'ദില്ലിയിലെ ആഫ്രിക്കക്കാര്‍ക്ക് വില്‍ക്കാനാണ് എന്നെ ഇറക്കുമതി ചെയ്തത്'; ദുരനുഭവം പങ്കുവെച്ച് ആഫ്രിക്കന്‍ യുവതി

By Web TeamFirst Published Dec 17, 2019, 10:59 AM IST
Highlights
  • ഇതുപോലെ പതിനഞ്ചോളം കിച്ചനുകള്‍  ദില്ലിയില്‍ ഉണ്ട്
  • അവിടെ ആഫ്രിക്കന്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് തന്‍റെ ശരീരം വില്‍ക്കേണ്ടിവരുന്നു

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന സെക്സ് റാക്കറ്റുകളെ കുറിച്ചും മാഫിയകളെ കുറിച്ചും നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് സ്ത്രീകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒരു മാഫിയയെ കുറിച്ചാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഗായികയും ഡാന്‍സറുമായ ഗ്രേസ് എന്ന യുവതി കെനിയയില്‍ നിന്ന് ജോലിക്ക് വേണ്ടിയാണ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ദില്ലിയില്‍ തന്നെ വരവേറ്റത് അവിടെ താമസിക്കുന്ന ആഫ്രിക്കന്‍ പുരുഷന്മാര്‍ക്ക് വേണ്ടി സ്ത്രീകളെ നല്‍കുന്ന ഒരു മാഫിയയാണെന്നും അവര്‍ പറയുന്നു. മകളെ വളര്‍ത്താന്‍ മറ്റ് നിവര്‍ത്തിയില്ലാതെയാണ് ജോലിക്ക് വേണ്ടി ശ്രമിച്ചത്. ഇന്ത്യയില്‍ ജോലി സാധ്യതയും ശമ്പളവും ഉണ്ടെന്ന് പരസ്യം കണ്ടാണ് താന്‍ ഇതില്‍പ്പെട്ടുപോയത് എന്നും ഗ്രേസ് പറയുന്നു. 

 

നിരവധി ആഫ്രിക്കന്‍ പെണ്‍കുട്ടികളാണ് ദില്ലിയില്‍ കുടുങ്ങികിടക്കുന്നത്. ചന്തയില്‍ നിന്ന് ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്ന പോലെയാണ് അവര്‍ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നത് എന്നും ഗ്രേസ് പറയുന്നു. ഈ മനുഷ്യക്കടത്ത് ശൃംഖലയ്ക്ക് പിന്നില്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.

'എന്‍റെ ശരീരത്തിന് വേണ്ടിയാണ് എന്നെ ഇറക്കുമതി ചെയ്തത്. എയര്‍പ്പോര്‍ട്ടില്‍ നിന്നും തന്നെ കൂട്ടികൊണ്ടുപോയ സ്ത്രീ പറഞ്ഞത് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വില തന്‍റെ യഥാര്‍ത്ഥ ടിക്കറ്റ് വിലയേക്കാള്‍ ഏഴ് ഇരട്ടിയാണ് എന്ന് പിന്നീടാണ് മനസ്സിലായത്. സ്ത്രീകളെ നല്‍കുന്ന ഇടനിലക്കാരിയായിരുന്നു അവര്‍. ടിക്കറ്റിന്‍റെ പണം കൊടുത്ത് തീര്‍ക്കാന്‍ അവര്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നു. തന്‍റെ പാസ്പോര്‍ട്ട് അവര്‍ വാങ്ങിവെച്ചു.  അഞ്ച് മാസം ആ വീട്ടില്‍ കഴിയേണ്ടി വന്നു. ഇതുപോലെ എത്തിയ മറ്റ് നാല് സ്ത്രീകളോടൊപ്പമാണ് താമസിച്ചത്. ദിവസവും അവിടെ ആവശ്യക്കാര്‍ എത്തുമായിരുന്നു. ചിലപ്പോള്‍ ഹോട്ടലിലും ക്ലബുകളിലും  മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോകുമായിരുന്നു. 'കിച്ചന്‍സ്' എന്നു പറയുന്നിടത്താണ് കൂടുതലായും കൊണ്ടുപോകുന്നത്. അതാണ് അവരുടെ പ്രധാന കച്ചവടസ്ഥലം. അവിടെ മദ്യവും ലഭിക്കും. അവിടെ വരുന്ന പുരുഷന്മാര്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്നയാളെ തെരഞ്ഞടുക്കും '- ഗ്രേസ് പറയുന്നു.   

ഇതുപോലെ പതിനഞ്ചോളം കിച്ചനുകള്‍ സൌത്ത് ദില്ലിയില്‍ ഉണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ ആഫ്രിക്കന്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് തന്‍റെ ശരീരം വില്‍ക്കേണ്ടിവരുന്നു. കൂടുതലും കെനിയ, ഉഗാണ്ട ,നൈജീരിയ എന്നിവിടങ്ങളില്‍ നിന്നാണ് സ്ത്രീകള്‍ എത്തിക്കുന്നത്.  ഗ്രേസിന്‍റെ സഹായത്തോടെ ബിബിസി ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു. അങ്ങനെ സംശയം തോന്നിയ പലരോടും സംസാരിച്ചിട്ടും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


 

click me!