Latest Videos

ബോളിവുഡ് നടിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ഒരു പാര്‍സലിന്റെ പേരിലുള്ള ഫോണ്‍ കോളിൽ കെണി

By Web TeamFirst Published Jan 3, 2024, 8:15 AM IST
Highlights

കൊറിയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ദീപക് ശര്‍മ എന്നയാളാണെന്ന് അവകാശപ്പെട്ട് അഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 

മുംബൈ: ബോളിവുഡ് നടി അജ്ഞലി പാട്ടിലിനെ കബളിപ്പിച്ച് 5.79 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണ് പണം തട്ടിയെന്നാണ് സൂചന. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നടിയുടെ പരാതി പ്രകാരം ഡി.എന്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

ഫെഡ്എക്സ് കൊറിയര്‍ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ദീപക് ശര്‍മ എന്നയാളാണെന്ന് അവകാശപ്പെട്ട് അഞ്ജലിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അഞ്ജലിയുടെ പേരില്‍ തായ്‍വാനിലേക്ക് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ഒരു പാര്‍സലില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍  മയക്കുമരുന്ന് കണ്ടെത്തിയതായും ഇതില്‍ അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നുവെന്നും വിളിച്ചയാള്‍ അറിയിച്ചു. തന്റെ വ്യക്തിവിവരങ്ങളുടെ ദുരുപയോഗം തടയാന്‍ എത്രയും വേഗം മുംബൈ പൊലീസിന്റെ സൈബര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.

തൊട്ടുപിന്നാലെ മുംബൈ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥനായ ബാനര്‍ജിയാണെന്ന് പറഞ്ഞ് മറ്റൊരാള്‍ അഞ്ജലിയെ സ്കൈപ്പില്‍ വിളിച്ചു. കള്ളപ്പണ കേസില്‍ ഉള്‍പ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി അഞ്ജലിയുടെ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. നിരപരാധിത്വം പരിശോധിക്കാന്‍ പ്രോസസിങ് ഫീസായി 96,525 രൂപ ആവശ്യപ്പെട്ടു. 

പിന്നീട് ഈ കള്ളപ്പണ കേസുകളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ഇയാള്‍ വിളിച്ചറിയിച്ചു. കേസ് ഒഴിവാക്കാനും മറ്റ് പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കാനും വേണ്ടി ഇയാള്‍ ആകെ 4,83,291 രൂപ കൂടി വാങ്ങി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. അഞ്ജലി പിന്നീട് ഈ സംഭവങ്ങളെക്കുറിച്ചെല്ലാം തനിക്ക് പരിചയമുള്ള ഒരാളോട് സംസാരിച്ചപ്പോഴാണ് ഇതൊരു തട്ടിപ്പായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് അയാള്‍ അറിയിച്ചത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!