ഭർത്താവ് 40,000 രൂപയ്ക്ക് വിറ്റു, അന്ന് പ്രായം 16, ഓടയിലെ വെള്ളം കുടിച്ചും ഭിക്ഷ യാചിച്ചും ജീവിച്ചു, അവസാനം സംഭവിച്ചത്

By Web TeamFirst Published Jul 28, 2019, 1:15 PM IST
Highlights

ഭർത്താവ് ജീവിതകാലം മുഴുവനും തന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന് ഈ യുവതി പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജ് നിങ്ങൾ കണ്ടിരിക്കുമല്ലോ. ഈ പേജിൽ വരുന്ന പല പോസ്റ്റുകളും വളരെ പെട്ടെന്ന് വെെറലാകാറുണ്ട്. പ്രചോദനാത്മകമായ നിരവധി ജീവിത കഥകളാണ് ഈ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിതം എന്താണെന്ന് പഠിപ്പിക്കുന്നതാണ് ഈ പേജിൽ വരുന്ന ഓരോ പോസ്റ്റുകളും. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അത്തരത്തിലൊരു പോസ്റ്റ് കാണാനിടയായത്. 16-ാം വയസില്‍ വേശ്യവൃത്തിയ്ക്ക് ഇറങ്ങിയ ഒരു യുവതിയുടെ കഥയാണിത്. പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത യുവതിയുടെ കഥ ഇങ്ങനെ...

40,000 രൂപയ്ക്കാണ് ഭർത്താവ് വേശ്യാലയത്തില്‍ വിറ്റത്. 16ാമത്തെ വയസിലാണ് വീട്ട് ജോലിക്കായി ഇറങ്ങുന്നത്. അങ്ങനെയാണ് ഭർത്താവിനെ പരിചയപ്പെടുന്നത്. ഭർത്താവുമായി വളരെ പെട്ടെന്ന് പ്രണയത്തിലായി. അവസാനം ഇവർ വിവാഹിതരായി. ഭർത്താവ് ജീവിതകാലം മുഴുവനും തന്നെ പൊന്നുപോലെ സംരക്ഷിക്കുമെന്ന് ഈ യുവതി പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളതിൽ തന്നെ ഒരു കുഞ്ഞും ജനിച്ചു. ജീവിതം നന്നായി പോകുമ്പോഴാണ് ഈ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. മുറിയില്‍ കാത്തിരിക്കാന്‍ പറഞ്ഞ് ഭര്‍ത്താവ് പുറത്തേക്ക് പോയി. മണിക്കൂറോളം മുറിയിൽ കാത്തിരുന്നു.ഭർത്താവ് വന്നില്ല. 

കുഞ്ഞിനെയും കൂട്ടി പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ തടിയുള്ള ഒരാൾ തടഞ്ഞു.അപ്പോഴാണ് ഭര്‍ത്താവ് തന്നെ 40,000 രൂപയ്ക്ക് വിറ്റ വിവരം ഈ യുവതി അറിയുന്നത്. ആ പണം തിരികെ കൊടുക്കാതെ അവിടെ നിന്നും പോകാനാകില്ലെന്ന്
അയാൾ പറഞ്ഞു. 

ഏറെ വിശ്വസിച്ചിരുന്ന ഭർത്താവ് ചതിച്ചതിനെ ഓർത്ത് അവർ കൈക്കുഞ്ഞുമായി ആ എട്ട് ദിവസം കരഞ്ഞ് തീർത്തു.ഒൻപതാമത്തെ ദിവസം ആദ്യ ഉപഭോക്താവിനെ സ്വീകരിക്കാതിരിക്കാനായില്ല. തുടര്‍ന്ന് ഏഴ് മാസത്തോളം ഇത് തുടര്‍ന്നു, 25000 രൂപയാണ് സമ്പാദിക്കാനായത്.

 അങ്ങനെ ഒരു ദിവസം ഭര്‍ത്താവ് തിരികെ എത്തി. ഭർത്താവ് തന്നെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ട് പോകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അയാൾ വന്നത് മറ്റൊരു കാര്യത്തിനായിരുന്നു. താന്‍ സമ്പാദിച്ച പണവുമായി അയാള്‍ കടന്നുകളഞ്ഞു. വീണ്ടും ലൈംഗിക തൊഴിലിലേക്ക് തിരിയേണ്ടി വന്നു. ഇതിനിടെ മറ്റൊരു ഉപഭോക്താവുമായി അടുത്തു. വളരെ നല്ല മനുഷ്യനായിരുന്നു അയാള്‍. തന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്താമെന്നും വിവാഹം ചെയ്യാമെന്നുമൊക്കെ അയാൾ പറഞ്ഞു. 

അയാളെ ഞാന്‍ ഏറെ വിശ്വസിച്ചു. തങ്ങളുടെ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരം അറിയുന്നത്. അങ്ങനെ ഓരോ പരീക്ഷണങ്ങൾ തന്നുകൊണ്ടേയിരുന്നു. ആകെയുള്ള സമ്പാദ്യം രണ്ട് കുഞ്ഞുങ്ങളായിരുന്നു. അവരെ നല്ല രീതിയിൽ വളർത്തണം. അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം. പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം ഇതായിരുന്നു ഈ യുവതിയുടെ ആ​ഗ്രഹം. 

അഡ്മിഷനായി ഓരോ സ്കൂളും കയറിയിറങ്ങി. എന്നാല്‍ ലൈംഗികതൊഴിലാളിയുടെ മക്കളെ പഠിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ ഒരു എന്‍ജിഒയെ സമീപിച്ചു. അവര്‍ സഹായിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പണം അവര്‍ കണ്ടെത്തി തന്നു. ഇനി ലൈംഗിക തൊഴിലിലേക്കിറങ്ങില്ലെന്ന് ഉറച്ച തീരുമാനവുമെടുത്തു. ഓടയിലെ വെള്ളം കുടിച്ചും ക്ഷേത്രങ്ങളുടെ മുന്നില്‍ ഭിക്ഷ യാജിച്ചും കഴിഞ്ഞു. ഒടുവില്‍ എന്‍ജിഒ തനിക്കൊരു ജോലി തന്നു.

 ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ ശുചിത്വത്തെക്കുറിച്ചും സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ചും അവബോധമുണ്ടാക്കാനായി. ഈ യുവതി 15 വര്‍ഷത്തോളമായി ഇതിന്റെ ഭാഗമാണ്. കുട്ടികൾക്ക് നല്ല  വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു, വിവാഹിതരായി അവർ ഇപ്പോൾ സുഖമായി കഴിയുന്നു. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. മനസമാധാനമായി നടക്കാന്‍ കഴിയുന്നുണ്ട്. 

ജോലിയില്‍ നിന്നുള്ള വരുമാനം മിച്ചം പിടിച്ച് ഒരു വീട് സ്വന്തമാക്കി. ജീവിതത്തിന്റെ കറുത്ത ദിനങ്ങള്‍ അവസാനിച്ചു. ജീവിതത്തിന് മുന്നില്‍ സധൈര്യം എഴുന്നേറ്റ് നില്‍ക്കാന്‍ എനിക്ക് സാധിച്ചു.ഇന്നിപ്പോള്‍ എന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ആരുമില്ല. എല്ലാ അര്‍ഥത്തിലും ഞാന്‍ സ്വതന്ത്രയായിരിക്കുന്നു....

click me!