മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

By Web TeamFirst Published May 27, 2023, 8:24 PM IST
Highlights

ഒരു കാര്‍ഷികോത്സവമായ കളിയാട്ട മഹോത്സവത്തിന്‍റെ പ്രത്യേകത, പലയിടങ്ങളില്‍ നിന്നായി എത്തി, ഒരുമിച്ച് ഒത്തുകൂടുന്ന പൊയ്ക്കുതിരകളാണ്. ഇന്നലെ നടന്ന കളിയാട്ട മഹോത്സവത്തില്‍ ഒത്തുകൂടിയ പൊയ്ക്കുതിരകളില്‍ ഒന്ന് വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. 

ഇന്നലെയായിരുന്നു പ്രശസ്തമായ മുന്നിയൂര്‍ കളിയോട്ട മഹോത്സവം നടന്നത്. മലപ്പുറത്തെ മുന്നിയൂര്‍ കളിയാട്ട മഹോത്സവം മതസൗഹാര്‍ദ്ദത്തിന്‍റെയും തുല്യതയുടെയുമെല്ലാം സന്ദേശം ഉയര്‍ത്തിക്കാട്ടുന്ന ആഘോഷം കൂടിയാണ്.

ഒരു കാര്‍ഷികോത്സവമായ കളിയാട്ട മഹോത്സവത്തിന്‍റെ പ്രത്യേകത, പലയിടങ്ങളില്‍ നിന്നായി എത്തി, ഒരുമിച്ച് ഒത്തുകൂടുന്ന പൊയ്ക്കുതിരകളാണ്. ഇന്നലെ നടന്ന കളിയാട്ട മഹോത്സവത്തില്‍ ഒത്തുകൂടിയ പൊയ്ക്കുതിരകളില്‍ ഒന്ന് വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. 

കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പൊയ്ക്കുതിരയാണ് ശ്രദ്ധേയമാകുന്നത്. വിഐപി വാളക്കുണ്ട് ആണ് തങ്ങളുടെ പൊയ്ക്കുതിരയില്‍ പത്മ ലക്ഷ്മിക്കുള്ള ആദരം രേഖപ്പെടുത്തിയത്. 

'ആദ്യത്തെ ആളാകുക എന്നത് എപ്പോഴും കഠിനമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുൻഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. എല്ലാം അതിജീവിച്ച് കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയായ പത്മ ലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍...'- എന്നായിരുന്നു ഇവര്‍ കുറിച്ചിരുന്നത്. 

ആക്ടിവിസ്റ്റും മോഡലുമായ ശീതള്‍ ശ്യാം സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ചതോടെയാണ് ഇത് പലരും അറിഞ്ഞത്. ഇപ്പോള്‍ നിരവധി പേരാണ് ഈ ഫോട്ടോ പങ്കുവയ്ക്കുന്നത്.  

'മലപ്പുറം മുന്നിയൂരിലെ കളിയാട്ട മഹോത്സവം പൂര്‍ണമായും കീഴാളരുടെ ആഘോഷമാണ്. ഇത് വിഐപി വാളക്കുണ്ടിന്‍റെ പൊയ്ക്കുതിരയാണ്. ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയെ അഭിവാദ്യം ചെയ്യുകയാണിവര്‍. അകറ്റി നിര്‍ത്തപ്പെടുന്നവര്‍ക്കേ ചേര്‍ത്തുനിര്‍ത്തുന്നതിന്‍റെ പ്രാധാന്യം മനസിലാകൂ...'- ശീതള്‍ ശ്യാം കുറിച്ചു. 

ഫിസിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് തന്‍റെ ലക്ഷ്യമായ നിയമപഠനത്തിലേക്ക് പത്മ ലക്ഷ്മി തിരിഞ്ഞത്. എറണാകുളം ലോ കോളേജിലാണ് പഠിച്ചത്. എല്‍എല്‍ബി തീരുന്നതിന് അല്‍പം മുമ്പാണ് തന്‍റെ സ്വത്വത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചത്. വീട്ടുകാര്‍ പത്മയെ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ ഹോര്‍മോണ്‍ ചികിത്സയ്ക്കും മറ്റുമുള്ള പണം പത്മ സ്വന്തമായി ട്യൂഷനെടുത്തും ഇൻഷൂറൻസ് ഏജന്‍റായി ജോലി ചെയ്തുമെല്ലാമാണ് കണ്ടെത്തിയിരുന്നത്. പത്മയുടെ വിജയം വലിയ രീതിയിലാണ് സാംസ്കാരിക കേരളം ആഘോഷിച്ചത്. മന്ത്രി പി രാജീവടക്കം പ്രമുഖര്‍ പത്മയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 

Also Read:- നടൻ ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം; പ്രായം ചര്‍ച്ചയാകുന്നു...

 

click me!