'സങ്കടമുണ്ട്, എന്നാലും...'; മസ്‌കിനെതിരെ ആഞ്ഞടിച്ച് ഓപ്പണ്‍ എഐ; 'പഴയ' ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത്

By Web TeamFirst Published Mar 9, 2024, 8:23 PM IST
Highlights

ഓപ്പണ്‍ എഐയുടെ ഭാഗമായിരുന്ന സമയത്ത് മസ്‌ക് നടത്തിയ ഇമെയിലുകളുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് മറുപടി. 

എക്‌സ് തലവന്‍ എലോണ്‍ മസ്‌കിനെതിരെ ഓപ്പണ്‍ എഐ രംഗത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞ് ലാഭം ലക്ഷ്യമിട്ടുള്ള സേവനമായി ഓപ്പണ്‍ എഐ മാറിയെന്നും ഇത് കരാര്‍ ലംഘനമാണെന്നും കാണിച്ച് മസ്‌ക് പരാതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഓപ്പണ്‍ എഐ രംഗത്ത് വന്നിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ഭാഗമായിരുന്ന സമയത്ത് മസ്‌ക് നടത്തിയ ഇമെയിലുകളുടെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ടാണ് മറുപടി. 

ഓപ്പണ്‍ എഐയുടെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്‌ക് യോജിച്ചിരുന്നതായി ഇമെയിലുകള്‍ കാണിക്കുന്നുണ്ട്. ഓപ്പണ്‍ എഐയുടെ നിലനില്‍പ്പിനായി വരുമാന സ്രോതസുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മസ്‌ക് വാദിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതീക്ഷ കൈവിടാതിരിക്കാന്‍ 10 കോടി ഡോളറിലേറെ കമ്പനി ശേഖരിക്കണമെന്നും മസ്‌ക് മെയിലില്‍ പറഞ്ഞിട്ടുണ്ട്. 100 കോടി ഡോളറിന്റെ ഫണ്ടിങ്ങായിരുന്നു മസ്‌ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇമെയിലില്‍ അധിക തുക ആവശ്യമായി വന്നാല്‍ വ്യക്തിപരമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ മസ്‌ക് ഈ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് മാത്രമല്ല മറ്റുള്ളവര്‍ 9 കോടി ഡോളര്‍ ഫണ്ടിങ് കണ്ടെത്തിയപ്പോള്‍ മസ്‌ക് 4.5 കോടി ഡോളര്‍ മാത്രമാണ് നല്‍കിയതെന്നും ഓപ്പണ്‍ എഐ ആരോപിക്കുന്നു. 2018-ല്‍ അയച്ച ഒരു ഇമെയിലില്‍ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല, ഓപ്പണ്‍ എഐയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. അതാണ് ഓപ്പണ്‍ എഐയുടെ മുന്നിലുള്ള ഏക മാര്‍ഗമെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും കമ്പനി അത് നിഷേധിക്കുകയായിരുന്നു. ആ വര്‍ഷം തന്നെ മസ്‌ക് ഓപ്പണ്‍ എഐ വിടുകയും ചെയ്തിരുന്നു. 

കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയ സ്റ്റേറ്റ് കോടതിയിലാണ് മസ്‌ക് ഓപ്പണ്‍ എഐയ്ക്ക് എതിരെ പരാതി നല്‍കിയത്. ഓപ്പണ്‍ എഐയും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തമെന്നത് ഓപ്പണ്‍ എഐ തുടങ്ങുമ്പോഴുള്ള കരാറുകളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു പരാതി. തങ്ങള്‍ ദൗത്യങ്ങളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മസ്‌കിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്നും ഓപ്പണ്‍ എ.ഐ. ബ്ലോഗ്പോസ്റ്റില്‍ കുറിച്ചു. കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകാന്‍ പ്രചോദനമായ ഒരാളുമായി ഇത്തരത്തില്‍ ഇടപെടേണ്ടി വന്നതില്‍ സങ്കടമുണ്ടെന്നും ഓപ്പണ്‍ എഐ ബ്ലോഗിലൂടെ പറഞ്ഞു.

ഓട്ടിസം ബാധിച്ച നാലു വയസുകാരി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു 
 

click me!