ഗൂഗിള്‍ പോകുന്നെങ്കില്‍ പോകട്ടെ; മറുവഴി തേടി ഓസ്ട്രേലിയ.!

By Web TeamFirst Published Feb 2, 2021, 9:56 AM IST
Highlights

എന്നാല്‍ ഗൂഗിളിന്‍റെ ഭീഷണി നേരിടാന്‍ തന്നെയാണ് തങ്ങളുടെ നീക്കം എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത്.  ഗൂഗിള്‍ ഓസ്‌ട്രേലിയയില്‍ സെര്‍ച്ചിംഗ് സേവനം നിര്‍ത്തിയാല്‍ ആ വിടവ് പരിഹരിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ബിങ് മതിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിക്കുന്നത്. 

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടപ്പിലാക്കുന്ന പുതിയ ഡിജിറ്റല്‍ നിയമത്തില്‍ വലിയ പ്രതിസന്ധിയിലാണ് ഗൂഗിള്‍ ഫേസ്ബുക്ക് എന്നിവയൊക്കെ. തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്ത ലിങ്കുകള്‍ക്ക്, അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് പണം നല്‍കണം എന്ന നിയമമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിനെയും സൈബര്‍ ഭീമന്മാരെയും തമ്മില്‍ തെറ്റിക്കുന്നത്. ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ചിംഗ് സംവിധാനം നിര്‍ത്തും എന്നാണ് ഗൂഗിള്‍ പറയുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് ഫേസ്ബുക്കും പ്രതികരിച്ചത്. വാര്‍ത്താ ലിങ്കുകള്‍ അടക്കം പ്രദര്‍ശിപ്പിച്ചാണ് ഫെയ്സ്ബുക്കും ഗൂഗിളും സ്വന്തം ട്രാഫിക് വര്‍ധിപ്പിക്കുന്നതെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. 

എന്നാല്‍ ഗൂഗിളിന്‍റെ ഭീഷണി നേരിടാന്‍ തന്നെയാണ് തങ്ങളുടെ നീക്കം എന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത്.  ഗൂഗിള്‍ ഓസ്‌ട്രേലിയയില്‍ സെര്‍ച്ചിംഗ് സേവനം നിര്‍ത്തിയാല്‍ ആ വിടവ് പരിഹരിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ബിങ് മതിയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിക്കുന്നത്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോറിസണുമായി പുതിയ നിയമങ്ങളെക്കുറിച്ചു സംസാരിച്ചുവെന്നും ബിങിന് ഗൂഗിളുണ്ടാക്കുന്ന വിടവ് നികത്താനാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും അറിയിച്ചു. എന്നാല്‍ മൈക്രോസോഫ്റ്റ് പുതിയ ഒസീസ് നിയമം അനുസരിച്ച് മാധ്യമങ്ങള്‍ക്ക് എങ്ങനെ പണം നല്‍കും എന്നത് സംബന്ധിച്ചൊന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നില്ല. 

അതേ സമയം മൈക്രോസോഫ്റ്റും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും വിശദമായ ചര്‍ച്ച നടത്തിയെന്ന് മൈക്രോസോഫ്റ്റ്  വക്താവും സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവര്‍ വ്യക്തമാക്കിയില്ല. ഒരോ ജനാധിപത്യ രാജ്യത്തും ഊര്‍ജ്ജസ്വലമായ പത്രപ്രവര്‍ത്തനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് മൈക്രോസോഫ്റ്റ് കരുതുന്നു എന്നും വക്താവ് അറിയിച്ചു. ഇത് ഓസ്ട്രേലിയ നടപ്പിലാക്കുന്ന നിയമത്തെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്നു എന്ന പരോക്ഷ സൂചനയായി വിദഗ്ധര്‍ കാണുന്നു. ഓസ്ട്രേലിയയിലെ വെബ് സെര്‍ച്ചിന്‍റെ 94 ശതമാനവും നടക്കുന്നത് ഗൂഗിളിലൂടെയാണ്. 

അതേ സമയം ഓസ്ട്രേലിയന്‍ സര്‍ക്കാറുമായി ഫേസ്ബുക്ക് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു എന്ന വാര്‍ത്ത വന്നിരുന്നു. ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഓസ്ട്രേലിയന്‍ സ്റ്റേറ്റ് ട്രഷററുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.

click me!