പവനായി ശവമായി, ലോകം മാറ്റിമറിക്കാന്‍ തുടങ്ങിയ പദ്ധതി ഉപേക്ഷിച്ച് ഗൂഗിള്‍ മാതൃകമ്പനി

By Web TeamFirst Published Jan 25, 2021, 4:16 PM IST
Highlights

സമുദ്രത്തെ സംരക്ഷിക്കുന്നതിലും സുസ്ഥിരമായ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടൈഡല്‍ പോലുള്ള പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്ത മൂണ്‍ഷോട്ട് ഫാക്ടറിയായ ആല്‍ഫബെറ്റിന്റെ എക്‌സ് ടീമിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. 

ഭീമന്‍ ബലൂണ്‍, എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്, മലപ്പുറം കത്തി എന്തൊക്കെയായിരുന്നു. ദാ കിടക്കുന്നു, എല്ലാം താഴെ- അങ്ങനെ പവനായി ശവമായി. പറഞ്ഞുവരുന്നത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ കാര്യമാണ്. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി കച്ചവടം തകൃതിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൂണ്‍ പ്രൊജക്ട് ആരംഭിച്ചത്. ഭീമന്‍ ബലൂണുകളില്‍ നിന്ന് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കിയ പ്രോജക്റ്റ് ലൂണ്‍ പക്ഷേ ക്ലച്ച് പിടിച്ചില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രായോഗിക ബിസിനസ്സ് മോഡല്‍ വികസിപ്പിക്കുന്നതില്‍ യൂണിറ്റ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനം നല്‍കിയ പ്രോജക്റ്റ് ലൂണ്‍ നിര്‍ത്തുകയാണെന്നു കമ്പനി അറിയിച്ചു. 

സമുദ്രത്തെ സംരക്ഷിക്കുന്നതിലും സുസ്ഥിരമായ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടൈഡല്‍ പോലുള്ള പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്ത മൂണ്‍ഷോട്ട് ഫാക്ടറിയായ ആല്‍ഫബെറ്റിന്റെ എക്‌സ് ടീമിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. 2013 ലാണ് ലൂണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സ്ട്രാറ്റോസ്ഫിയറിലെ ഉയര്‍ന്ന വൈദ്യുത പ്രവാഹങ്ങളില്‍ ഭീമാകാരമായ ബലൂണുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 2018 വരെ ലൂണ്‍ മൂണ്‍ഷോട്ടിന്റെ ഭാഗമായിരുന്നു, അതിനുശേഷം അത് ആല്‍ഫബെറ്റിനുള്ളില്‍ ഒരു സ്വതന്ത്ര കമ്പനിയായി മാറി.

'ദുഃഖകരമെന്നു പറയട്ടെ, കഴിഞ്ഞ 9 വര്‍ഷമായി ടീമിന്റെ തകര്‍പ്പന്‍ സാങ്കേതിക നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്ട്രാറ്റോസ്ഫിയറില്‍ ബലൂണുകള്‍ കൃത്യമായി നാവിഗേറ്റ് ചെയ്യുക, ആകാശത്ത് ഒരു മെഷ് ശൃംഖല സൃഷ്ടിക്കുക, അല്ലെങ്കില്‍ സ്ട്രാറ്റോസ്ഫിയറിന്റെ കഠിനമായ അവസ്ഥകളെ നേരിടാന്‍ കഴിയുന്ന ബലൂണുകള്‍ വികസിപ്പിക്കുക തുടങ്ങിയ അസാധ്യമെന്ന് മുമ്പ് കരുതിയിരുന്ന പലതും ചെയ്‌തെങ്കിലും പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. ഒരു വര്‍ഷത്തിലേറെയായി വാണിജ്യപരമായ പ്രവര്‍ത്തനക്ഷമതയിലേക്കുള്ള വഴി പ്രതീക്ഷിച്ചതിലും കൂടുതല്‍ അപകടകരമായി എന്നു മനസ്സിലായി. അതിനാല്‍ ലൂണ്‍ അടച്ചുപൂട്ടാനുള്ള പ്രയാസകരമായ തീരുമാനം ഞങ്ങള്‍ എടുത്തിട്ടുണ്ട്. വരും മാസങ്ങളില്‍, ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തുടങ്ങും.'എക്‌സിനെ നയിക്കുന്ന ആസ്‌ട്രോ ടെല്ലര്‍ ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റില്‍ എഴുതി.

50,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 35 ഓളം ബലൂണുകള്‍ ഉള്‍ക്കൊള്ളുന്ന ലൂണിന്റെ ആദ്യത്തെ വാണിജ്യ ഇന്റര്‍നെറ്റ് സേവനം ജൂലൈയില്‍ കെനിയയിലാണ് ആരംഭിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങള്‍ക്ക് ലൂണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും 2017 ലെ മരിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്യൂര്‍ട്ടോ റിക്കോയ്ക്കും 2019 ല്‍ ഭൂകമ്പത്തെ തുടര്‍ന്ന് പെറുവിനും ബലൂണുകള്‍ നല്‍കി.
കെനിയയിലെ ലൂണിന്റെ സേവനം മാര്‍ച്ച് വരെ പ്രവര്‍ത്തിക്കുമെന്ന് എക്‌സ് വക്താവ് പറഞ്ഞു. കൂടാതെ, ലൂണിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായും സുരക്ഷിതമായും തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ലൂണ്‍ ടീമിന്റെ ഒരു ചെറിയ സംഘം തുടരും. കെനിയയിലെ ലൂണിന്റെ പൈലറ്റ് സേവനം അവസാനിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു, ടെല്ലര്‍ അഭിപ്രായപ്പെടുന്നു.

ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്ത് (20 ജിബിപിഎസ് +) ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ ലിങ്കുകള്‍ പോലുള്ള ലൂണിന്റെ ചില സാങ്കേതികവിദ്യകള്‍ ബലൂണുകള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ആദ്യമായി ഉപയോഗിച്ചതായി ടെല്ലര്‍ അഭിപ്രായപ്പെട്ടു. പ്രോജക്റ്റ് ടാരയില്‍ ഉപയോഗിക്കുന്ന ലൈറ്റ് ബീമുകള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ്, ടെലികോം കണക്റ്റിവിറ്റി അവതരിപ്പിക്കാന്‍ ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ എന്നിവയുമായി ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അദൃശ്യമായ ഒരു ബീം ആയി ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ വായുവിലൂടെ കൈമാറുന്ന സാങ്കേതികവിദ്യ പ്രകാശമാണ് ഉപയോഗിക്കുന്നത്. ഇത് ഫൈബര്‍ പോലെയാണ്, പക്ഷേ കേബിളുകള്‍ ഇല്ലാതെ, പ്രവര്‍ത്തിക്കുമെന്നു മാത്രം.

click me!