ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Apr 4, 2019, 11:02 AM IST
Highlights

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇപ്പോള്‍ പുതിയ ഓഡര്‍ ഇറക്കിയത്. ടിക് ടോക്കിനെതിരായ ഒരു ഹര്‍ജിയിലാണ് ഓഡര്‍

ചെന്നൈ: ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍  54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇപ്പോള്‍ പുതിയ ഓഡര്‍ ഇറക്കിയത്. ടിക് ടോക്കിനെതിരായ ഒരു ഹര്‍ജിയിലാണ് ഓഡര്‍. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തു കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസ് പരിഗണിച്ച ജഡ്ജുമാര്‍ എന്‍ കിരുബാക്കരന്‍, എസ്എസ് സുന്ദര്‍ എന്നിവര്‍ ഏപ്രില്‍ 16ന് മുന്‍പ് ടിക്ടോക്ക് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച് കോടതിയെ അറിയിക്കാന്‍ നിര്‍ദേശിച്ചു. അതേ സമയം കോടതി ഓഡര്‍ കണ്ട ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കും എന്നാണ് ടിക് ടോക് വക്താവ് വ്യക്തമാക്കുന്നത്. നേരത്തെ തമിഴ്നാട് നിയമസഭ ടിക്ടോക് നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

click me!