്ങള്‍ താന്‍ അറിയുന്നുണ്ടെന്ന് വ്യക്തമാക്കി മസ്ക് രംഗത്ത് എത്തിയിട്ടുണ്ട്. “ട്വിറ്റർ വരും മാസങ്ങളിൽ ധാരാളം മണ്ടത്തരങ്ങൾ ചെയ്യും.” എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. എന്തായാലും വെരിഫിക്കേഷന്‍ പെയിഡ് ആക്കി വ്യാജന്മാരെ പൂട്ടാന്‍ നിന്ന മസ്കിന്‍റെ തന്ത്രം വെളുക്കാന്‍ തേച്ചത് പാണ്ടയി എന്ന അവസ്ഥയിലാണ് എന്നാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

പൊന്ന് മസ്‍ക്കേ..! ഇതാ യേശു ക്രിസ്തുവിനും 'വേരിഫൈഡ്' ട്വിറ്റര്‍ അക്കൗണ്ട്; തലയില്‍ കൈവച്ച് ഉപയോക്താക്കള്‍

പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോകണമെന്ന് മസ്ക്; ട്വിറ്ററിന് ഇനി കഠിന ദിനങ്ങൾ

click me!