ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത് ഫേസ്ബുക്ക്

By Web TeamFirst Published Jun 5, 2021, 8:53 PM IST
Highlights

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു മധുരപലഹാരക്കടയില്‍ ജീവനക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി, പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരകയിലാണ് ഇയാള്‍ താമസിക്കുന്നത്. 

ദില്ലി: രണ്ട് കുട്ടികളുടെ പിതാവായ 39കാരന്‍റെ ജീവന്‍ രക്ഷിച്ചത് ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്താണ് ദില്ലി സ്വദേശി ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ഫേസ്ബുക്ക് ലൈവ് അപകടകരമാണ് എന്ന് മനസിലാക്കിയ ഫേസ്ബുക്ക് ദില്ലി പൊലീസിനെ വിവരം അറിയിക്കുകയും. അവര്‍ ഇയാളെ കണ്ടെത്തി രക്ഷിക്കുകയുമായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു മധുരപലഹാരക്കടയില്‍ ജീവനക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി, പടിഞ്ഞാറന്‍ ദില്ലിയിലെ ദ്വാരകയിലാണ് ഇയാള്‍ താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ഇയാളും അയല്‍വാസികളും തമ്മില്‍ വഴക്ക് നടന്നിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ ഇയാള്‍ കൈയ്യിലെ ഞരമ്പുകള്‍ മുറിച്ചത്. ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്.

2016 ല്‍ ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഇതോടെ ഇയാള്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. ഇതാണ് അയല്‍ക്കാരുമായുള്ള വഴക്കും അയതോടെ ഇയാളെ പെട്ടെന്ന് ആത്മഹത്യയിലേക്ക് നയിച്ചത്. എന്നാല്‍ കൈകള്‍ മുറിച്ച ഉടന്‍ ഇയാള്‍ അത് ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്തു. രാത്രി 12 മണിക്ക് ശേഷമാണ് സംഭവം.

ഇതേ സമയം തന്നെ ഇത്തരം ഒരു പോസ്റ്റ് ശ്രദ്ധയില്‍പെട്ട ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേസിലെ എമര്‍ജന്‍സി വിഭാഗം  ദില്ലി ഡിസിപി അന്യേഷ് റോയിയെ ബന്ധപ്പെടുകയും, ഇദ്ദേഹം വഴി ഫേസ്ബുക്ക് യൂസറെ കണ്ടെത്തുകയുമാണ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഫേസ്ബുക്കില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച്, ഫേസ്ബുക്ക് അക്കൗണ്ട് ലിങ്ക് ചെയ്ത നമ്പറിലേക്ക് കോള്‍ ചെയ്തെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നമ്പറിന്‍റെ അഡ്രസ് കണ്ടുപിടിച്ചാണ് പൊലീസ് അടിയന്തരമായി അവിടെ എത്തിയതും. ഗുരുതര നിലയിലായ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ എയിംസിലേക്ക് മാറ്റിയതും. ഇയാള്‍ അപകടനില തരണം ചെയ്തു എന്നാണ് ഏറ്റവും പുതിയ വിവരം.

അടുത്തിടെ ഇത്തരം ശ്രമങ്ങള്‍ കണ്ടെത്താന്‍ ദില്ലി പൊലീസ് ഉണ്ടാക്കിയ സൈബര്‍ പ്രിവന്‍ഷന്‍‍ അവേര്‍നസ് ആന്‍റി ഡിറ്റക്ഷന്‍ (സിവൈപിഎഡി) സംവിധാനമാണ് ഇത്തരം നീക്കങ്ങള്‍ കണ്ടെത്തുന്നതിന് പിന്നില്‍ എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ഇതിന്‍റെ ചുമതലയാണ് ഇപ്പോള്‍  ദില്ലി ഡിസിപി അന്യേഷ് റോയിക്ക്.
 

click me!