ഇതില്‍പ്പരം നാണക്കേടുണ്ടോ?; ടിം കുക്കിനെപ്പോലും നാണംകെടുത്തി ആപ്പിള്‍ കമ്പനിയിലെ ചോര്‍ച്ച

By Web TeamFirst Published Sep 24, 2021, 4:11 PM IST
Highlights

അടുത്തിടെ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 13 സീരിസിന്‍റെ കാര്യം നോക്കിയാല്‍ തന്നെ അറിയാം. ഫോണ്‍ ഇറക്കുന്ന നിറം മുതല്‍‍ സ്റ്റോറേജ്, ആപ്പിള്‍ സര്‍പ്രൈസായി അവതരിപ്പിക്കാന്‍ ഇരുന്ന ബാറ്ററി ശേഷി വര്‍ദ്ധിപ്പിച്ച കാര്യം വരെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈനില്‍ രഹസ്യമല്ലാതായി.

സന്‍ഫ്രാന്‍സിസ്കോ: ടെക് ലോകത്തെ ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായ ആപ്പിളിനെ നാണം കെടുത്തി 'ചോര്‍ച്ച വിവാദം". ആപ്പിള്‍ സിഇഒ ടിം കുക്ക് തങ്ങളുടെ ജീവനക്കാര്‍ക്ക് അയച്ച മെയില്‍ ചോര്‍ന്നതാണ് പുതിയ വിവാദത്തിന് കാരണമായത്. ആപ്പിള്‍ കമ്പനിയില്‍ നിന്നും പുതിയ ഉത്പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പ്രഖ്യാപനത്തിന് മുന്‍പേ ചോരുന്നത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ആപ്പിള്‍ ജീവനക്കാരുടെ ഒരു യോഗം വിളിച്ചു. ഇതില്‍ നടന്ന ചര്‍ച്ച വിവരങ്ങളും ചോര്‍ന്നു. ഇതോടെയാണ് ഇത്തരം വിവരങ്ങള്‍ ചോര്‍‍ത്തുന്നവര്‍‍ക്കെതിരെ നടപടി എടുക്കും എന്ന് സൂചിപ്പിച്ച് ആപ്പിള്‍ മേധാവി മെയില്‍ അയച്ചത്. ഇതും ചോര്‍ന്നു എന്നതാണ് ഇപ്പോള്‍ സംഭവിച്ചത്.

ഐഫോണ്‍ അടക്കം ഉത്പന്നങ്ങള്‍ കൊണ്ട് വിപണി കീഴടക്കുന്ന ആപ്പിള്‍ ഏപ്പോഴും ചെയ്തിരുന്നത് അതിന്‍റെ ഗ്രാന്‍റായ ലോഞ്ചിംഗ് ഷോകളില്‍ ലോകത്തെ അത്ഭുതപ്പെടുത്തി ഉത്പന്നങ്ങളുടെ പ്രത്യേകതയും വിലയും പ്രഖ്യാപിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ടെക് ലോകത്ത് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയും ഈ ചൂടിലേക്ക് തങ്ങളുടെ പ്രോഡക്ട് ഇറക്കി വില്‍പ്പനയില്‍‍ നേട്ടമുണ്ടാക്കുക എന്നത് ആപ്പിള്‍ പിന്തുടരുന്ന രീതിയാണ്. സ്റ്റീവ് ജോബ്സിന്‍റെ കാലത്തെ ഇത്തരം നമ്പറുകളില്‍ ആപ്പിള്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയതുമാണ്. എന്നാല്‍ അടുത്തകാലത്തായി തങ്ങളുടെ രഹസ്യാത്മകതയ്ക്ക് വലിയ കോട്ടം സംഭവിച്ചുവെന്നാണ് ആപ്പിളിന്‍റെ തന്നെ വിലയിരുത്തല്‍.

Read More: 'ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം': ഐഫോണ്‍ 12 ന് വന്‍ വിലക്കുറവ്, ഓഫറിന്റെ വിശദാംശങ്ങളിങ്ങനെ

അടുത്തിടെ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 13 സീരിസിന്‍റെ കാര്യം നോക്കിയാല്‍ തന്നെ അറിയാം. ഫോണ്‍ ഇറക്കുന്ന നിറം മുതല്‍‍ സ്റ്റോറേജ്, ആപ്പിള്‍ സര്‍പ്രൈസായി അവതരിപ്പിക്കാന്‍ ഇരുന്ന ബാറ്ററി ശേഷി വര്‍ദ്ധിപ്പിച്ച കാര്യം വരെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈനില്‍ രഹസ്യമല്ലാതായി. പലപ്പോഴും ചിത്രങ്ങള്‍ പോലും പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത്തരം 'വിവര ചോര്‍ച്ചകള്‍' തങ്ങളുടെ വില്‍പ്പനയെ ബാധിക്കുന്നില്ലെന്ന് ആപ്പിള്‍ അവകാശപ്പെടുന്നെങ്കിലും കമ്പനിയെ സംബന്ധിച്ച് അത് ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

സെപ്തംബര്‍ 14ന് പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കല്‍ ചടങ്ങിന് ശേഷയാണ് ആപ്പിള്‍ 'വിവര ചോര്‍ച്ച' സംബന്ധിച്ച് ജീവനക്കാരുടെ സുപ്രധാന യോഗം ചേര്‍ന്നത്. എന്നാല്‍ ഈ യോഗത്തിലെ വിവരങ്ങള്‍ അധികം വൈകാതെ വിവിധ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഗൌരവമായി കണ്ടായിരുന്നു ആപ്പിള്‍ മേധാവിയുടെ മെയില്‍.  യര്‍ ടീം എന്നു പറഞ്ഞ് തുടങ്ങുന്ന കുക്കിന്റെ മെയില്‍ അതുപോലെ പുറത്ത് എത്തി. പുതിയ ഐഫോണ്‍ അവതരണം മിക്ക വിവരങ്ങളും പുറത്തറിഞ്ഞിരുന്നുവെന്നും കുക്ക് മെയിലില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ജോലിക്കാരില്‍ ബഹുഭൂരിപക്ഷത്തിനും തന്നെപ്പോലെ നിരാശയുണ്ടെന്നും അദ്ദേഹം മെയിലില്‍ പറയുന്നു.

കമ്പനിക്കുള്ളിലെ ജോലിക്കാര്‍ തമ്മില്‍ മീറ്റിങ് വഴി ഇടപെടുക എന്നത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍, അവിടെ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ കമ്പനിക്കുളളില്‍ തന്നെ നില്‍ക്കണം. ലീക്കു ചെയ്യുന്നവര്‍ ആരാണെന്ന കാര്യത്തെക്കുറിച്ചറിയാന്‍ ഞങ്ങളാലാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. അതേസമയം, രഹസ്യാത്മകമായ കാര്യങ്ങള്‍ പുറത്തുവിടുന്നത് അനുവദിച്ചു തരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മെയിലില്‍ പറയുന്നു. ഈ മെയിലും ചോര്‍ന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

click me!