ഓപ്പോയും വണ്‍പ്ലസും ലയിച്ചോ? പുറത്തുവരുന്ന വാര്‍ത്ത ഇങ്ങനെ

By Web TeamFirst Published Jan 24, 2021, 4:44 PM IST
Highlights

ലയനം ഡിസംബര്‍ മാസത്തില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഏതാണ്ട് ഷവോമിയും റെഡ്മിയും തമ്മിലുള്ള ബന്ധത്തിന് സമാനമാണ്. 

ല്ലാത്ത വില കൊടുത്തു വണ്‍പ്ലസ് വാങ്ങി ഞെളിഞ്ഞു നടന്നവരോട് ഒടുവില്‍ ഓപ്പോ പറയാന്‍ പോകുന്നു, മാമനോട് ഒന്നും തോന്നരുതേ മക്കളെ. ഓപ്പോയും വണ്‍പ്ലസും തമ്മില്‍ ലയിക്കാന്‍ പോവുകയാണോ? അങ്ങനെ ചില ഊഹാപോഹങ്ങള്‍ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതായി ആരോപണം തള്ളി കൊണ്ട് പലവട്ടം ഓപ്പോ പറഞ്ഞിരുന്നുവെങ്കിലും സംഗതി ഏതാണ്ട് സത്യമായി കൊണ്ടിരിക്കുകയാണ്. 

ഇരു കമ്പനികളും കൂടി ലയനം ഔദ്യോഗികമാക്കിയിട്ടില്ലെങ്കിലും തങ്ങളുടെ ഗവേഷണ വികസന വകുപ്പുകളെ ലയിപ്പിച്ചതായി സ്ഥിരീകരണം വന്നിരിക്കുന്നു. ഓപ്പോയില്‍ നിന്നുള്ളവരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വണ്‍പ്ലസിന്റെയും ഓപ്പോയുടെയും മാതൃകമ്പനി രണ്ടിനെയും ഇതുവരെ രണ്ടായി കണ്ടിരുന്നത് ഇനി ഒന്നായി കാണാന്‍ തുടങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അങ്ങനെ വന്നാല്‍ പ്രീമിയം ഫോണും ബജറ്റ് ഫോണും തമ്മിലുള്ള അന്തരം ഇല്ലാതാവും. 

ലയനം ഡിസംബര്‍ മാസത്തില്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഏതാണ്ട് ഷവോമിയും റെഡ്മിയും തമ്മിലുള്ള ബന്ധത്തിന് സമാനമാണ്. ഓപ്പോയും വണ്‍പ്ലസും തമ്മിലുള്ള അടുത്ത ബന്ധം പലപ്പോഴും നിഷേധിക്കാനാവില്ല. രണ്ട് ബ്രാന്‍ഡുകളും മാതൃ കമ്പനിയായ ബിബികെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു, മാത്രമല്ല ഏറ്റവും പുതിയ ഓപ്പോ ഫ്‌ലാഗ്ഷിപ്പ് ഫോണിലുള്ളത് അടുത്ത വണ്‍പ്ലസ് ഫോണില്‍ പ്രതീക്ഷിക്കാനാകും.

പുറമേ, വണ്‍പ്ലസ് ഡാഷ് ചാര്‍ജര്‍ ഓപ്പോ യുടെ വിഒഒസി ചാര്‍ജറുകളുമായി പരസ്പരം മാറിമാറി പ്രവര്‍ത്തിക്കുന്നു. ഹാര്‍ഡ്‌വെയര്‍ സാദൃശ്യത്തില്‍ അടുപ്പം ഉണ്ടായിരുന്നിട്ടും, വണ്‍പ്ലസിന്റെയും ഓപ്പോയുടെയും സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ടീമുകള്‍ വ്യത്യസ്തമായിരുന്നു. കാരണം കളര്‍ ഒഎസ്, ഓക്‌സിജന്‍ ഒഎസ് എന്നിവ വ്യത്യസ്ത വിപണികള്‍ക്കും പ്രേക്ഷകര്‍ക്കും വേണ്ടിയുള്ളതാണ്. കൂടാതെ, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓപ്പോയും വണ്‍പ്ലസ് എന്നിവ പ്രത്യേക ബ്രാന്‍ഡുകളായി പ്രവര്‍ത്തിക്കുന്നത് തുടരും.

click me!