ചൈനീസ് ബന്ധമുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

By Web TeamFirst Published Aug 7, 2020, 6:30 PM IST
Highlights

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബ് ചാനലുകള്‍ നീക്കിയതുമായി ബന്ധപ്പെട്ട ഗൂഗിളിന്‍റെ വെളിപ്പെടുത്തല്‍ 

ന്യൂയോര്‍ക്ക്: വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബന്ധമുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ഇത്രയും യൂട്യൂബ് ചാനലുകള്‍ റദ്ദാക്കിയതെന്ന് ഗൂഗിള്‍ അറിയിച്ചു.  രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയതില്‍ ഭൂരിഭാഗവും എന്നാണ് ഗൂഗിള്‍ രണ്ടാംപാദ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ രാഷ്ട്രീയ ചാനലുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബ് ചാനലുകള്‍ നീക്കിയതുമായി ബന്ധപ്പെട്ട ഗൂഗിളിന്‍റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. 

ഇതുകൂടാതെ യു.എസ് ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് വിശ്വസനീയമല്ലാത്ത ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ബുധനാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 

യു.എസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ നിരോധനം നേരിടുന്നതിനോ സെപ്റ്റംബര്‍ 15 വരെ ടിക് ടോക്കിന് ട്രംപ് ഭരണകൂടം സമയപരിധി അനുവദിച്ചിട്ടുണ്ട്. 
യു.എസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.

click me!