ടെക് ധാതു രംഗത്ത് ചൈനയെ തീര്‍ക്കാന്‍ അന്താരാഷ്ട്ര സഖ്യം; പക്ഷെ ഇന്ത്യയില്ല, കാരണം.!

By Web TeamFirst Published Aug 6, 2022, 10:55 AM IST
Highlights

ജൂണിൽ ടൊറന്റോയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഖനന മേഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ഈ സഖ്യം രൂപീകരിക്കുന്നതില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്. 
 

ന്യൂയോര്‍ക്ക്: ടെക് ലോകത്തിന്‍റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം സെമി കണ്ടക്ടറുകളുടെ ക്ഷാമം ആണ്. അത് ഉണ്ടാക്കുന്ന ടെക് ലോകത്തെ പ്രതിസന്ധികള്‍ക്ക് അപ്പുറം അത് അന്താരാഷ്ട്ര സാമൂഹിക രംഗത്ത് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. തായ്വാന്‍ ചൈന വിഷയത്തിന്‍റെ മൂലകാരണത്തില്‍ പോലും ഇത് കിടപ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.  സെമി കണ്ടക്ടറുകളുടെ ക്ഷാമം ഉണ്ടാകുന്നതിലേക്ക് നയിക്കുന്ന ഒരു കാരണം ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ധാതുക്കളുടെ ലഭ്യത കൂടിയാണ്.

അപൂർവ ഭൂമിയിലെ ധാതുക്കളുടെ ഖനനത്തിലും സംസ്കരണത്തിലും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഈ രംഗത്തെ ചൈനീസ് ആധിപത്യം തകർക്കുന്നതിനും ശ്രമിക്കുകയാണ് മറ്റ് ലോക ശക്തികള്‍ ഇപ്പോള്‍. അമേരിക്ക തന്നെയാണ് ഈ നീക്കത്തിന്‍റെ കേന്ദ്രം. മിനറൽ സെക്യൂരിറ്റി പാർട്ണർഷിപ്പ് (എംഎസ്പി) എന്ന പേരിൽ ഒരു ആഗോള സഖ്യം രൂപീകരിക്കുമെന്ന് അമേരിക്ക അടുത്തിടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

യുഎസിന് പുറമേ ഓസ്‌ട്രേലിയ, കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വീഡൻ, യുകെ, യൂറോപ്യൻ യൂണിയന്‍ എന്നിവര്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്. ജൂണിൽ ടൊറന്റോയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഖനന മേഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ഈ സഖ്യം രൂപീകരിക്കുന്നതില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്. 

ജൂണ്‍ 14ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഇത് സംബന്ധിച്ച് വിശദമായ ഒരു പ്രസ്താവനയുമായിരംഗത്ത് എത്തിയിരുന്നു.  "ശുദ്ധമായ ഊർജ്ജത്തിനും മറ്റ് സാങ്കേതികവിദ്യകൾക്കും ആവശ്യമായ ധാതുക്കളുടെ ലഭ്യത വരും പതിറ്റാണ്ടുകള്‍ വലിയ തോതില്‍ കൂടും. ഇത്തരം ഒരു  അവസ്ഥയില്‍ ഇതിന്‍റെ പാരിസ്ഥിതിക,സാമ്പത്തിക സാധ്യതകളും. അവയുടെ സര്‍ക്കാര്‍ തലത്തിലും, പൊതു സ്വകാര്യ മേഖലയുടെ സമന്വയവും നടത്താന്‍ ഇത്തരം ഒരു  മിനറൽ സെക്യൂരിറ്റി പാർട്ണർഷിപ്പ് (എംഎസ്പി) അത്യാവശ്യമാണ്" , എന്ന് യുഎസ് പ്രസ്താവന പറയുന്നു. 

ഈ പുതിയ കൂട്ടായ്മ കോബാൾട്ട്, നിക്കൽ, ലിഥിയം തുടങ്ങിയ ധാതുക്കള്‍ അടക്കം 17 അപൂർവ്വ ധാതുക്കളുടെ  വിതരണ ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. അപൂർവ ഭൂമിയിലെ ധാതുക്കളിൽ സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും കൊബാൾട്ട് പോലുള്ള മൂലകങ്ങൾക്കായി ആഫ്രിക്കയിൽ ഖനികൾ സ്വന്തമാക്കുകയും ചെയ്ത് ചൈന ഈ മേഖലയില്‍ നടത്തുന്ന ശ്രമങ്ങള്‍ ബദൽ വികസിപ്പിക്കുന്നതിലാണ് ഈ സഖ്യം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എന്ത് കൊണ്ട് ഇന്ത്യ ഈ ഗ്രൂപ്പില്‍ ഇല്ല?

