ഭയപ്പെടുത്തുന്ന ബാല്യവും അമ്മക്ക് ലൈംഗിക രോഗവും നിരന്തര പീഡനവും നല്‍കിയ പിതാവിനോട് മകള്‍ ചെയ്തത്...

By Web TeamFirst Published Jan 3, 2020, 6:43 PM IST
Highlights

പുറത്ത് നിന്ന് നോക്കിയാല്‍ ഒരു പ്രശ്നവും ഇല്ലാത്ത കുടുംബമെന്ന ചിത്രം തകരുമോയെന്ന അമ്മയുടെ ഭയം യുവതിയെ നിശബ്ദയാക്കാന്‍ പ്രേരിപ്പിച്ചത്. വേദന താങ്ങാനാവാതെ അമ്മ നിലവിളിക്കുമ്പോള്‍ പിതാവ് തൊട്ടടുത്ത് കട്ടിലില്‍ സുഖമായി ഉറങ്ങുന്നത് കണ്ട് നില്‍ക്കാന്‍ യുവതിക്ക് സാധിച്ചില്ല. ജീവിതത്തില്‍ ആദ്യമായി അവള്‍ പൊട്ടിത്തെറിച്ചു. 

മുംബൈ: പിതാവിന്‍റെ വഴിവിട്ട ബന്ധങ്ങളും ക്രൂരമായ പീഡനങ്ങളും തകര്‍ത്ത ജീവിതത്തെക്കുറിച്ച് വിശദമാക്കി യുവതി.  കണ്‍മുന്‍പില്‍ എപ്പോള്‍ കിട്ടിയാലും മര്‍ദ്ദിക്കുക എന്നതായിരുന്നു പിതാവിന്‍റെ ശീലം. തന്‍റെ നിലവിളിയോ തടയാന്‍ ശ്രമിക്കുന്ന അമ്മയോ ഒന്നും ക്രൂര മര്‍ദ്ദനത്തിന് തടസമായിരുന്നില്ല. ബെല്‍റ്റ്, ഷൂസ്, വടി എന്നിങ്ങനെ കയ്യില്‍ കിട്ടുന്നതെല്ലാം ഉപയോഗിച്ചായിരുന്നു പിതാവിന്‍റെ മര്‍ദ്ദനം. തടയാന്‍ ശ്രമിക്കുന്ന അമ്മയേയും സഹോദരനേയും ദയയില്ലാതെ പിതാവ് തല്ലുമായിരുന്നുവെന്നും യുവതി പറയുന്നു. മര്‍ദനത്തിനൊടുവില്‍ തളര്‍ന്ന് കിടക്കുന്ന തന്നെ ഇരുട്ട് മുറിയില്‍ അടച്ച ശേഷം ഉറക്കെ ടിവി വച്ച് കാണുന്നതും പിതാവിന്‍റെ രീതിയായിരുന്നു. 

കുടുംബം അല്ലേ സാരമില്ല, സഹിക്കാം അദ്ദേഹത്തിന്‍റെ സ്വഭാവം മാറുമെന്നായിരുന്നു അമ്മയുടെ പ്രതികരണം. അതുകൊണ്ട് തന്നെ മര്‍ദ്ദനം സഹിച്ചു. പ്രതികരിക്കാന്‍ പോയിട്ട് നേരിട്ട് സംസാരിക്കാന്‍ വരെ ഭയം തോന്നിയ കാലമായിരുന്നു. പ്രതികരിച്ചാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയവും ഭര്‍ത്താവില്ലാതെ കുടുംബമായി മുന്നോട്ട് പോയാല്‍ സമൂഹം എന്ത് പറയുമോ എന്നതുമായിരുന്നു അമ്മയെ അലട്ടിയിരുന്നത്. എന്നാല്‍ പിതാവിന് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടെന്ന് മകള്‍ കണ്ടെത്തി. വിവരം അമ്മയെ അറിയിച്ചപ്പോഴാണ് തനിക്ക് ലൈംഗിക രോഗമുണ്ടെന്നും അത് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചതാണെന്നും അമ്മ വിശദമാക്കുന്നത്.

കുറഞ്ഞ വരുമാനത്തില്‍ ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ പാട് പെടുന്നതിനിടയിലായിരുന്നു പിതാവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നത് യുവതി മനസിലാക്കിയത്. പുറത്ത് നിന്ന് നോക്കിയാല്‍ ഒരു പ്രശ്നവും ഇല്ലാത്ത കുടുംബമെന്ന ചിത്രം തകരുമോയെന്ന അമ്മയുടെ ഭയം യുവതിയെ വീണ്ടും നിശബ്ദയാക്കി. 

ഒന്നാം വര്‍ഷ ബിരുദ പഠനത്തിന് ഇടയിലാണ് ജീവിതം കീഴ്മേല്‍ മറിച്ച ആ സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാവിട്ട് കരയുന്ന അമ്മയേയും ഭയന്ന് മാറി നില്‍ക്കുന്ന അനിയനേയുമാണ് യുവതി കണ്ടത്. അമ്മയുടെ ചുമലില്‍ ഗുരുതര പരിക്കുണ്ടായിരുന്നു. വേദന താങ്ങാനാവാതെ അമ്മ നിലവിളിക്കുമ്പോള്‍ പിതാവ് തൊട്ടടുത്ത് കട്ടിലില്‍ സുഖമായി ഉറങ്ങുന്നത് കണ്ട് നില്‍ക്കാന്‍ യുവതിക്ക് സാധിച്ചില്ല. ജീവിതത്തില്‍ ആദ്യമായി അവള്‍ പൊട്ടിത്തെറിച്ചു. അമ്മ നേരിടുന്നത് ഗാര്‍ഹിക പീഡനമാണെന്നും ഇനിയും മര്‍ദ്ദിച്ചാല്‍ പൊലീസില്‍ പരാതിപ്പെടുമെന്നും യുവതി പറഞ്ഞു. ക്ഷുഭിതനായ പിതാവ് അമ്മയെ വീണ്ടും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ കുടുംബം എന്ന ആശയത്തിന് വേണ്ടി അമ്മയുടെ ജീവന്‍ കളയാന്‍ പറ്റില്ലെന്ന് ഉറപ്പിച്ച യുവതി ശക്തമായി പ്രതികരിച്ചു. 

അമ്മയുടെ നേരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവള്‍ക്ക് സാധിച്ചു. കൂട്ടിന് മുത്തച്ഛനും മുത്തശ്ശിയും കൂടി വന്നതോടെ പിതാവിനോട് വീടിന് പുറത്ത് പോവാന്‍ അവള്‍ ആവശ്യപ്പെട്ടു. ഒരു തരത്തിലും പിതാവിന്‍റെ പ്രവര്‍ത്തികള്‍ അനിയനെയും മറ്റുള്ളവരേയും ബാധിക്കാതിരിക്കാന്‍ ചികിത്സ നേടുകയാണ് ഇപ്പോള്‍ ഇവര്‍. അമ്മയുടെ വിവാഹമോചനത്തിന്‍ വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പിതാവുമൊത്ത് ഒരു കൂരയ്ക്ക് കീഴിലല്ല കഴിയുന്നതെങ്കിലും ഇപ്പോള്‍ സമാധാനമുണ്ട്. ജോലിയെടുത്ത് കുടുംബം നോക്കുന്നുണ്ട്. അനിയന്‍റെ പഠനവും ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 

click me!