ജിയോ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച്; അക്രമണം തടയാന്‍ ഇടപെടണം

By Web TeamFirst Published Jan 4, 2021, 6:20 PM IST
Highlights

തങ്ങളുടെ ബിസിനസ് എതിരാളികള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളിലും നാശനഷ്ടമുണ്ടാക്കലിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജിയോ ആരോപിക്കുന്നു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്‍റെ പക്ഷം പിടിച്ച് ചില തല്‍പ്പര കക്ഷികള്‍ വലിയതോതില്‍ ദുരുദ്ദേശപരമായ പ്രചരണം തങ്ങള്‍ക്കെതിരെ നടത്തുന്നുണ്ട്, ഹര്‍ജിയില്‍ ജിയോ ആരോപിക്കുന്നു. 
 

ചാണ്ഡീഗഡ്: തങ്ങളുടെ നെറ്റ്വര്‍ക്ക് ശൃംഖലകള്‍ക്കെതിരെ നിരന്തര ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് റിലയന്‍സ് ജിയോ. ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടെ കാര്യമായ ഇടപെടല്‍ നടത്താന്‍ ഉത്തരവിടണം എന്നാണ് മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന ടെലികോം കമ്പനിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ഇപ്പോള്‍ നടക്കുന്ന ആക്രമണ സംഭവങ്ങള്‍ തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നുവെന്നും. വളരെ പ്രധാനപ്പെട്ട കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ തകരാറിലാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പഞ്ചാബിലെയും ഹരിയാനയിലേയും വില്‍പ്പനയും താഴെതട്ടിലെ ഉത്പന്ന വിതരണ സംവിധാനങ്ങളെയും ഇത് ബാധിച്ചുവെന്നും റിലയന്‍സ് ഹര്‍ജിയില്‍ പറയുന്നു.

തങ്ങളുടെ ബിസിനസ് എതിരാളികള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളിലും നാശനഷ്ടമുണ്ടാക്കലിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജിയോ ആരോപിക്കുന്നു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്‍റെ പക്ഷം പിടിച്ച് ചില തല്‍പ്പര കക്ഷികള്‍ വലിയതോതില്‍ ദുരുദ്ദേശപരമായ പ്രചരണം തങ്ങള്‍ക്കെതിരെ നടത്തുന്നുണ്ട്, ഹര്‍ജിയില്‍ ജിയോ ആരോപിക്കുന്നു. 

നേരത്തെ കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോആരോപണം തള്ളി എയര്‍ടെല്‍ രംഗത്ത് എത്തിയിരുന്നു. എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് ഇത് പറയുന്നത്. ജിയോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാര്‍തി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കർഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് ജിയോയ്ക്കും തലവേദനയാകുന്നുണ്ട്. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ചാബിൽ 1500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു.  മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ്  കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. 

click me!