ഇത്തരം ഒരു ഗ്രൂപ്പിലേക്ക് ഇന്ത്യ എത്തുന്നില്ലെങ്കില്‍ അത് ആശങ്കയുള്ള കാര്യമാണ് എന്ന് പറയുന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.  “ഇന്ത്യയ്ക്ക് ഈ ധാതുക്കൾ പര്യവേക്ഷണം ചെയ്യാനും ഉൽപ്പാദിപ്പിക്കാനും കഴിയുന്നില്ലെങ്കിൽ, വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള ഭാവി പദ്ധതികൾ ശക്തിപ്പെടുത്തുന്നതിന് ചൈനയെ അടക്കം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും. അത് എണ്ണയ്ക്കായി ഏതാനും രാജ്യങ്ങളെ ആശ്രയിക്കുന്നതിന് സമാനമായിരിക്കും,” ഒരു സാമ്പത്തിക വിദഗ്ധനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എം‌എസ്‌പി ഗ്രൂപ്പിംഗിൽ ഇന്ത്യ ഇടം നേടാതിരിക്കാൻ കാരണം ഈ ഗ്രൂപ്പില്‍ ഇന്ത്യയുടെ ശേഷി ഇതിലെ അംഗങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിനാലാണ് എന്നാണ് വ്യവസായ നിരീക്ഷകർ പറയുന്നു. ഗ്രൂപ്പിൽ, ഓസ്‌ട്രേലിയയും കാനഡയും പോലുള്ള രാജ്യങ്ങൾക്ക് ധാതുക്കളുടെ കരുതൽ ശേഖരമുണ്ട്, അവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും ഉണ്ട്, കൂടാതെ ജപ്പാൻ പോലുള്ള രാജ്യങ്ങൾക്ക് ആര്‍ഇഇ പ്രോസസ്സ് ചെയ്യാനുള്ള സാങ്കേതികവിദ്യയുണ്ട്.

ഭാവിയില്‍ ഈ രംഗത്ത് ഇന്ത്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിച്ചെടുത്താല്‍ ഈ ഗ്രൂപ്പില്‍ കയറാം. ഇത്തരത്തില്‍ ഒരു ഗ്രൂപ്പില്‍ അംഗമാകുന്ന ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണമായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ അടക്കം  ബാറ്ററികൾക്ക് കോബാൾട്ട്, നിക്കൽ, ലിഥിയം തുടങ്ങിയ ധാതുക്കൾ ആവശ്യമാണ്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ, അർദ്ധചാലകങ്ങൾ, ഫ്ലാറ്റ്‌സ്‌ക്രീൻ ടിവികൾ, മോണിറ്ററുകൾ, ഹൈ-എൻഡ് ഇലക്‌ട്രോണിക്‌സ് എന്നിവയുൾപ്പെടെ 200-ലധികം ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഘടകമാണ് ഈ അപൂര്‍വ്വ ധാതുക്കള്‍. 

ഈ ഗ്രൂപ്പിലേക്ക് കടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ ഒരു കാലതാമസം നടത്തുകയാണെങ്കില്‍. അത് ഇന്ത്യയുടെ 2050 ലെ ഹരിത സൌഹൃദ പ്രഖ്യാപനത്തെ പോലും ബാധിച്ചേക്കും.  2022 വർഷം ബാറ്ററി സാങ്കേതികവിദ്യയുടെ ഒരു വഴിത്തിരിവ് വര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്.  ലിഥിയം അയൺ സാങ്കേതികവിദ്യയ്ക്ക് പുതിയ അപ്ഡേഷന്‍ ലോകം പ്രതീക്ഷിക്കുന്നു.

ഇത്തരം അപ്ഡേഷനുകള്‍ വിജയിച്ചാല്‍ അടുത്തത് അതിന്‍റെ വാണിജ്യ വത്കരണമാണ്. അതിനാല്‍ തന്നെ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ടത് രാജ്യത്തിന്‍റെ താല്‍പ്പര്യമാണ്. ഇന്ത്യന്‍ റോഡുകളില്‍ വലിയൊരു ശതമാനവും ഇലക്ട്രിക് ആക്കി മാറ്റാനുള്ള പദ്ധതി നമ്മുടെ രാജ്യത്തിനുണ്ട്. രാജ്യത്തെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ 80 ശതമാനവും ബസുകളിൽ 40 ശതമാനവും കാറുകളുടെ 30 മുതൽ 70 ശതമാനം വരെ 2030-ഓടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ആക്കാനാണ് രാജ്യത്തിന്‍റെ പദ്ധതി അതിന് ഇത്തരം അന്താരാഷ്ട്ര ഗ്രൂപ്പില്‍ എത്തേണ്ടതും നിര്‍ണ്ണായകമാണ്.

തിരിച്ചടിച്ച് തായ്വാൻ; അതി‍ര്‍ത്തിയിൽ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചു, മേഖലയിൽ യുദ്ധഭീതി

click me!