ഷവോമിയെ കരിമ്പട്ടികയില്‍ നിന്നും നീക്കാന്‍ അമേരിക്ക

By Web TeamFirst Published May 13, 2021, 11:58 AM IST
Highlights

ചൈന-യുഎസ് വ്യാപര ബന്ധങ്ങളില്‍ അടക്കം അസ്വാരസ്യം ഉണ്ടാക്കിയ നടപടിയായിരുന്നു 2021 ജനുവരിയില്‍ ട്രംപ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുന്‍പ് ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. 

ന്യൂയോര്‍ക്ക്: ചൈനീസ് ഇലക്ട്രോണിക് ഭീമന്‍ ഷവോമിയെ കരിമ്പട്ടകയില്‍ നിന്ന് ഒഴിവാക്കാന്‍ യുഎസ്എ. ഡൊണാല്‍ഡ് ട്രംപ് ഭരണകാലത്താണ് ചൈനീസ് കമ്പനിയായ ഷവോമിയെ അമേരിക്കന്‍ പ്രതിരോധ കരിന്പട്ടികയില്‍ പെടുത്തിയത്. ഈ നടപടി പിന്‍വലിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ് കോടതി രേഖകള്‍ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചൈന-യുഎസ് വ്യാപര ബന്ധങ്ങളില്‍ അടക്കം അസ്വാരസ്യം ഉണ്ടാക്കിയ നടപടിയായിരുന്നു 2021 ജനുവരിയില്‍ ട്രംപ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുന്‍പ് ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്തിയത്. ഇത് തുടരേണ്ട എന്നതാണ് ഇപ്പോഴത്തെ യുഎസ് സര്‍ക്കാര്‍ തീരുമാനം എന്നാണ് കോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത രേഖകള്‍ സൂചിപ്പിക്കുന്നത്. ട്രംപ് സര്‍ക്കാര്‍ മാറി ബൈഡന്‍ സര്‍ക്കാര്‍ എത്തിയതിന് പിന്നാലെ വന്ന നയം മാറ്റമാണ് പുതിയ സംഭവത്തിലൂടെ വെളിവാകുന്നത് എന്നാണ് ടെക് ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായം.

അതേ സമയം വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് എമിലി ഹോര്‍ണിന്‍റെ വാക്കുകള്‍ പ്രകാരം, ചൈനീസ് മിലിട്ടറിയുമായി ബന്ധമുള്ള കമ്പനികളുടെ അമേരിക്കയിലെ നിക്ഷേപം സംബന്ധിച്ച് ബൈഡന്‍ സര്‍ക്കാറിന് കരുതലുണ്ടെന്നും, ഈ കമ്പനികള്‍ എന്നും സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നാണ് അറിയിച്ചത്. അതേ സമയം പുതിയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയാണ് എന്നാണ് ഷവോമി കമ്പനി വക്താവ് പറഞ്ഞത്.

അതേ സമയം അമേരിക്കന്‍ നീക്കത്തെക്കുറിച്ചുള്ള സൂചനകള്‍ ഷവോമിക്ക് നേട്ടമായി. ഹോങ്കോങ് ഓഹരിവിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ ആറ് ശതമാനം മുകളിലേക്ക് കുറിച്ചു. ജനുവരിയില്‍ അമേരിക്ക ഷവോമിയെ കരിമ്പട്ടികയില്‍ പെടുത്ത വാര്‍ത്ത വന്നപ്പോള്‍ ഷവോമി ഓഹരികള്‍ 20 ശതമാനം ഇടിഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!