മസ്ക്, ജെഫ് ബെസോസ് അദായ നികുതി അടയ്ക്കുന്നില്ല; അമേരിക്കയെ പിടിച്ചുകുലുക്കി 'ടാക്സ്' വെളിപ്പെടുത്തല്‍

By Web TeamFirst Published Jun 10, 2021, 10:28 AM IST
Highlights

ശതകോടീശ്വരന്മാരുടെ നികുതി വിവരങ്ങള്‍ അടങ്ങുന്ന ഇന്‍റേണല്‍ സര്‍വീസ് ഡാറ്റ പരിശോധിച്ചാണ് ഇത്തരം കണ്ടെത്തല്‍ നടത്തിയത് എന്നാണ് പ്രോപബ്ലിക്ക പറയുന്നത്. 

വാഷിംങ്ടണ്‍: ടെസ്ല മേധാവി ഇലോണ്‍ മസ്ക്, ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് അടക്കം അമേരിക്കിയിലെ ടെക് രംഗത്തെ ശതകോടീശ്വരന്മാര്‍ ആദായനികുതി അടയ്ക്കുന്നില്ലെന്ന് വിവരം. അന്വേഷണാത്മക സൈറ്റായ പ്രോപബ്ലിക്ക ഈ കാര്യം പുറത്തുവിട്ടത്. അമേരിക്കയില്‍ വലിയ ചര്‍ച്ചയാണ് പുതിയ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. മസ്കും, ബെസോസും മാത്രമല്ല വാറന്‍ ബഫറ്റ് അടക്കമുള്ളവരും ഈ ലിസ്റ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബെസോസ് 2007, 2011 വര്‍ഷങ്ങളിലും, മസ്ക് 2018ലും ആദായ നികുതി അടച്ചിട്ടില്ലെന്നാണ് പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നത്.

അതേ സമയം ശതകോടീശ്വരന്മാരുടെ നികുതി വിവരങ്ങള്‍ അടങ്ങുന്ന ഇന്‍റേണല്‍ സര്‍വീസ് ഡാറ്റ പരിശോധിച്ചാണ് ഇത്തരം കണ്ടെത്തല്‍ നടത്തിയത് എന്നാണ് പ്രോപബ്ലിക്ക പറയുന്നത്. കൂടുതല്‍ ഗൌരവമായ വിഷയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവ അധികം വൈകാതെ പുറത്തുവിടുമെന്നും ഇവര്‍ പറയുന്നു. അടുത്തിടെ അമേരിക്കയിലെ കോടീശ്വരന്മാര്‍ നല്‍കുന്ന നികുതി സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന പാശ്ചത്തലത്തിലാണ് പുതിയ വാര്‍ത്തകള്‍ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ന്യൂയോര്‍ക്കര്‍ പോലുള്ള മാധ്യമങ്ങള്‍ പുതിയ വാര്‍ത്ത കൂടുതല്‍ ചര്‍ച്ചയാക്കി തുടങ്ങിയിട്ടുണ്ട്.

അതേ സമയം ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധേയമായ കാര്യം, രാജ്യത്തെ ഏറ്റവും സമ്പന്നരായ കോടീശ്വരന്മാരില്‍ 25 പേര്‍ രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരെക്കാള്‍ കുറഞ്ഞ തുകയാണ് നികുതിയായി നല്‍കുന്നത് എന്നാണ് വിശദീകരിക്കുന്നത്. ഇത് ഇവരുടെ വരുമാനത്തിന്‍റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വ്യവസ്ഥകളിലെ പല നിയമപ്രശ്നങ്ങളും നികുതി വെട്ടിക്കാനുള്ള വഴിയായി ഇവര്‍ മുതലെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

2014 മുതല്‍ 2018വരെ അമേരിക്കയിലെ 25 ശതകോടീശ്വരന്മാരുടെ ആസ്തി 40,100 കോടി ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അവരില്‍ നിന്നും സര്‍ക്കാറിന് ലഭിച്ച ആദായ നികുതി 1360 കോടി  അമേരിക്കന്‍ ഡോളര്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

click me!