കലാപത്തിന് ശേഷം ഐഫോണ്‍ നിര്‍മ്മിക്കുന്ന വിസ്ട്രണിന്റെ ബെംഗളൂരുവിലെ പ്ലാന്‍റ് വീണ്ടും തുറക്കുന്നു

By Web TeamFirst Published Feb 10, 2021, 8:31 AM IST
Highlights

തുടര്‍ന്ന് ആപ്പിളിന്റ സ്വന്തം ഓഡിറ്റര്‍മാരും, സ്വതന്ത്ര ഓഡിറ്റര്‍മാരും വിസ്ട്രണുമായി ചേര്‍ന്ന് കഴിഞ്ഞ എട്ടാഴ്ച പ്രശ്‌നങ്ങള്‍ പഠിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. 

ബെംഗളൂരു: ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന വിസ്ട്രണിന്റെ ബെംഗളൂരുവിന് സമീപത്തെ പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തിയ കലാപം ലോകമെമ്പാടും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആപ്പിളിന് ആഗോളതലത്തില്‍ തന്നെ വലിയ മാനഹാനിയുണ്ടാക്കിയ സംഭവം നടന്ന ശേഷം ഈ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഡിസംബറിലായിരുന്നു സംഭവം. 

തുടര്‍ന്ന് ആപ്പിളിന്റ സ്വന്തം ഓഡിറ്റര്‍മാരും, സ്വതന്ത്ര ഓഡിറ്റര്‍മാരും വിസ്ട്രണുമായി ചേര്‍ന്ന് കഴിഞ്ഞ എട്ടാഴ്ച പ്രശ്‌നങ്ങള്‍ പഠിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വീണ്ടും ഫാക്ടറി തുറക്കാന്‍ തീരുമാനിച്ചത്. പക്ഷെ, വിസ്ട്രണിന്റെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകളില്‍ വീണ്ടും അന്വഷണം നടത്താനും നടപടി എടുക്കാനുമാണ് ആപ്പിള്‍ തീരുമാനം. ഫാക്ടറിയില്‍ പഴയ തൊഴിലാളികളെ വീണ്ടും ജോലിക്ക് എടുത്തോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കുറവുണ്ട്. 

അതേ സമയം സംഭവത്തിന് ശേഷം  വിസ്ട്രണിന്‍റെ മുതിര്‍ന്ന പല എക്സിക്യൂട്ടീവുകള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം ബംഗലൂരു പൊലീസിന്‍റെ പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. 50 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് അന്ന് നടന്ന ആക്രമണങ്ങളില്‍ എന്നാണ് പുറത്തുവന്ന വിവരം.

അതേ സമയം ആപ്പിള്‍ ഐഫോണുകളില്‍ വിലകുറഞ്ഞ ഐഫോണ്‍ 12 മിനി നിര്‍മ്മാണം നിര്‍ത്താന്‍ ആപ്പിള്‍ ആലോചിക്കുന്നു. വിപണിയില്‍ ഈ ഫോണ്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാത്തതാണ് നിര്‍മാണം നിർത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മുതല്‍ പുതിയ ഐഫോണ്‍ 12 മിനി ഫോണുകള്‍ കമ്പനി ഇറക്കിയേക്കില്ലെന്നു ജെപി മോര്‍ഗന്‍ സപ്ലൈ ചെയിന്‍ വിശകലനവിദഗ്ധന്‍ വില്യം യാങ് പറയുന്നു. 

ഐഫോണ്‍ 12 മോഡലിന് ധാരാളം ആവശ്യക്കാരുണ്ട്. അതില്‍ നിന്ന് മനസ്സിലാകുന്നത് ഐഫോണ്‍ 12 മിനിയുടെ സൈസ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നതാണ്. മറ്റൊരു പ്രശ്‌നം ബാറ്ററിയാകാം. ചെറിയ ഫോണായതിനാല്‍ ചെറിയ ബാറ്ററിയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബാറ്ററി അധികം നേരം നില്‍ക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. 

click me!