ഭര്‍ത്താവ് ജീവനോടെ കുഴിച്ചിട്ടു; അത്ഭുതകരമായി രക്ഷപ്പെട്ട് സ്ത്രീ

By Web TeamFirst Published Oct 23, 2022, 10:34 PM IST
Highlights

കുത്തി പരുക്കേല്‍പിച്ച ശേഷം സ്ത്രീയുടെ വായും കഴുത്തും കൈകാലുകളുമെല്ലാം ടേപ്പ് വച്ച് ബന്ധിച്ചാണ് കാടിനുള്ളില്‍ കൊണ്ടുപോയി കുഴി വെട്ടി മൂടിയത്. എന്നാല്‍ കുഴിക്കുള്ളില്‍ കിടന്നുകൊണ്ട് തന്നെ ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പ്രത്യേകിച്ച് ഗാര്‍ഹിക പീഡനങ്ങള്‍ പല രാജ്യങ്ങളിലും ഇന്ന് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നോ വീട്ടിനകത്തുനിന്നോ തന്നെ നേരിടുന്ന അതിക്രമങ്ങളെയാണ് ഗാര്‍ഹികപീഡനമായി കണക്കാക്കപ്പെടുന്നത്. ലൈംഗികാതിക്രമങ്ങള്‍ മാത്രമല്ല ഇതിലുള്‍പ്പെടുന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങളും ഇതില്‍ വരുന്നുണ്ട്. 

ഇപ്പോഴിതാ ഭര്‍ത്താവ് ജീവനോടെ കുഴിച്ചിട്ടൊരു സ്ത്രീ  അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവമാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. അമേരിക്കയിലാണ് സംഭവം. വാഷിംഗ്ടണ്‍ സ്വദേശിയായ സ്ത്രീയെ കുത്തിപ്പരിക്കേല്‍പിച്ച ശേഷം  ഭര്‍ത്താവ് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. 

കുത്തി പരുക്കേല്‍പിച്ച ശേഷം സ്ത്രീയുടെ വായും കഴുത്തും കൈകാലുകളുമെല്ലാം ടേപ്പ് വച്ച് ബന്ധിച്ചാണ് കാടിനുള്ളില്‍ കൊണ്ടുപോയി കുഴി വെട്ടി മൂടിയത്. എന്നാല്‍ കുഴിക്കുള്ളില്‍ കിടന്നുകൊണ്ട് തന്നെ ഇവര്‍ മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു. 

എങ്ങനെയാണ് ഇവര്‍ ഈ കുഴിക്ക് അകത്തുനിന്ന് തനിയെ പുറത്തെത്തിയതെന്ന അത്ഭുതം ഏവരും പങ്കുവയ്ക്കുന്നുണ്ട്. പൊലീസിന് നല്‍കിയ മൊഴി പ്രകാരം ബോധം വന്നപ്പോള്‍ ശ്വാസം മുട്ടിയതോടെ സര്‍വശക്തിയുമെടുത്ത് ഇവര്‍ ചുറ്റുപാടുമുള്ള മണ്ണ് മാറ്റി പുറത്തെത്തുകയായിരുന്നു. ഏറെ സമയം ഇവര്‍ ഇതിന് വേണ്ടി പരിശ്രമിച്ചുവെന്നും പൊലീസ് അറിയിക്കുന്നു. 

ദേഹം മുഴുവൻ പരുക്കും മണ്ണുമായി പൊലീസ് സ്റ്റേഷന് പുറത്ത് അര്‍ധരാത്രിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് തന്നെ കൊല്ലാൻ നോക്കുന്നുവെന്ന് ഉറക്കെ അലറുകയായിരുന്നു ഇവര്‍. പിന്നീടാണ് നടന്ന കാര്യങ്ങളെല്ലാം പൊലീസിന് മുമ്പാകെ ധരിപ്പിച്ചത്. പൊലീസ് കണ്ടെത്തുമ്പോഴും ഇവരുടെ ശരീരത്തില്‍ ടേപ്പ് കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. 

സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുമായുള്ള ബന്ധം ഇവര്‍ നേരത്തെ ഉപേക്ഷിച്ചതാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഡിവോഴ്സ് കേസ് നടന്നുവരികയാണെന്നാണ് സൂചന. മുമ്പ് തന്നെ ഭര്‍ത്താവിന്‍റെ ഭാഗത്ത് നിന്ന് തനിക്കെതിരെ അക്രമങ്ങങ്ങളുണ്ടാകുന്നുവെന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതാണത്രേ. 

എന്തായാലും അത്ഭുതകരമായി മരണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ കഥ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എത്രമാത്രം ക്രൂരവും പേടിപ്പെടുത്തുന്നതുമാണെന്ന് തെളിയിക്കുന്നതാണ് സംഭവം. ഏത് പ്രതിസന്ധിയിലും തിരികെ ജീവിതത്തിലേക്ക് വരാൻ സ്ത്രീകളെ ധൈര്യപ്പെടുത്തുകയാണ് സംഭവമെന്നും പലരും അഭിപ്രായപ്പെടുന്നു. കൂട്ടത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസും ഭരണകൂടവും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താതിരിക്കുന്നതിലും വിമര്‍ശനമുയരുന്നുണ്ട്. 

Also Read:- മരിച്ചെന്ന് സർക്കാർ രേഖ; ഇല്ലെന്ന് കാണിക്കാൻ 102കാരൻ ചെയ്തത്...

click me!